ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മഹ്‌റും വിവാഹവും

രക്തം, ആന്തരികാവയവം, സേവനം, അറിവ്‌, ആശയം, ബൗദ്ധിക സ്വത്ത്‌, പകര്‍പ്പവകാശം എന്നിവ മഹ്‌റായി പരിഗണിക്കാമോ? മഹ്രര്‍ മൂല്യം എന്തായിരിക്കണം? എയ്‌ഡ്‌സ്‌, എബോള പോലുള്ള മാരകരോഗ, പകര്‍ച്ചവ്യാധി ബാധിതര്‍ക്ക്‌ വിവാഹബന്ധം അനുവദനീയമാണോ? യൗവനം പിന്നിട്ട അവിവാഹിതരുടെ അവിഹിത ബന്ധങ്ങളില്‍ സമൂഹം ഏതു വിധത്തില്‍ ഉത്തരവാദികളാണ്‌?

അലക്‌സ്‌ അബ്ബാസ്‌, കൊല്ലം-പരവൂര്‍.


വിവാഹവേളയില്‍ വരന്‍ വധുവിന്‌ നിര്‍ബന്ധമായി നല്‌കേണ്ട സമ്മാനമാണ്‌ മഹ്രര്‍ എന്നത്രെ വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. വധു ഇഷ്‌ടപ്പെടുന്നതും മൂല്യമുള്ളതുമായ എന്തും മഹ്‌റായി നല്‌കാം എന്നത്രെ പ്രാമാണികമായ ഹദീസുകളില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. മഹ്രര്‍ നല്‌കാന്‍ ഒരു ഇരുമ്പ്‌ മോതിരമെങ്കിലും കിട്ടുമോ എന്ന്‌ നോക്കാന്‍ നബി(സ) ഒരു അനുചരനോട്‌ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. വരന്‌ അറിയാവുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ വധുവിനു പഠിപ്പിച്ചു കൊടുക്കുക എന്നത്‌ മഹ്‌റായി നിശ്ചയിച്ചുകൊണ്ടുള്ള ഒരു വിവാഹം നബി(സ)യുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടതായി പ്രബലമായ ഹദീസില്‍ കാണാം. സേവനവും മഹ്‌റാകാമെന്നാണ്‌ ഇതില്‍ വ്യക്തമാകുന്നത്‌.


മഹ്‌റിന്റെ കൂടിയ മൂല്യം ഇത്രയേ ആകാവൂ എന്ന്‌ അല്ലാഹുവോ റസൂലോ(സ) നിര്‍ണയിച്ചിട്ടില്ല. അതുപോലെ തന്നെ ഏറ്റവും ചുരുങ്ങിയ മഹ്രര്‍ ഇത്രയായിരിക്കണമെന്നും നിര്‍ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മഹ്രര്‍ എത്ര വേണമെന്ന്‌ സ്‌ത്രീയോ അവള്‍ക്കുവേണ്ടി രക്ഷിതാവോ ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. മഹ്രര്‍ വരന്റെ ബാധ്യതയും വധുവിന്റെ അവകാശവുമാണ്‌. ``സ്‌ത്രീകള്‍ക്ക്‌ അവരുടെ വിവാഹമൂല്യങ്ങള്‍ മനസ്സംതൃപ്‌തിയോടുകൂടി നിങ്ങള്‍ നല്‌കുക. ഇനി അതില്‍ നിന്ന്‌ വല്ലതും സന്മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത്‌ സന്തോഷപൂര്‍വം സുഖമായി ഭക്ഷിച്ചുകൊള്ളുക.'' (വി.ഖു. 4:4)


പകര്‍ച്ചവ്യാധികളുള്ളവര്‍ വിവാഹം കഴിക്കുന്നത്‌ നിഷിദ്ധമാണെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. എന്നാല്‍ ഇതരരെ വഞ്ചിക്കാനോ അവര്‍ക്ക്‌ ദ്രോഹം ചെയ്യാനോ പാടില്ല എന്ന ഇസ്‌ലാമിക നിയമം ഈ വിഷയത്തില്‍ പ്രസക്തമായിരിക്കും. ഒരു എയ്‌ഡ്‌സ്‌ രോഗി രോഗം മറച്ചുവെച്ചുകൊണ്ട്‌ വിവാഹം കഴിക്കുകയാണെങ്കില്‍ അത്‌ ജീവിതപങ്കാളിയെ വഞ്ചിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന നടപടിയായിരിക്കും. എന്നാല്‍ പകര്‍ച്ചവ്യാധി ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഉഭയ സമ്മതപ്രകാരം വിവാഹം നടത്തുന്നതില്‍ തെറ്റില്ല.


അവിവാഹിതരെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുത്തേണ്ടത്‌ അവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ ബാധ്യതയാണെന്നത്രെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. ``നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമ സ്‌ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുത്തണം. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന്‌ അവര്‍ക്ക്‌ ഐശ്വര്യം നല്‌കുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ'' (വി.ഖു 24:32). ചെറുപ്പക്കാര്‍ അവിവാഹിതരായി തുടരുന്നത്‌ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനാസ്ഥ കൊണ്ടാണെങ്കില്‍ അവരുടെ സദാചാരഭ്രംശത്തിന്‌ ഇവരും ഉത്തരവാദികളായിരിക്കും.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers