ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

നബി(സ)യുടെ അവസാന വാക്ക്‌

“അവസാന വാക്യം ലാഇലാഹ... ആവുന്നത്‌ ശുഭലക്ഷണമായി പഠിപ്പിച്ച തിരുമേനി, അതു ചൊല്ലാതെ പകരം ‘റഫീഖുല്‍ അഅ്‌ലാ’ എന്നു പറഞ്ഞ്‌ മരിച്ചതില്‍ യുക്തി സാധ്യതകള്‍ പലതുണ്ട്‌.” (സുന്നിവോയ്‌സ്‌ -2009, മാര്‍ച്ച്‌) നബി(സ) മരണസമയത്ത്‌ അവസാനമായി പറഞ്ഞത്‌ മേല്‍ വാചകമാണെന്ന്‌ ആഇശ(റ) പറയുന്നതായി ഇതില്‍ എഴുതുന്നു. എത്രമാത്രം സത്യമുണ്ട്‌?


ശൗക്കത്തലി, ചങ്ങരംകുളം.


വല്ലവന്റെയും അവസാനത്തെ വാക്ക്‌ ലാഇലാഹ ഇല്ലല്ലാഹു എന്നായാല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്ന്‌ നബി(സ) പറഞ്ഞതായി അഹ്മദ്‌, അബൂദാവൂദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. സഹീഹു മുസ്‌ലിമിലും മറ്റുമുള്ള കൂടുതല്‍ പ്രബലമായ റിപ്പോര്‍ട്ടുകളില്‍ ലാഇലാഹ ഇല്ലല്ലാഹ്‌ എന്ന യാഥാര്‍ഥ്യം ബോധ്യമുള്ളവനായ നിലയില്‍ മരിച്ചാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്നാണുള്ളത്‌. ഇത്‌ പ്രകാരം അവസാനത്തെ വാക്ക്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്നാകണമെന്നില്ല. തൗഹീദ്‌ എന്ന ആശയം മുറുകെ പിടിച്ചുകൊണ്ട്‌ ജീവിക്കുകയും മരിക്കുകയും ചെയ്യണം എന്നേയുള്ളൂ.


ആഇശ(റ)യില്‍ നിന്ന്‌ ബുഖാരിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസനുസരിച്ച്‌ റഫീഖുല്‍ അഅ്‌ലാ എന്ന്‌ മാത്രമായിരുന്നില്ല അല്ലാഹുമ്മ ഫിര്‌റഫീഖില്‍ അഅ്‌ലാ എന്നായിരുന്നു നബി(സ)യുടെ അവസാനത്തെ വാക്ക്‌. “അല്ലാഹുവേ, എന്നെ ഉന്നതരായ കൂട്ടുകാരില്‍ ഉള്‍പ്പെടുത്തണമേ” എന്നാണ്‌ ഇതിന്റെ അര്‍ഥം. പ്രവാചകന്മാര്‍, സത്യസന്ധര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവര്‍ നല്ല കൂട്ടുകാരാണെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 4:69 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പ്രവാചകന്മാരാണ്‌ ഇവരില്‍ ഉന്നത സ്ഥാനീയര്‍. മരണാനന്തര ജീവിതത്തില്‍ അവരോടൊപ്പം സ്ഥാനം നല്‌കാനാണ്‌ അല്ലാഹുവോട്‌ നേരിട്ട്‌ നബി(സ) അവസാനമായി പ്രാര്‍ഥിച്ചത്‌. ഇതില്‍ സൃഷ്‌ടികളോട്‌ പ്രാര്‍ഥിക്കലോ സൃഷ്‌ടികളെ മധ്യവര്‍ത്തികളാക്കി പ്രാര്‍ഥിക്കലോ ഇല്ല. സുന്നീ ലേഖകന്‍ അല്ലാഹുമ്മ എന്ന പദം ഒഴിവാക്കിയത്‌ നബി(സ) സമസ്‌തക്കാരുടെ കൂട്ടത്തില്‍ ചേര്‍ന്ന്‌ ഇസ്‌തിഗാസയോ തവസ്സുലോ നടത്തിയിട്ടുണ്ട്‌ എന്ന്‌ പൊഹ പരത്താന്‍ വേണ്ടിയായിരിക്കാം.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers