ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

നബി(സ)യോടുള്ള അഭിസംബോധനകള്‍ സത്യവിശ്വാസികള്‍ക്ക്‌ ബാധകമോ?


വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു മുഹമ്മദ്‌ നബി(സ)യെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നുണ്ടല്ലോ. ഇത്തരം അഭിസംബോധനകള്‍ കേവലം നബിയോട്‌ മാത്രമുള്ളതല്ലേ? ഇത്‌ സത്യവിശ്വാസികള്‍ക്ക്‌ ബാധകമാവുന്നതെങ്ങനെ? സത്യവിശ്വാസികളോടുള്ള സംബോധനകള്‍ വേറെ കാണുന്നുണ്ടല്ലോ?

കെ പി ജംഷീദ്‌ അരീക്കോട്‌

എല്ലാ നന്മകളിലേക്കും പ്രബോധിതര്‍ക്ക്‌ വഴികാണിക്കേണ്ട വ്യക്തിയാണല്ലോ പ്രവാചകന്‍. അതിനാല്‍ സമൂഹത്തോട്‌ എന്തൊക്കെ ആജ്ഞാപിക്കണമെന്ന്‌ അദ്ദേഹത്തെ അഭിസംബോധനം ചെയ്‌തുകൊണ്ട്‌ അല്ലാഹു പറയുക സ്വാഭാവികമാകുന്നു. നബി(സ)യുടെ നേതൃത്വത്തില്‍ സമൂഹം നിര്‍വഹിക്കേണ്ട ബാധ്യതകളെ സംബന്ധിച്ച്‌ അദ്ദേഹത്തോട്‌ ആജ്ഞാപിക്കുന്നതും അതുപോലെതന്നെ. നബിയേ എന്ന്‌ വിളിച്ചുകൊണ്ട്‌, സത്യനിഷേധികളോടും കപടന്മാരോടും ജിഹാദ്‌ ചെയ്യണമെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 9:73, 66:9 എന്നീ സൂക്തങ്ങളില്‍ അല്ലാഹു കല്‌പിച്ചിട്ടുണ്ട്‌. എന്നാല്‍ നബി(സ) തനിച്ചല്ല സത്യവിശ്വാസികള്‍ ഒന്നിച്ചാണ്‌ ജിഹാദ്‌ നിര്‍വഹിക്കേണ്ടതെന്ന്‌ മറ്റു അനേകം സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു. ഒരു ഖുര്‍ആന്‍ സൂക്തം ആരംഭിക്കുന്നത്‌ യാ അയ്യുഹന്നബിയ്യു എന്നായതുകൊണ്ട്‌ അതിന്റെ ഉള്ളടക്കം നബിയല്ലാത്തവര്‍ക്ക്‌ ബാധകമല്ലെന്ന്‌ കരുതുന്നത്‌ തെറ്റാണെന്നത്രെ ഇതില്‍ നിന്ന്‌ തെളിയുന്നത്‌. 65:1 സൂക്തത്തില്‍ നബിയേ എന്ന്‌ വിളിച്ച ശേഷം ത്വലാഖ്‌ സംബന്ധിച്ച്‌ സമൂഹത്തിന്നാകെ ബാധകമായിട്ടുള്ള കല്‍പനകളാണ്‌ നല്‍കിയിട്ടുള്ളത്‌. നബി(സ)യെ അഭിസംബോധനം ചെയ്‌തുകൊണ്ട്‌ പത്‌നിമാരുടെ കാര്യത്തില്‍ അല്ലാഹു നല്‍കിയിട്ടുള്ള കല്‌പനകള്‍ അദ്ദേഹം മാത്രമാണ്‌ പ്രാവര്‍ത്തികമാക്കേണ്ടത്‌. എന്നാല്‍, അതില്‍ നിന്ന്‌ സത്യവിശ്വാസികള്‍ക്ക്‌ പല കാര്യങ്ങളും ഗ്രഹിക്കാനുണ്ട്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers