ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ജുമുഅ നമസ്‌കാരം രണ്ടു തവണയായി നടത്താമോ?


റമദാന്‍ കാലത്ത്‌ പള്ളികളില്‍ (പ്രത്യേകിച്ച്‌ പട്ടണങ്ങളില്‍) പതിവില്‍ കവിഞ്ഞ്‌ ജനങ്ങള്‍ ഒരുമിച്ചുകൂടാറുണ്ട്‌. വെള്ളിയാഴ്‌ചകളിലെ ജുമുഅക്ക്‌ വരുന്നവര്‍ പള്ളിയും, മുറ്റവും കഴിഞ്ഞ്‌ റോഡുകളില്‍ പോലും നമസ്‌കരിക്കുന്ന വാര്‍ത്തയും ചിത്രവും സാധാരണയാണ്‌. പള്ളിപോലെ വഴികളും റോഡും വൃത്തിയുള്ളതാവണമെന്നില്ല. ഇത്തരം അവസ്ഥയില്‍ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത്‌ ഒരേ പള്ളിയില്‍ രണ്ടു ജുമുഅ നടത്തുന്നതില്‍ തെറ്റുണ്ടോ? ആദ്യത്തേത്‌ ളുഹര്‍ ബാങ്ക്‌ കൊടുത്ത ഉടനെയും, രണ്ടാമത്തേത്‌ ഒരു മണിക്കൂര്‍ കഴിഞ്ഞും. രണ്ട്‌ ഇമാമുകളുടെ നേതൃത്വത്തില്‍ നടത്തിക്കൂടേ? ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത്‌ സമയം നിശ്ചയിക്കുന്ന സമ്പ്രദായം ഇപ്പോള്‍ തന്നെയുണ്ട്‌.

സ്‌കൂളുകളുടെ സൗകര്യാര്‍ഥം 12.30 നും വ്യവസായ ശാലകള്‍, ഓഫീസ്‌, കോടതി എന്നിവിടങ്ങളിലുള്ളവര്‍ക്ക്‌ ഒരു മണിയും ജുമുഅ സമയം നിശ്ചയിച്ച സ്ഥലങ്ങളുണ്ട്‌. നമസ്‌കാരം തന്നെ നഷ്‌ടപ്പെടുത്തുന്ന മലിനമായ സ്ഥലങ്ങളില്‍ നമസ്‌കരിക്കേണ്ടി വരുന്ന അവസ്ഥ കണക്കിലെടുത്ത്‌ രണ്ടു ജുമുഅക്ക്‌ സൗകര്യമൊരുക്കിക്കൂടെ?


എ ബീരാന്‍കോയ കാക്കൂര്‍

ജനത്തിരക്കുണ്ടാകുമ്പോള്‍ ജുമുഅയും ജമാഅത്തും പള്ളിയോട്‌ ചേര്‍ന്നുള്ള പറമ്പുകളിലോ റോഡുകളിലോ നമസ്‌കരിക്കുക എന്ന രീതി മക്കയിലും മദീനയിലും മറ്റുനാടുകളിലും നിരാക്ഷേപം നടന്നുവരാറുള്ളതാണ്‌. നമസ്‌കാരസ്ഥലത്ത്‌ പ്രത്യക്ഷത്തില്‍ മാലിന്യമൊന്നും ഇല്ലാതിരുന്നാല്‍ മതി. റോഡുകളൊക്കെ സ്വാഭാവികമായിത്തന്നെ മലിനമായിരിക്കും എന്നൊരു അശുഭ ചിന്ത പുലര്‍ത്തേണ്ടതില്ല. നബി(സ)യുടെ കാലത്ത്‌ പള്ളി തന്നെ ഇന്നത്തേതുപോലെ കഴുകിത്തുടച്ച്‌ വൃത്തിയാക്കി വെക്കുന്നതായിരുന്നല്ലല്ലോ. റോഡിലും മറ്റും അഴുക്കോ പൊടിയോ ഉണ്ടെങ്കില്‍ കടലാസോ തുണിയോ വിരിക്കാവുന്നതുമാണ്‌.

എന്നാല്‍ എല്ലാ നാടുകളിലും എല്ലായ്‌പ്പോഴും ഇങ്ങനെ പള്ളിക്കുപുറത്ത്‌ ജുമുഅ നമസ്‌കരിക്കാന്‍ സൗകര്യം ലഭിച്ചില്ലെന്ന്‌ വരാം. ഫ്രാന്‍സില്‍ ഇപ്പോള്‍ നിരോധം നിലവില്‍ വന്നിരിക്കയാണല്ലോ. മുംബൈയിലും ഡല്‍ഹിയിലും മറ്റും മുസ്‌ലിംകള്‍ റോഡുകളില്‍ നമസ്‌കരിക്കുന്നതിനെതിരില്‍ സംഘപരിവാര്‍ ചിലപ്പോള്‍ ശബ്‌ദമുയര്‍ത്താറുണ്ട്‌. മറ്റു രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ മുസ്‌ലിംകളെ വെറുപ്പിക്കാന്‍ പ്രയാസം തോന്നുന്നതുകൊണ്ട്‌ `റോഡ്‌ ജുമുഅ:' തടസ്സപ്പെടാറില്ലന്നേയുള്ളൂ. ചില സ്ഥലങ്ങളിലെങ്കിലും ഒരു ജുമുഅയില്‍ പരിസരവാസികള്‍ക്കെല്ലാം പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകാനിടയുണ്ട്‌. അപ്പോള്‍ ഒരു പള്ളിയില്‍ രണ്ടു ജുമുഅ നടത്തുന്നതിന്‌ സാധുതയുണ്ടോ എന്നത്‌ വീക്ഷണ വ്യത്യാസത്തിന്‌ സാധ്യതയുള്ള വിഷയമാണ്‌. നബി(സ)യുടെയോ സച്ചരിതരായ പൂര്‍വികരുടെയോ കാലത്ത്‌ അങ്ങനെ ജുമുഅ നടത്തിയതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

എന്നാലും ഇസ്‌ലാമില്‍ അനിവാര്യ സാഹചര്യങ്ങളില്‍ പല ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ളതില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌ ഒറ്റത്തവണയായി ജുമുഅ നമസ്‌കാരം അസാധ്യമാകുമ്പോള്‍ അത്‌ രണ്ട്‌ തവണയാക്കുന്നത്‌ ശരീഅത്തിന്‌ വിരുദ്ധമാവില്ലെന്നാണ്‌. യുദ്ധവേളയില്‍ പതിവ്‌ രീതിയില്‍ നിന്ന്‌ വ്യത്യസ്‌തമായിട്ടാണ്‌ നബി(സ) ജമാഅത്ത്‌ നമസ്‌കാരം നിര്‍വഹിച്ചത്‌. ജനത്തിരക്ക്‌ നിമിത്തം ഫര്‍ദ്വ്‌ നമസ്‌കാരങ്ങള്‍ ഒന്നിലേറെ ജമാഅത്തായി നിര്‍വഹിക്കുന്ന സമ്പ്രദായം വ്യാപകമാണല്ലോ. ജുമുഅ നമസ്‌കരിക്കാന്‍ സൗകര്യപ്പെടാത്തവര്‍ക്ക്‌ ദ്വുഹ്‌ര്‍ നമസ്‌കരിക്കാമല്ലോ എന്ന്‌ ചിലര്‍ ചൂണ്ടിക്കാണിക്കാനിടയുണ്ട്‌. അങ്ങനെയാണെങ്കില്‍ അത്‌ ഓരോരുത്തര്‍ തനിച്ച്‌ നമസ്‌കരിക്കേണ്ടിവരും. വെള്ളിയാഴ്‌ച ദ്വുഹ്‌ര്‍ ജമാഅത്തായി നമസ്‌കരിക്കുന്നതിന്‌ ഇസ്‌ലാമില്‍ മാതൃകയില്ല. അതിനേക്കാള്‍ ഉചിതമായത്‌ ജുമുഅ രണ്ട്‌ തവണയായി നിര്‍വഹിക്കുക തന്നെയാണ്‌. ഒരു ഖുത്വ്‌ബ എല്ലാവര്‍ക്കും കേള്‍ക്കാന്‍ സൗകര്യപ്പെടുമെങ്കില്‍ നമസ്‌കാരം മാത്രം രണ്ടു തവണയായി നിര്‍വഹിച്ചാല്‍ മതി. രണ്ടു നമസ്‌കാരങ്ങള്‍ക്കിടയില്‍ ചെറിയ ഇടവേളയുണ്ടായാല്‍ മതി. ഓരോ തവണയും വ്യത്യസ്‌ത ഇമാമുകളാകുന്നതാണ്‌ അഭികാമ്യം.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers