ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മുഹമ്മദ്‌നബി(സ) പ്രവാചകനാണെന്ന്‌ പരാമര്‍ശിച്ചതെവിടെ?

മൂസാനബി(അ)ക്ക്‌ തൗറാത്ത്‌ നല്‌കിയപ്പോള്‍, ഞാന്‍ നിന്നെ പ്രവാചകനായി തെരഞ്ഞെടുത്തിരിക്കുന്നു എന്നും നിങ്ങളിലേക്കയക്കപ്പെട്ട പ്രവാചകനാണ്‌ എന്നും പറയുന്നതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഈസാനബി(അ)യും തന്റെ ജനതയോട്‌ ഇപ്രകാരം പറയുന്നതായി ഖുര്‍ആനിലുണ്ട്‌. എന്നാല്‍ വിശുദ്ധഖുര്‍ആനിന്റെ അവതരണ ക്രമം പരിശോധിക്കുകയാണെങ്കില്‍ പ്രവാചകരേ, താങ്കളെ ഞാന്‍ പ്രവാചനകായി നിയോഗിച്ചിരിക്കുന്നു എന്ന്‌ ഖുര്‍ആനില്‍ എവിടെയാണ്‌ പരാമര്‍ശിച്ചിട്ടുള്ളത്‌ വ്യക്തമാക്കാമോ?

എം അലി അല്‍കോബാര്‍

``പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍.) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍. നിങ്ങള്‍ക്ക്‌ നേര്‍മാര്‍ഗം പ്രാപിക്കാം'' (വി.ഖു. 7:158). മുഹമ്മദ്‌(സ) റസൂലും(ദൈവദൂതന്‍) നബി(പ്രവാചകന്‍)യും ആണെന്നും അദ്ദേഹത്തിന്റെ നിയോഗം മാനവരിലേക്ക്‌ മൊത്തമായിട്ടാണെന്നും ഈ ഖുര്‍ആന്‍ സൂക്തം സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കുന്നു.

``നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച്‌ അവങ്കലേക്ക്‌ ക്ഷണിക്കുന്നവനും പ്രകാശംനല്‌കുന്ന ഒരു വിളക്കും ആയിക്കൊണ്ട്‌ നിയോഗിച്ചിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹുവിങ്കല്‍നിന്ന്‌ വലിയ ഔദാര്യം ലഭിക്കാനുണ്ട്‌ എന്ന്‌ അവരെ നീ സന്തോഷവാര്‍ത്ത അറിയിക്കുക.'' (വി.ഖു. 33:45-47)

``നിന്നെ, നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത്‌ നല്‌കുന്നവനും ആയിക്കൊണ്ട്‌ തന്നെയാണ്‌ അയച്ചിട്ടുള്ളത്‌. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല'' (വി.ഖു. 34:28). ഈ സൂക്തങ്ങളിലൂടെയും അല്ലാഹു അദ്ദേഹത്തെ മാനവരാശിക്ക്‌ ആകമാനം ദൂതനും മാര്‍ഗദര്‍ശിയുമായി നിയോഗിച്ചിരിക്കുകയാണെന്ന്‌ വ്യക്തമാക്കുന്നു.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers