ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label ആദ്യരാത്രി. Show all posts
Showing posts with label ആദ്യരാത്രി. Show all posts

ആദ്യരാത്രിയില്‍ നമസ്‌കാരവും പ്രാര്‍ഥനയും


നവവധൂവരന്മാര്‍ ആദ്യരാത്രിയില്‍ റൂമില്‍ പ്രവേശിച്ച ഉടനെ രണ്ടുപേരും ആദ്യം രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. എന്നിട്ട്‌ വരന്‍ വധുവിന്റെ തലയില്‍ കൈവെച്ച്‌ അവളില്‍ നിന്നുള്ള സകല പൈശാചികതയില്‍ നിന്നും തിന്മകളില്‍ നിന്നും അല്ലാഹുവിനോട്‌ രക്ഷതേടുക എന്നിങ്ങനെ ചെയ്യണമെന്ന്‌ ഒരു വിവാഹ ഖുതുബയില്‍ കേള്‍ക്കാനിടയായി. ഇതിന്‌ തെളിവുണ്ടോ?
അന്‍സാര്‍ ഒതായി

ദാമ്പത്യബന്ധം ആരംഭിക്കുമ്പോള്‍ വരന്‍ മാത്രമോ വധൂവരന്മാര്‍ രണ്ടുപേരും കൂടിയോ രണ്ടു റക്‌അത്ത്‌ നമസ്‌കരിക്കണമെന്ന്‌ നബി(സ) കല്‌പിച്ചതായി പ്രാമാണികമായ ഹദീസില്‍ `മുസ്‌ലിം' കണ്ടിട്ടില്ല. എന്നാല്‍ അംറ്‌ബിന്‍ ശുഐബ്‌(റ) മുഖേന അബൂദാവൂദും ഇബ്‌നുമാജയും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ നബി(സ) ഇപ്രകാരം പറഞ്ഞതായി കാണാം: ``നിങ്ങളാരെങ്കിലും വിവാഹം കഴിക്കുകയോ ഒരു ഭൃത്യനെ (അടിമയെ) വാങ്ങുകയോ ഒരു മൃഗത്തെ വാങ്ങുകയോ ചെയ്‌താല്‍ അവളുടെ/അതിന്റെ മൂര്‍ധാവില്‍ പിടിച്ചുകൊണ്ട്‌ ഇപ്രകാരം പറയണം: `അല്ലാഹുവേ, അവള്‍/അത്‌ മുഖേനയുണ്ടാകുന്ന നന്മയും അവളുടെ/അതിന്റെ ഘടനയില്‍ നീ ഉള്‍ക്കൊള്ളിച്ച നന്മയും നിന്നോട്‌ ഞാന്‍ ചോദിക്കുന്നു. അവള്‍/അത്‌ മുഖേനയുണ്ടാകുന്ന തിന്മയില്‍ നിന്നും അവളുടെ/അതിന്റെ പ്രകൃതവുമായി ബന്ധപ്പെട്ട തിന്മയില്‍ നിന്നും നിന്നോട്‌ ഞാന്‍ അഭയം തേടുന്നു.''

പൈശാചികത എന്ന പദം ഈ ഹദീസിലില്ല. തിന്മയില്‍ നിന്നും അഭയം തേടുന്നതിന്റെ മുമ്പായി നന്മ തേടലും കൂടി ഹദീസിലുണ്ട്‌. ഇത്‌ സ്‌ത്രീയെ സംബന്ധിച്ച്‌ മാത്രം പറഞ്ഞ ഹദീസല്ല. ഇതുപോലെ വസ്‌ത്രം ധരിക്കുമ്പോഴും മറ്റും നന്മ തേടാനും തിന്മയില്‍ നിന്ന്‌ രക്ഷ ചോദിക്കാനും നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. സ്‌ത്രീയില്‍ തിന്മ മാത്രമാണുള്ളതെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കുന്നത്‌ ശരിയല്ല.

നന്മയെയും തിന്മയെയും സംബന്ധിച്ച്‌ പറയുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ചില സത്യങ്ങളാണ്‌ പ്രഥമമായും പ്രധാനമായും മനസ്സിലാക്കേണ്ടത്‌. ഒന്ന്‌, അല്ലാഹു സൃഷ്‌ടിച്ചതെല്ലാം നല്ല നിലയില്‍ അഥവാ നന്മയുള്ള നിലയിലാണ്‌ സൃഷ്‌ടിച്ചിട്ടുള്ളത്‌. ``താന്‍ സൃഷ്‌ടിച്ച എല്ലാ വസ്‌തുക്കളെയും വിശിഷ്‌ടമാക്കിയവനത്രെ അല്ലാഹു'' (വി.ഖു 32:7). പുരുഷനെയും സ്‌ത്രീയെയും ഏറ്റവും നല്ല ഘടനയിലാണ്‌ അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ളത്‌. ``തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്‌ടിച്ചിരിക്കുന്നു'' (വി.ഖു 95:4). ``ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്‌? നിന്നെ സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ശരിയായ അവസ്ഥയിലാക്കുകയും താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്‌തവനത്രെ ആ രക്ഷിതാവ്‌.'' (വി.ഖു 82:6-8)

എന്നാല്‍ അല്ലാഹു സൃഷ്‌ടിച്ചതിലുള്ള ന്യൂനത കൊണ്ടല്ലാതെ തന്നെ പുരുഷനും സ്‌ത്രീയും ജന്തുജാലങ്ങളും നിര്‍ജീവ വസ്‌തുക്കളും മുഖേന പല തിന്മകളും ഉണ്ടാകാം. പുരുഷന്റെയും സ്‌ത്രീയുടെയും വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും മുഖേന തിന്മകളുണ്ടാകാം. മനുഷ്യരുടെ ആത്മാര്‍ഥമായ ശ്രമം കൊണ്ട്‌ പല തിന്മകളും ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം. അല്ലാഹുവിന്റെ സഹായവും പിന്തുണയും കൂടി ഉണ്ടെങ്കിലേ തിന്മകളില്‍ നിന്ന്‌ മുക്തമായ ജീവിതം നയിക്കാന്‍ കഴിയൂ. വിശുദ്ധ ഖുര്‍ആനിലെ 113-ാം അധ്യായത്തില്‍, അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ളവ മുഖേനയുണ്ടാകുന്ന തിന്മയില്‍ നിന്ന്‌ പുലരിയുടെ രക്ഷിതാവിനോട്‌ അഭയം തേടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. അല്ലാഹു സൃഷ്‌ടിച്ചതൊക്കെ ചീത്തയാണെന്ന്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നതല്ല. നല്ല വസ്‌തുക്കള്‍ തന്നെ പല കാരണങ്ങളാല്‍ നമുക്ക്‌ ദോഷകരമായി പരിണമിക്കാമെന്ന്‌ മാത്രം.

Followers -NetworkedBlogs-

Followers