ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label റൌദശരീഫ്. Show all posts
Showing posts with label റൌദശരീഫ്. Show all posts

ഏറ്റവും പുണ്യമുള്ള സ്ഥലം ഏത്‌?

``നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്‌ ലോകത്ത്‌ ഏറ്റവും പുണ്യമുള്ള സ്ഥലം (മിര്‍ഖാത്ത്‌ 1:417). മസ്‌ജിദുല്‍ ഹറാമിനെക്കാളും കഅ്‌ബയെക്കാളും അര്‍ശിനെക്കാളും പവര്‍ നബിയുടെ ഹുജ്‌റാശരീഫിനുണ്ട്‌. പ്രസ്‌തുത സ്ഥലത്തിനു റൗദശരീഫ്‌ എന്ന്‌ ഇമാമുകള്‍ രേഖപ്പെടുത്തിയതു കാണുന്നില്ല. എന്റെ വീടിന്റെയും (മറ്റൊരു റിപ്പോര്‍ട്ടില്‍ എന്റെ ഖബറിന്റെയും) മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം റൗദശരീഫാണെന്ന്‌ നബി(സ) പഠിപ്പിച്ചതില്‍ മിമ്പറും ഖബറും പെടില്ല.'' (സുന്നി അഫ്‌കാര്‍ -2011 ജൂണ്‍, പേജ്‌ 23)

നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്‌ ഏറ്റവും പുണ്യമുള്ള സ്ഥലമെന്ന്‌ പ്രാമാണികമായ വല്ല ഹദീസുകളിലും കാണുന്നുണ്ടോ?
അന്‍സാര്‍ ഒതായി

ലോക മുസ്‌ലിംകള്‍ തര്‍ക്കം കൂടാതെ അംഗീകരിക്കുന്ന കാര്യമാണ്‌ പാപവും പുണ്യവും ഹലാലും ഹറാമും തീരുമാനിക്കേണ്ടത്‌ വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലാണ്‌ എന്നത്‌. അല്ലാഹുവിന്റെ അര്‍ശിനെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ ഏറെ പരാമര്‍ശമുണ്ട്‌:

``എന്നാല്‍ അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ) നീ പറയുക: എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെ മേലാണ്‌ ഞാന്‍ ഭരമേല്‌പിച്ചിരിക്കുന്നത്‌. അവനാണ്‌ മഹത്തായ അര്‍ശിന്റെ നാഥന്‍.'' (9:129)

``മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്‌തുതിക്കുന്നതോടൊപ്പം കീര്‍ത്തനം ചെയ്‌തുകൊണ്ട്‌ അര്‍ശിന്റെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക്‌ കാണാം.''(വി.ഖു 39:75)

``അര്‍ശിനെ വഹിക്കുന്നവരും അതിന്റെ ചുറ്റുഭാഗത്തുള്ളവരുമായ മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്‌തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും വിശ്വസിച്ചവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു.'' (40:7)

മസ്‌ജിദുല്‍ ഹറാമിനെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: ``(നബിയേ), നിന്റെ മുഖം ആകാശത്തേക്ക്‌ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌. അതിനാല്‍ നീ തൃപ്‌തിപ്പെടുന്ന ഒരു ഖിബ്‌ലയിലേക്ക്‌ നിന്നെ നാം തിരിക്കുകയാണ്‌. ഇനിമേല്‍ നീ നിന്റെ മുഖം മസ്‌ജിദുല്‍ ഹറാമിന്റെ നേര്‍ക്ക്‌ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ്‌ നിങ്ങള്‍ മുഖം തിരിക്കേണ്ടത്‌.''(2:144)

കഅ്‌ബയെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത്‌ ഇങ്ങനെ: ``പവിത്ര ഭവനമായ കഅ്‌ബയെയും, യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‌പിന്‌ ആധാരമാക്കിയിരിക്കുന്നു''(5:97). ``തീര്‍ച്ചയായും മനുഷ്യര്‍ക്കു വേണ്ടി സ്ഥാപിക്കെപ്പട്ട ഒന്നാമത്ത ആരാധനാമന്ദിരം ബക്ക(മക്ക)യില്‍ ഉള്ളതത്രെ. അനുഗൃഹീതമായും ലോകര്‍ക്ക്‌ മാര്‍ഗദര്‍ശകമായും (അത്‌ നിലകൊള്ളുന്നു.)'' (3:96)

നബി(സ)യുടെ ഖബ്‌റിനോ അതുള്‍ക്കൊള്ളുന്ന ഹുജ്‌റാശരീഫ എന്ന മുറിക്കോ ഇപ്പറഞ്ഞതു പോലെയോ അതിലുപരിയോ മഹത്വമുണ്ടെന്ന്‌ അല്ലാഹുവോ നബി(സ)യോ പറഞ്ഞിട്ടില്ല. പ്രാമാണികമായ നബിവചനങ്ങളിലൊന്നും ഖബ്‌റിന്റെ `പവറി'നെക്കുറിച്ച്‌ പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ അര്‍ശിനേക്കാള്‍ നബി(സ)യുടെ ഖബ്‌റിന്‌ മഹത്വമുണ്ടെന്ന്‌ പറയുന്നത്‌ മുഴുത്ത ധിക്കാരമാണ്‌; ദാസനെ യജമാനനേക്കാള്‍, സൃഷ്‌ടിയെ സ്രഷ്‌ടാവിനേക്കാള്‍ ഉയര്‍ത്തലാണ്‌. നബി(സ)യുടെ ഖബ്‌റിന്‌ മുമ്പില്‍ നമസ്‌കരിക്കണമെന്നോ അങ്ങോട്ട്‌ തീര്‍ഥയാത്ര ചെയ്യണമെന്നോ അല്ലാഹു കല്‌പിച്ചിട്ടില്ല. ആ ഖബ്‌ര്‍ സന്ദര്‍ശിക്കലും നബി(സ)ക്ക്‌ സലാം ചൊല്ലലും നിര്‍ബന്ധമല്ലാത്ത പുണ്യകര്‍മം മാത്രമാണ്‌. അന്തിമപ്രവാചകന്റെ ഖബ്‌റിനെ അര്‍ഹിക്കുന്ന വിധം ആദരിക്കണം. എന്നാല്‍ ആരാധിക്കുകയോ ആരാധനാകേന്ദ്രമാക്കുകയോ അരുത്‌.

റൗദശരീഫ്‌ എന്നാല്‍ നബി(സ)യുടെ ഖബ്‌റല്ല എന്ന സത്യം സുന്നീ ലേഖകന്‍ തുറന്നെഴുതിയത്‌ അഭിനന്ദനീയമാണ്‌. അത്‌ റൗദശരീഫ്‌ അഥവാ സ്വര്‍ഗപ്പൂങ്കാവനത്തിന്‌ സമാനമായ പദവിയുള്ള സ്ഥലമാണെന്നാണ്‌ ധാരാളം മുസ്‌ല്യാന്മാര്‍ പ്രചരിപ്പിക്കുന്നതും മുസ്‌ലിം ബഹുജനങ്ങള്‍ വിശ്വസിക്കുന്നതും. റൗദത്തുന്‍ മിന്‍റിയാദില്‍ ജന്ന: അഥവാ `സ്വര്‍ഗത്തിലെ പൂങ്കാവനം' എന്ന്‌ നബി(സ) വിശേഷിപ്പിച്ച ആ സ്ഥലം മദീനയിലെ മസ്‌ജിദുന്നബവിയില്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുള്ളത്‌ അവിടെ ചെല്ലുന്നവര്‍ക്കെല്ലാം കാണാവുന്നതാണ്‌. മിര്‍ഖാത്ത്‌ ബുഖാരിയോ മുസ്‌ലിമോ പോലെയുള്ള ആധികാരിക ഹദീസ്‌ ഗ്രന്ഥമല്ല. മിശ്‌കാത്ത്‌ എന്ന പലതരം ഹദീസുകള്‍ ക്രോഡീകരിച്ച സമാഹൃതകൃതിയുടെ വ്യാഖ്യാനഗ്രന്ഥമാണ്‌ മിര്‍ഖാത്ത്‌. വ്യാഖാതാക്കള്‍ക്ക്‌ പല അഭിപ്രായങ്ങളുണ്ടാകും. അതിനൊന്നും അനിഷേധ്യമായ പ്രാമാണികതയില്ല.

Followers -NetworkedBlogs-

Followers