ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അമ്മ ജുസ്‌അ്‌ പഠിപ്പിക്കുന്നവര്‍ കാഫിറുകളോ??

``.........ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടതും ആശയം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും അത്‌ ക്രോഡീകരിച്ച ക്രമത്തില്‍ ബഖറ മുതല്‍ താഴോട്ട്‌ തന്നെയാണ്‌. ഇതിന്‌ വിരുദ്ധമായി ഖുര്‍ആനിന്റെ അവസാനഭാഗമായ `അമ്മ' ജുസ്‌അ്‌ മുതല്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ്‌ നബി(സ) ദീര്‍ഘവീക്ഷണം ചെയ്‌ത, ആലിഇംറാന്‍ 10ല്‍ പറഞ്ഞ കാഫിറുകള്‍....'' (മുഹ്‌യിദ്ദീന്‍ മുഹമ്മദ്‌ ഇരുമ്പുഴിയുടെ ഖുര്‍ആനിന്റെ ആത്മാവ്‌ എന്ന ഖുര്‍ആന്‍ പരിഭാഷയില്‍ നിന്ന്‌). ഇപ്പറഞ്ഞതിന്‌ പ്രവാചകചര്യയുടെ പിന്‍ബലമുണ്ടോ?
മുഹമ്മദ്‌ ശബീബ്‌ അരീക്കോട്‌
ആലിഇംറാനിലെ 10-ാം സൂക്തത്തില്‍ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ തുടങ്ങുന്നത്‌ ഏത്‌ സൂറത്തു മുതലായിരിക്കണം എന്ന വിഷയം പരാമര്‍ശിച്ചിട്ടേയില്ല. സത്യനിഷേധികളെ സംബന്ധിച്ച്‌ പ്രസ്‌തുത സൂക്തത്തില്‍ മാത്രമല്ല, മറ്റു നൂറുകണക്കില്‍ സൂക്തങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്‌. സത്യവിശ്വാസികളില്‍ നിന്ന്‌ തങ്ങള്‍ക്ക്‌ ഇഷ്‌ടമില്ലാത്തവരെയൊക്കെ കാഫിറുകളായി ചിത്രീകരിക്കാന്‍ വേണ്ടി ആരെങ്കിലും ആ സൂക്തങ്ങള്‍ ദുരുപയോഗപ്പെടുത്തുകയാണെങ്കില്‍ അത്‌ കടുത്ത പാതകമായിരിക്കും.
പ്രസ്‌തുത സൂക്തത്തിന്റെയും തൊട്ടടുത്ത സൂക്തത്തിന്റെയും പരിഭാഷ ഇവിടെ ചേര്‍ക്കുന്നു: ``സത്യനിഷേധികള്‍ക്ക്‌ അവരുടെ സ്വത്തുകളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍. ഫിര്‍ഔന്റെ ആള്‍ക്കാരുടെയും അവരുടെ മുന്‍ഗാമികളുടെയും അവസ്ഥ പോലെ തന്നെ. അവരൊക്കെ നമ്മുടെ ദൃഷ്‌ടാന്തങ്ങളെ തള്ളിക്കളഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.''(വി.ഖു. 3:10,11) ഫിര്‍ഔനിനെയും മറ്റും പോലെ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങള്‍ തള്ളിക്കളഞ്ഞവരെ സംബന്ധിച്ചാണ്‌ ഈ സൂക്തങ്ങളില്‍ പ്രതിപാദിക്കുന്നത്‌. പ്രസംഗിക്കുമ്പോഴോ ക്ലാസെടുക്കുമ്പോഴോ ആദ്യമായി അല്‍ബഖറയല്ലാത്ത സൂറതുകള്‍ ഓതുന്നതോ വിശദീകരിക്കുന്നതോ ഈ സൂക്തങ്ങളുടെ പരിധിയില്‍ ഉള്‍പെടുന്നേയില്ല.
ഖുര്‍ആന്‍ ക്രോഡീകരിച്ച ക്രമത്തില്‍ ഒന്നാമത്തെ സൂറത്ത്‌ അല്‍ബഖറയല്ല, ഫാതിഹയാണ്‌. അവസാനത്തേത്‌ സൂറതുന്നാസും. ചില ആളുകള്‍ `അമ്മ ജുസ്‌ഇ'നെ `ഒന്നാം ജുസ്‌അ്‌' എന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌. അത്‌ ശരിയല്ല. ഫാതിഹ മുതല്‍ `സയഖൂലു' വരെയുള്ളതാണ്‌ ഒന്നാമത്തെ ജുസ്‌അ്‌. ക്രോഡീകരിച്ച വിധത്തില്‍ ഖുര്‍ആന്‍ ഓതുന്നതാണ്‌ ഏറ്റവും നല്ലത്‌. എന്നാല്‍ നമസ്‌കാരത്തിലോ മറ്റു സമയങ്ങളിലോ ഖുര്‍ആനിന്റെ നടുവിലോ ഒടുവിലോ ഉള്ള ഏത്‌ സൂറതുകളും ആയത്തുകളും ഓതുന്നതിന്‌ വിരോധമില്ല. ഖുര്‍ആന്‍ പഠനത്തിന്റെ കാര്യവും ഇതുപോലെ തന്നെ. ഖുര്‍ആനിലെ അവസാനത്തെ മൂന്നു സൂറതുകള്‍ നബി(സ) പല സന്ദര്‍ഭങ്ങളിലും പാരായണം ചെയ്‌തിരുന്നതായി പ്രാമാണികമായ ഹദീസുകളില്‍ കാണാം. സ്വഹാബികള്‍ ഏകകണ്‌ഠമായി അംഗീകരിച്ച ക്രമത്തിന്‌ വിരുദ്ധമായ ക്രമത്തില്‍ ഖുര്‍ആന്‍ ക്രോഡീകരിക്കുന്നത്‌ കുറ്റകരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ അല്‍ബഖറ പഠിക്കുന്നതിന്‌ മുമ്പ്‌ സൂറതുല്‍ ഇഖ്‌ലാസ്‌ പഠിക്കുന്നത്‌ ഹറാമാണെന്നോ കുഫ്‌റാണെന്നോ വിധിക്കാന്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ന്യായമൊന്നും ഇല്ല.
 

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers