ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label ദൈവനിഷേധം. Show all posts
Showing posts with label ദൈവനിഷേധം. Show all posts

കൃത്രിമസൃഷ്‌ടിയും ദൈവികാധികാരവും


ജൈവ വസ്‌തുക്കളെ കൃത്രിമമായി സൃഷ്‌ടിക്കാമെന്ന്‌ ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ മുമ്പ്‌ ഇത്‌ ദൈവത്തിന്റെ കുത്തകയെന്ന്‌ കരുതപ്പെട്ടിരുന്നു. ഇന്ന്‌ `ശൂന്യതയില്‍ നിന്ന്‌ സൃഷ്‌ടിക്കാന്‍ കഴിയില്ല' എന്നതാണ്‌ ദൈവികാധികാരത്തെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്ന മനുഷ്യനോട്‌ മതം പറയുന്നത്‌. ഈ കടമ്പയും നിലനില്‌ക്കുമെന്ന്‌ `മുസ്‌ലിം' കരുതുന്നുണ്ടോ?
സുധീര്‍ബാബു, പാലക്കാട്‌

അപൂര്‍ണവും അപക്വവുമായ വസ്‌തുക്കള്‍ നിര്‍മിക്കുന്നതിനെ സംബന്ധിച്ചും സൃഷ്‌ടി എന്ന പദം പ്രയോഗിക്കാറുണ്ട്‌. അറബിയിലെ ഖല്‍ഖ്‌ എന്ന പദത്തിന്റെ പ്രയോഗവും ഇതുപോലെ തന്നെയാണ്‌. ഈസാനബി(അ) കളിമണ്ണുകൊണ്ട്‌ പക്ഷിയുടെ രൂപമുണ്ടാക്കുകയും അല്ലാഹുവിന്റെ അനുമതിപ്രകാരം അത്‌ പക്ഷിയായിത്തീരുകയും ചെയ്‌ത സംഭവത്തെപ്പറ്റി വിശുദ്ധഖുര്‍ആനില്‍ (3:49, 5:110) പരാമര്‍ശിച്ചിട്ടുണ്ട്‌. സൃഷ്‌ടിക്കുക എന്നര്‍ഥമുള്ള അഖ്‌ലുഖു, തഖ്‌ലുഖു എന്നീ പദങ്ങളാണ്‌ ഈ സൂക്തങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളത്‌.

എന്നാല്‍ സാക്ഷാല്‍ സൃഷ്‌ടിപ്പ്‌ ഈസാനബി(അ)ക്കോ അല്ലാഹുവല്ലാത്ത മറ്റു വ്യക്തികള്‍ക്കോ സാധിക്കുകയില്ലെന്ന്‌ ഖുര്‍ആനില്‍ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. ``അല്ലാഹുവിന്‌ പുറമെ അവര്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്‌ടിക്കുന്നില്ല. അവരാകട്ടെ സൃഷ്‌ടിക്കപ്പെടുന്നവരാണ്‌.'' (16:20) അല്ലാഹുവിന്റെ സൃഷ്‌ടിപ്പിന്റെ മൗലികത പല ഖുര്‍ആന്‍ സൂക്തങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്‌. ``എല്ലാ കാര്യങ്ങളും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ നിര്‍മിതിയത്രെ അത്‌.'' (27:88) ``താന്‍ സൃഷ്‌ടിച്ച എല്ലാ വസ്‌തുക്കളെയും വിശിഷ്‌ടമാക്കിയവനത്രെ അവന്‍''(32:7). ``താന്‍ ഒരുകാര്യം ഉദ്ദേശിച്ചാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമാകുന്നു അവന്റെ കാര്യം.'' (36:82) ``പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്‌ക്ക്‌ (ജീര്‍ണിച്ച അസ്ഥികള്‍ക്ക്‌) ജീവന്‍ നല്‌കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്‌ടിപ്പിനെ സംബന്ധിച്ചും അറിവുള്ളവനത്രെ.'' (36:78) ``തീര്‍ച്ചയായും ധാന്യമണികളും ഈത്തപ്പഴക്കുരുവും പിളര്‍ത്തി മുളപ്പിക്കുന്നവനാകുന്നു അല്ലാഹു.'' നിര്‍ജീവമായതില്‍ നിന്ന്‌ ജീവനുള്ളതിനെ അവന്‍ പുറത്തുവരുത്തുന്നു. ജീവനുള്ളതില്‍ നിന്ന്‌ നിര്‍ജീവമായതിനെയും അവന്‍ പുറത്തുവരുത്തുന്നതാണ്‌.'' (6:95)

കലാകാരന്മാരും ശില്‌പികളും ദൈവദത്തമായ വസ്‌തുക്കളില്‍ ചില ആവിഷ്‌കാരങ്ങള്‍ നടത്തുകയും അതിനെക്കുറിച്ച്‌ സൃഷ്‌ടി എന്ന പദം പ്രേയാഗിക്കുകയും ചെയ്യാറുണ്ട്‌. ശാസ്‌ത്രജ്ഞന്മാര്‍ അല്‌പം വ്യത്യസ്‌തമായ തരത്തില്‍ നിര്‍ജീവ വസ്‌തുക്കളെയും ജീവകോശങ്ങളെയും കൈകാര്യം ചെയ്യുകയും യാന്ത്രിക നിര്‍മിതികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അവരാരും നിര്‍ജീവ വസ്‌തുവെ ജീവിയാക്കിയിട്ടില്ല. ശൂന്യതയില്‍ നിന്ന്‌ വസ്‌തുക്കള്‍ ഉണ്ടാക്കിയിട്ടുമില്ല. ദൈവം സൃഷ്‌ടിച്ച ചില ജീവ കോശങ്ങളെ കൃത്രിമരീതികളില്‍ വളര്‍ത്തിയെടുത്തതല്ലാതെ സ്വന്തമായി യാതൊരു ജീവിയെയും അവര്‍ സൃഷ്‌ടിച്ചിട്ടില്ല. ക്രോസ്‌ബ്രീഡിംഗ്‌, ജനിറ്റിക്‌ മോഡിഫിക്കേഷന്‍, ക്ലോണിംഗ്‌ തുടങ്ങിയ രീതികളിലൂടെ ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത സസ്യങ്ങള്‍ക്കും ജീവികള്‍ക്കും പലതരം വൈകല്യങ്ങളുള്ളത്‌ സൂക്ഷ്‌മദൃക്കുകള്‍ ചൂണ്ടിക്കാണിക്കുകയും ദൈവദത്തമായ മൗലിക ഗുണങ്ങളുള്ള ജീവ- സസ്യ ജാലങ്ങള്‍ക്ക്‌ വംശനാശം സംഭവിക്കാന്‍ പോലും ശാസ്‌ത്രജ്ഞര്‍ നടത്തുന്ന കൃത്രിമങ്ങള്‍ നിമിത്തമായേക്കുമെന്ന്‌ ശാസ്‌ത്രരംഗത്തെ പക്വമതികള്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

യുഗാന്തരങ്ങളായി മനുഷ്യരുടെ ശരീരവും മനസ്സും ആത്മാവും അന്യൂനമായി സംവിധാനിച്ചുകൊണ്ടിരിക്കുന്ന അജയ്യനായ സ്രഷ്‌ടാവിനെ അംഗീകരിക്കാന്‍ അഹന്ത അനുവദിക്കാത്തതിനാല്‍ വരട്ടുവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ എന്തൊക്കെ ജല്‍പിച്ചാലും ഏകനായ ലോകരക്ഷിതാവ്‌ സൃഷ്‌ടിച്ച വസ്‌തുക്കളുടെ മൗലികതയും അതുല്യതയും വിലയിരുത്തുന്നതില്‍ പക്വമതികള്‍ക്ക്‌ തെറ്റുപറ്റുകയില്ല. ചില കൃത്രിമ നിര്‍മിതികളുടെ പേരില്‍ സ്രഷ്‌ടാക്കളായി ചമയാന്‍ ചിലര്‍ മുതിര്‍ന്നേക്കുമെന്നതിനാലായിരിക്കാം വിശുദ്ധ ഖുര്‍ആനില്‍ (23:14) അല്ലാഹുവെ `സ്രഷ്‌ടാക്കളില്‍ ഏറ്റവും മികച്ചവന്‍' എന്ന്‌ വിശേഷിപ്പിച്ചത്‌.

ദൈവനിഷേധപരമല്ലാത്ത പരിണാമവാദം

ലക്ഷക്കണക്കിനു വര്‍ഷങ്ങളിലൂടെയള്ള പരിണാമ പ്രക്രിയകളിലൂടെയാണ്‌ ഭൂമിയില്‍ ജീവജാലങ്ങള്‍ ഉടലെടുത്തത്‌ എന്ന ഡാര്‍വിന്റെയും സമാനവാദക്കാരായ പരിണാമ വാദികളുടെയും സിദ്ധാന്തങ്ങള്‍ക്ക്‌ പിന്നില്‍ കടുത്ത ദൈവനിഷേധമാണല്ലോ നമുക്ക്‌ വീക്ഷിക്കാന്‍ കഴിയുന്നത്‌.

എന്നാല്‍ ദൈവത്തിന്റെ പങ്ക്‌ അംഗീകരിച്ചുകൊണ്ട്‌ തന്നെ നിരന്തരമായ പ്രക്രിയയിലൂടെ ഒരു ജീവജാതിയില്‍ നിന്നും മറ്റൊരു ജീവജാതിയും ഉപജാതികളും ഉണ്ടാകുന്നുവെന്ന പരിണാമവാദം നമുക്ക്‌ അംഗീകരിച്ചുകൂടേ. ആദംനബി ആദ്യത്തെ മനുഷ്യനല്ലായിരുന്നുവെന്നും മാനസികവികാസം പ്രാപിക്കാത്ത നിയാണ്ടര്‍ത്താന്‍ മനുഷ്യനെയും ശിലായുഗ മനുഷ്യനെയും ആദമിന്‌ മുമ്പ്‌ ദൈവം സൃഷ്‌ടിച്ചിരുന്നുവെന്നും ഖാദിയാനികളുടെ ഒരു മാസികയില്‍ വായിക്കാന്‍ സാധിച്ചു. ഇത്‌ ഖുര്‍ആനിന്‌ വിരുദ്ധമല്ലേ?
ഇ കെ സാജുദ്ദീന്‍, ഓമശ്ശേരി

ഭൂമിയിലെ സസ്യജീവജാലങ്ങളും പരിസ്ഥിതി വ്യവസ്ഥകളുമൊക്കെ ഒരു നിമിഷത്തില്‍ ഇന്നുള്ള പോലെ ഉത്ഭൂതമാവുകയാണുണ്ടയതെന്ന്‌ വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ പറഞ്ഞിട്ടില്ല. ജൈവ അഭിവൃദ്ധിയും ഭക്ഷ്യശൃംഖലയുമടക്കം ഭൂമിയിലെ സൃഷ്‌ടിവ്യവസ്ഥകള്‍ നാലുദിവസങ്ങളിലാണ്‌ (അഥവാ ഘട്ടങ്ങളിലാണ്‌) അല്ലാഹു സംവിധാനിച്ചതെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 41:10 സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാം. `യൗമ്‌' (ദിവസം) കൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടത്‌ ദീര്‍ഘമായ കാലയളവായിരിക്കാം എന്നതിന്‌ ഖുര്‍ആന്‍ സൂക്തങ്ങളില്‍ തന്നെ തെളിവുണ്ട്‌. എന്നാല്‍ ഒരു ജീവജാതിയില്‍ നിന്ന്‌ മറ്റൊരു ജീവജാതിയെ പരിണമിപ്പിക്കുക എന്നതാണ്‌ അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥയെന്ന്‌ പറയാന്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെയൊന്നും പിന്‍ബലം കാണുന്നില്ല.

ചിമ്പന്‍സിയും ഗോറില്ലയും ഉള്‍പ്പെടെ പലതരം കുരങ്ങുകള്‍ അനേകായിരം വര്‍ഷങ്ങളായിട്ട്‌ ലോകത്ത്‌ നിലനില്‍ക്കുന്നുണ്ട്‌. മനുഷ്യനോടോ കുരങ്ങിനോടോ സാദൃശ്യമുള്ള പല ജീവജാതികള്‍ക്ക്‌ വംശനാശം സംഭവിച്ചിട്ടുമുണ്ടാകും. അവയില്‍ പലതിന്റെയും ഫോസിലുകള്‍ ഗവേഷകര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. അവയ്‌ക്കിടയില്‍ വല്ല സമാനതകളും കണ്ടാല്‍ ഒന്ന്‌ മറ്റൊന്നില്‍ നിന്ന്‌ പരിണമിച്ചുണ്ടായതാണെന്ന്‌ സിദ്ധാന്തിക്കുകയാണ്‌ ഡാര്‍വിന്‍ ചെയ്‌തതും ഡാര്‍വിനിസ്റ്റുകള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതും.

എന്നാല്‍ ചരിത്രത്തിന്‌ അറിയാവുന്ന കാലങ്ങളിലൊന്നും ഒരു ജീവജാതി മറ്റൊന്നായി പരിണമിച്ചതായി തെളിവുകളുടെ പിന്‍ബലത്തോടെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഭീമാകാരമുള്ള ദിനോസറുകളുടെ അവശിഷ്‌ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ `പരിണാമശൃംഖല'യില്‍ അവയ്‌ക്ക്‌ തൊട്ടുമുമ്പും ശേഷവുമുള്ള കണ്ണികള്‍ ഏതൊക്കെയായിരുന്നുവെന്ന്‌ ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല. ദശലക്ഷക്കണക്കില്‍ ജീവജാതികളില്‍ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്‌ പരിണാമമെങ്കില്‍ ജീവശാസ്‌ത്രം ഒട്ടൊക്കെ വികസിച്ച സമീപ നൂറ്റാണ്ടുകളില്‍ അതിന്റെ ഭൗതിക തെളിവുകള്‍ എവിടെ നിന്നെങ്കിലും ലഭ്യമാകേണ്ടതായിരുന്നു. അതൊരിക്കലും ഉണ്ടായിട്ടില്ല. സമാനതകളുള്ള ഫോസിലുകള്‍ നിരത്തിവെച്ച്‌ കാല്‍പനിക സിദ്ധാന്തം ചമച്ച്‌അനിഷേധ്യ ശാസ്‌ത്രസത്യമെന്നോണം അവതരിപ്പിക്കുകയാണ്‌ പരിണാമവാദികള്‍ എക്കാലത്തും ചെയ്‌തിട്ടുള്ളത്‌. യേശുക്രിസ്‌തുവിന്റെ ശവകുടീരം കശ്‌മീരിലാണെന്ന്‌ ഒരു കഥ ചമച്ചുണ്ടാക്കി അത്‌ മീര്‍സയുടെ പ്രവാചകത്വത്തിന്‌ തെളിവാക്കുന്ന ഖാദിയാനികള്‍ പരിണാമവാദത്തില്‍ നിന്നും വ്യാജ പ്രവാചകത്വത്തിന്‌ തെളിവുണ്ടാക്കിക്കൂടായ്‌കയില്ല.

Followers -NetworkedBlogs-

Followers