ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

`വലിയ്യ് മുര്‍ശിദ്‌' എന്നാല്‍ ത്വരീഖത്ത്‌ ശൈഖോ?

ത്വരീഖത്തുകാര്‍ പറയുന്നത്‌ ഒരു ശൈഖിനെ തുടരാതെ സ്വര്‍ഗത്തിലെത്താന്‍ കഴിയില്ലെന്നാണ്‌. ഒരു ശൈഖിന്‌ ബൈഅത്ത്‌ ചെയ്യാത്തവന്റെ ശൈഖ്‌ ശൈത്വാനാണെന്നും അവരില്‍ ചിലര്‍ പറയുന്നു. സൂറത്തുല്‍ കഹ്‌ഫിലെ 17-ാം സൂക്തത്തില്‍ പറഞ്ഞ `വലിയ്യ്‌ മുര്‍ശിദി'ന്റെ വിവക്ഷ `മുറബ്ബിയായ ശൈഖ്‌' അഥവാ നേര്‍വഴി കാണിക്കുന്ന ഗുരുവാണെന്ന്‌ ഒരു ത്വരീഖത്ത്‌ മാസികയില്‍ കണ്ടു. ഇത്‌ സംബന്ധിച്ച യഥാര്‍ഥ വസ്‌തുത എന്താണ്‌?

മുഹമ്മദ്‌ റശാദ്‌ തിരൂര്‍

പ്രസ്‌തുത ഖുര്‍ആന്‍ സൂക്തത്തിന്റെ ശരിയായ പരിഭാഷ ഇപ്രകാരമാകുന്നു: ``സൂര്യന്‍ ഉദിക്കുമ്പോള്‍ അതവരുടെ ഗുഹ വിട്ട്‌ വലതുഭാഗത്തേക്ക്‌ മാറിപ്പോകുന്നതായും, അത്‌ അസ്‌തമിക്കുമ്പോള്‍ അതവരെ വിട്ടുകളഞ്ഞ്‌ ഇടതുഭാഗത്തേക്ക്‌ പോകുന്നതായും നിനക്ക്‌ കാണാം. അവരാകട്ടെ (ഗുഹയുടെ) വിശാലമായ ഒരു ഭാഗത്താകുന്നു. അത്‌ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ്‌ സന്മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക്‌ നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുകയേ ഇല്ല.''

മുന്നൂറു വര്‍ഷക്കാലം അല്ലാഹു ഒരു ഗുഹയില്‍ ഉറക്കിക്കിടത്തിയ സത്യവിശ്വാസികളായ ചെറുപ്പക്കാരെ സംബന്ധിച്ചാണ്‌ ഈ സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌. അസ്വ്‌ഹാബുല്‍ കഹ്‌ഫ്‌ എന്ന പേരിലാണ്‌ അവര്‍ അറിയപ്പെടുന്നത്‌. അവരെ അല്ലാഹു നേര്‍വഴിയിലാക്കിയത്‌ അവര്‍ ഏതെങ്കിലും ത്വരീഖത്ത്‌ ശൈഖിനെ പിന്തുടര്‍ന്നത്‌ കൊണ്ടാണെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. അവരുടെ കാലത്ത്‌ ഏതെങ്കിലും സൂഫീതരീഖത്ത്‌ ഉണ്ടായിട്ടു പോലുമില്ല. അവര്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യരായത്‌ എന്തുകൊണ്ടാണെന്ന്‌ ഖുര്‍ആനില്‍ നിന്ന്‌ തന്നെ വ്യക്തമാണ്‌:

``അവരുടെ വര്‍ത്തമാനം നാം നിനക്ക്‌ യഥാര്‍ഥ രൂപത്തില്‍ വിവരിച്ചു തരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്ക്‌ നാം സന്മാര്‍ഗബോധം വര്‍ധിപ്പിക്കുകയും ചെയ്‌തു. `ഞങ്ങളുടെ രക്ഷിതാവ്‌ ആകാശഭൂമികളുടെ രക്ഷിതാവാകുന്നു. അവനു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുകയേ ഇല്ല.' എങ്കില്‍ (അങ്ങനെ ചെയ്യുകയാണെങ്കില്‍) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക്‌ പറഞ്ഞവരായിപ്പോകും' എന്ന്‌ അവര്‍ എഴുന്നേറ്റ്‌ നിന്ന്‌ പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്ക്‌ നാം കെട്ടുറപ്പ്‌ നല്‌കുകയും ചെയ്‌തു'' (വി.ഖു 18:13,14). ഗുഹാവാസികള്‍ ത്വരീഖത്തില്‍ ചേര്‍ന്നതുകൊണ്ട്‌ അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്ക്‌ കെട്ടുറപ്പ്‌ നല്‌കി എന്നല്ല ഇവിടെ പറഞ്ഞത്‌. `ഞങ്ങള്‍ അല്ലാഹുവിന്‌ പുറമെ യാതൊരു ദൈവത്തോടും പ്രാര്‍ഥിക്കുകയില്ല' എന്ന്‌ അവര്‍ പ്രഖ്യാപിച്ചതിനാലാണ്‌ അല്ലാഹു അവരെ നേര്‍വഴിയിലാക്കിയത്‌. `വലിയ്യ്‌ മുര്‍ശിദ്‌' (നേര്‍വഴി കാണിക്കുന്ന രക്ഷാധികാരി) മുഖേനയാണ്‌ അല്ലാഹു ആളുകളെ നേര്‍വഴിയിലാക്കുന്നതെന്ന്‌ 18:17ലോ മറ്റു ഖുര്‍ആന്‍ സൂക്തങ്ങളിലോ പറഞ്ഞിട്ടില്ല.

18:17ല്‍, അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കിയവരെക്കുറിച്ച്‌ പരാമര്‍ശിച്ച ശേഷമാണ്‌ വലിയ്യ്‌ മുര്‍ശിദിനെക്കുറിച്ച്‌ പറഞ്ഞത്‌. വലിയ്യ് മുര്‍ശിദ്‌ മുഖേന അവര്‍ക്ക്‌ സന്മാര്‍ഗത്തിലെത്താന്‍ കഴിയുമെന്നല്ല; അവരെ നേര്‍വഴിയിക്കേ്‌ നയിക്കാന്‍ കഴിയുന്ന യാതൊരു രക്ഷാധികാരിയെയും കണ്ടെത്താന്‍ കഴിയില്ല എന്നാണ്‌ പറഞ്ഞത്‌. ചുരുക്കത്തില്‍, ഏതെങ്കിലും ത്വരീഖത്ത്‌ ശൈഖ്‌ മുഖേന അല്ലാഹു ആരെയെങ്കിലും നേര്‍വഴിയിലാക്കി എന്നോ, അല്ലാഹു പിഴപ്പിച്ചവരെ ഏതെങ്കിലും ശൈഖ്‌ നേര്‍വഴിക്ക്‌ തിരിച്ചുവിട്ടുവെന്നോ ഖുര്‍ആനില്‍ പറഞ്ഞിട്ടേയില്ല. ഇങ്ങനെ ശൈഖിലേക്ക്‌ വളഞ്ഞ വഴി കണ്ടെത്തുന്നതിനേക്കാള്‍ ത്വരീഖത്തുകാര്‍ക്ക്‌ നല്ലത്‌ ഖുര്‍ആനില്‍ ത്വരീഖത്ത്‌, ശൈഖ്‌ എന്നീ പദങ്ങള്‍ ഉണ്ടെന്ന്‌ വാദിക്കുകയായിരുന്നു. പക്ഷെ, അതൊന്നും അവര്‍ ഉദ്ദേശിക്കുന്ന അര്‍ഥത്തിലല്ലെന്ന്‌ എല്ലാവര്‍ക്കും വ്യക്തമാകുമെന്നറിയാവുന്നതു കൊണ്ടായിരിക്കും അവര്‍ അതിന്‌ മുതിരാത്തത്‌.

2 അഭിപ്രായങ്ങള്‍‌:

Yes said...

ഖുര്ആനിലെ ഒരു ആയത്തിന് ഒറ്റ വ്യാഖ്യാനം മാത്രമേ ഉണ്ടാകു എന്നതാണോ മുജാഹിദ് വാദം

LATHEEF VALANCHERY said...

“വലിയ്യന്‍ മുര്‍ശിദന്‍“ എന്നതിന്ന് മുറബ്ബിയായ ത്വരീഖതിന്റെ ശൈഖാണെന്ന് വ്യാഖ്യാനമെഴുതിയ പണ്ഡിതനാരാണാവോ...അരിഞ്ഞാല്‍ നന്നായിരുന്നു ഒന്നു പറയു പ്ലീസ്

Followers -NetworkedBlogs-

Followers