ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഖുര്‍ആനിലെ രാഷ്‌ട്രീയവും മുസ്‌ലിം നവോത്ഥാനവും


``മതനിരപേക്ഷതയും രാഷ്‌ട്രീയവും മുന്നോട്ടുവെക്കുന്ന സമഗ്ര ജീവിതദര്‍ശനമാണ്‌ ഖുര്‍ആനെ ന്ന്‌ കേരള സര്‍വകലാശാല സം ഘടിപ്പിച്ച ഖുര്‍ആന്‍ സെമിനാറിനോടനുബന്ധിച്ച്‌ നടന്ന `ഞാനറിയുന്ന ഖുര്‍ആന്‍' സാംസ്‌കാരിക സംഗമം അഭിപ്രായപ്പെട്ടു. സാമ്പത്തികവും സാമൂഹികവുമായ നീ തി നിഷ്‌കര്‍ഷിക്കുകയും സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയും ചെയ്യുന്ന തത്വങ്ങളാണ്‌ ഖുര്‍ആന്റെ സവിശേഷതയെന്ന്‌ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അഭിപ്രായെപ്പട്ടു. ഖുര്‍ആന്റെ തത്വങ്ങള്‍ രാഷ്‌ട്ര മീമാംസയാണ്‌. ഗാന്ധിജിയെ ഏറ്റവുമധികം സ്വാധീനിച്ചത്‌ പ്രവാചകനാണെന്ന്‌ അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചാല്‍ ബോധ്യപ്പെടും. ഭരണ-സാമൂഹിക-സ്വകാര്യ മേഖലകളില്‍ സൂക്ഷ്‌മമായ ജീവിതം നയിക്കാനുള്ള വഴികാട്ടിയാണത്‌. ഖുര്‍ആന്‍ മതഗ്രന്ഥത്തെക്കാള്‍ വലിയ രാഷ്‌ട്രീയഗ്രന്ഥമാണെന്ന്‌ ആസൂത്രണ ബോര്‍ഡ്‌ മുന്‍ അംഗം സി പി ജോണ്‍ ചൂണ്ടിക്കാട്ടി. ഖുര്‍ആന്‌ വലിയ പൊളിറ്റിക്‌സുണ്ട്‌. അതുകൊണ്ടുതന്നെ ഖുര്‍ആന്‌ രാഷ്‌ട്രീയത്തില്‍ ഇടപെടാതിരിക്കാനാവില്ല. അഡ്‌മിനിസ്‌ട്രേഷന്‍ മുതല്‍ ബാങ്കിംഗ്‌ വരെ ഒരു ഭരണകൂടം നിര്‍വഹിക്കേണ്ട മുഴുവന്‍ ചുമതലകളും ഖുര്‍ആന്‍ ആശയപരമായി കൈകാര്യം ചെയ്യുന്നുണ്ട്‌. മുഹമ്മദ്‌ നബിയല്ലാതെ മറ്റൊരു മതാചാര്യനും ലോകത്ത്‌ രാഷ്‌ട്രാധിപതി ആയിട്ടില്ല.''(മാധ്യമം, 2010 ഏപ്രില്‍ 29)

ഇസ്‌ലാമിനെപ്പറ്റി സാമാന്യമായി പഠിക്കുന്നവര്‍ക്കുപോലും സുപരിചിതമായ അതിലെ രാഷ്‌ട്രീയം പ്രായോഗികമായി ആവിഷ്‌കരിക്കുന്നതില്‍ നവോത്ഥാന സാരഥികളായ മുജാഹിദുകള്‍ അശ്രദ്ധയില്‍ അകപ്പെട്ടിട്ടില്ലേ? മതപരമായ ഉണര്‍വും സാമൂഹികമായ സുസ്ഥിതിയും ആര്‍ജിച്ച കേരളത്തിലെങ്കിലും മുസ്‌ലിംകള്‍ ദൈവിക മൂല്യങ്ങള്‍ക്ക്‌ അനുസൃതമായ രാഷ്‌ട്രീയം ആവിഷ്‌കരിച്ച്‌ മാതൃകയാക്കേണ്ടതല്ലേ?

ടി കെ നിയാസ്‌ (വടകര)

ഖുര്‍ആനിനെ സംബന്ധിച്ച്‌ അമുസ്‌ലിം പ്രസംഗകരും എഴുത്തുകാരും പറഞ്ഞ കാര്യങ്ങളെ പ്രമാണമാക്കിയല്ല മുജാഹിദുകള്‍ ജീവിക്കുന്നത്‌. ഓരോ വിഷയത്തെയും സംബന്ധിച്ച്‌ അല്ലാഹു തന്നെ വിവിധ സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത്‌, ഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക്‌ മുഹമ്മദ്‌ നബി(സ) നല്‌കിയ വിശദീകരണങ്ങള്‍, സ്വഹാബികളും സച്ചരിതരായ പൂര്‍വികരും നല്‌കിയ വ്യാഖ്യാനങ്ങള്‍ എന്നിവയെ ആധാരമാക്കിയാണ്‌ മുജാഹിദുകള്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ മനസ്സിലാക്കുകയും തദനുസൃതമായി ജീവിതം ക്രമീകരിക്കുകയും ചെയ്യുന്നത്‌. വ്യക്തിപരവും കുടുംബപരവും സാമൂഹികവും രാഷ്‌ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇസ്‌ലാമിക നിയമങ്ങള്‍ കഴിവിന്റെ പരമാവധി പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്‌ മുസ്‌ലിംകളെല്ലാം. പക്ഷെ, എല്ലാ വിശ്വാസികളുടെയും കഴിവുകളും സാധ്യതകളും സാഹചര്യങ്ങളും ഒരുപോലെയായിരിക്കുകയില്ല. സമ്പത്തില്ലാത്തവന്‍ സകാത്ത്‌ പോലുള്ള ഇസ്‌ലാമിക ബാധ്യതകള്‍ നിര്‍വഹിക്കേണ്ടതില്ല. അവിവാഹിതന്‍ ദാമ്പത്യവുമായി ബന്ധപ്പെട്ട ബാധ്യതകളും അധികാരമില്ലാത്തവന്‍ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട കടമകളും നിറവേറ്റേണ്ടതില്ല എന്ന കാര്യവും സുവിദിതമാണ്‌.

ഖുര്‍ആനിലും ഹദീസിലും രാഷ്‌ട്രീയമില്ലെന്ന്‌ മുജാഹിദുകള്‍ക്ക്‌ അഭിപ്രായമില്ല. എന്നാല്‍ ഖുര്‍ആന്‍ ഒരു രാഷ്‌ട്രമീംമാസാ ഗ്രന്ഥമാണെന്ന്‌ ആരു പറഞ്ഞാലും അത്‌ അതിശയോക്തിയാണെന്ന്‌ പറയാതെ വയ്യ. ഖുര്‍ആനിന്റെ ഉള്ളടക്കത്തിന്റെ പ്രധാന ഭാഗം വിശ്വാസവും അവിശ്വാസവും ധര്‍മവും അധര്‍മവും പരലോകത്തെ രക്ഷാശിക്ഷകളുമായി ബന്ധപ്പെട്ട ഉല്‍ബോധനങ്ങളാണ്‌. ഭരണനിര്‍വഹണത്തില്‍ നീതി പാലിക്കുന്നതുപോലും അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവും ലക്ഷ്യമാക്കിയായിരിക്കണം. എങ്കിലേ അതിന്‌ ഇസ്‌ലാമിക മൂല്യമുള്ളൂ. രണ്ടാം ഖലീഫ ഉമര്‍(റ) ചരിത്രത്തില്‍ ഏറെ ശ്രദ്ധേയനായത്‌ ഇസ്‌ലാമിക രാഷ്‌ട്രമീമാംസയെക്കുറിച്ച്‌ വാചാലമായി പ്രസംഗിക്കുകയോ എഴുതുകയോ ചെയ്‌തതുകൊണ്ടല്ല. തന്റെ രാഷ്‌ട്രത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ആരെങ്കിലും പട്ടിണി കിടക്കുകയോ കഷ്‌ടപ്പാടുകള്‍ അനുഭവിക്കുകയോ ചെയ്‌താല്‍ താന്‍ അല്ലാഹുവിന്റെ വിചാരണക്കും ശിക്ഷക്കും വിധേയനാകേണ്ടിവരും എന്ന ബോധമാണ്‌ നീതിയുടെ ആള്‍രൂപമാകാന്‍ അദ്ദേഹത്തെ പ്രേരിതനാക്കിയത്‌. ഇതൊരു രാഷ്‌ട്രീയ പ്രക്രിയയെക്കാളുപരി ആദര്‍ശപ്രതിബദ്ധതയുടെ ഉദാത്തഭാവമാണ്‌. കിനാലൂര്‍ മോഡല്‍ രാഷ്‌ട്രീയ സ്റ്റണ്ടുകളും ഇതും തമ്മില്‍ ഈയവും തങ്കവും തമ്മിലുള്ളത്ര വ്യത്യാസമുണ്ട്‌.

സാമ്പത്തികവും സാമൂഹികവുമായ നീതി മുജാഹിദുകള്‍ അവരുടെ കര്‍മരംഗങ്ങളിലും മഹല്ലുകളിലും കഴിവിന്റെ പരമാവധി നിറവേറ്റിക്കൊണ്ടിരിക്കുന്നുണ്ട്‌. സകാത്തിന്റെയും സ്വദഖയുടെയും സംഘടിതമായ നിര്‍വഹണം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസം, ആതുര ശുശ്രൂഷ എന്നീ മേഖലകളില്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച്‌ മുജാഹിദുകള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ അനര്‍ഘവും അനിതരവുമാണ്‌. അതൊക്കെ രാഷ്‌ട്രീയ പ്രോപഗാന്‍ഡയുടെ ഭാഗമാക്കിയാലേ അതിന്‌ നവോത്ഥാന മൂല്യമുണ്ടാകൂ എന്നാണ്‌ ചോദ്യകര്‍ത്താവിനെ പോലുള്ളവര്‍ കരുതുന്നതെങ്കില്‍ മുജാഹിദുകള്‍ അത്‌ അത്ര പരിഗണിക്കേണ്ടതില്ല. കാരണം, പുരനുത്ഥാനനാളില്‍ അല്ലാഹു സ്ഥാപിക്കുന്ന നീതിയുടെ തുലാസില്‍ നമ്മുടെ കര്‍മങ്ങള്‍ക്ക്‌ മൂല്യമുണ്ടാവുക എന്നതാണ്‌ അതിപ്രധാനം.

മുജാഹിദുകള്‍ മാത്രമല്ല, ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഭൂരിഭാഗവും പ്രായോഗിക രാഷ്‌ട്രീയത്തെ സംബന്ധിച്ച്‌ ഒട്ടൊക്കെ ധാരണയുള്ളവരാണ്‌. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത പുലര്‍ത്താത്ത കക്ഷികള്‍ക്കേ വോട്ട്‌ നല്‌കൂ എന്ന നിലപാടില്‍ അവര്‍ ഒട്ടൊക്കെ ഉറച്ചുനില്‌ക്കുന്നു. മതനിരപേക്ഷ കക്ഷികളുടെ കൂട്ടത്തില്‍ തന്നെ പാവപ്പെട്ടവരോട്‌ കൂടുതല്‍ അനുഭാവം പുലര്‍ത്തുന്ന കക്ഷികള്‍ക്ക്‌ മുസ്‌ലിം സമ്മതിദായകര്‍ മുന്‍ഗണന നല്‌കുന്നു. സാമ്രാജ്യത്വ വിരുദ്ധ നിലപാട്‌ തന്നെയാണ്‌ ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഭൂരിപക്ഷം പേര്‍ക്കുള്ളത്‌. പക്ഷെ, കമ്യൂണിസ്റ്റുകള്‍ മതനിരാസത്തിന്റെയും ശരീഅത്ത്‌ വിരോധത്തിന്റെയും ഏക സിവില്‍കോഡ്‌ വാദത്തിന്റെയും ശക്തരായ വക്താക്കളായി തുടരുമ്പോള്‍ സാമ്രാജ്യത്വ വിരോധത്തിന്റെ മൂല്യം മാത്രം പരിഗണിച്ച്‌ അവരെ പിന്തുണയ്‌ക്കാന്‍ മുസ്‌ലിംകളില്‍ മിക്കവരും സന്നദ്ധരാകാതിരിക്കുക സ്വാഭാവികമത്രെ. ഗോവധ നിരോധം, മദ്യനിരോധം നീക്കല്‍, ലോട്ടറി, സ്വവര്‍ഗരതി, വിവാഹപൂര്‍വ ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ ഇസ്‌ലാം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച രാഷ്‌ട്രീയക്കാരെയും നിയമജ്ഞരെയും മറ്റും മുഖംനോക്കാതെ വിമര്‍ശിക്കുകയാണ്‌ മിക്ക മുസ്‌ലിം സംഘടനകളും ചെയ്‌തത്‌. ഇതൊക്കെ ഇസ്‌ലാമിക മനസ്സാക്ഷിയുള്ളവര്‍ സ്വീകരിക്കേണ്ട രാഷ്‌ട്രീയ നയനിലപാടുകളത്രെ.

എന്നാല്‍ ജമാഅത്തുകാര്‍ ഇത:പര്യന്തം വാദിച്ചുപോന്നത്‌ ഇന്ത്യന്‍ ഭരണവ്യവസ്ഥയെ ഇസ്‌ലാമികവത്‌കരിക്കാന്‍ വേണ്ടിയാണ്‌ മുസ്‌ലിംകള്‍ ശ്രമിക്കേണ്ടതെന്നത്രെ. ഇത്‌ അപ്രായോഗികമാണെന്ന്‌ മാത്രമല്ല, മുസ്‌ലിം സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ്‌. ഇന്ത്യയെ ഹിന്ദുത്വ രാഷ്‌ട്രമാക്കാന്‍ മുറവിളി കൂട്ടുന്നവര്‍ക്ക്‌ അത്‌ വലിയ വളര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കും. മുമ്പ്‌ ഒരു സംഘടന `ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന മുദ്രാവാക്യം പല സ്ഥലങ്ങളിലും എഴുതിവെച്ചതിന്റെ ഫലം എന്തായിരുന്നുവെന്ന്‌ പലരും ഓര്‍ക്കുന്നുണ്ടാകും. സംഘപരിവാര്‍ അതില്‍ നിന്ന്‌ പരമാവധി മുതലെടുപ്പ്‌ നടത്തുകയാണുണ്ടായത്‌. അവര്‍ക്ക്‌ സുവര്‍ണാവസരം നല്‌കാതിരിക്കുക എന്ന പ്രായോഗിക നിലപാടില്‍ ഉറച്ചുനില്‌ക്കുകയാണ്‌ മുജാഹിദുകള്‍.

മുഹമ്മദ്‌ നബിയല്ലാതെ മറ്റൊരു മതാചാര്യനും ലോകത്ത്‌ രാഷ്‌ട്രാധിപതി ആയിട്ടില്ല എന്ന അഭിപ്രായം തെറ്റാണ്‌. ദാവൂദ്‌, സുലൈമാന്‍(അ) എന്നീ പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു വിപുലമായ രാജാധികാരം നല്‌കിയ കാര്യം വിശുദ്ധ ഖുര്‍ആനില്‍ തന്നെ എടുത്തുപറഞ്ഞിട്ടുണ്ട്‌. സുലൈമാന്‍ നബി(അ)യുടെ രാജാധികാരം അനിതരമായിരുന്നുവെന്നാണ്‌ 38:35-39 സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഇസ്‌ലാമില്‍ രാജപദവി പാടില്ല എന്ന ജമാഅത്ത്‌ വാദം തെറ്റാണെന്നും ഈ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാം.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers