ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സ്‌ത്രീകള്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോ?


സ്‌ത്രീകളുടെ മേലധികാരവും മേല്‍നോട്ടവും പുരുഷന്മാര്‍ക്കാണുള്ളത്‌ എന്ന ഖുര്‍ആനികാശയത്തിന്റെയും ലക്ഷത്തില്‍പരം പ്രവാചകരില്‍ ഒരാളെപോലും സ്‌ത്രീകളില്‍ നിന്ന്‌ നിയമിക്കാതിരുന്നതിന്റെയും ഭരണാധികാരം സ്‌ത്രീയെ ഏല്‍പിച്ച ജനത വിജയിക്കുകയില്ല എന്ന തിരുവചനത്തിന്റെയും അടിസ്ഥാനത്തില്‍ അന്യപുരുഷന്മാരോട്‌ ഇടകലര്‍ന്നും അല്ലാതെയും സ്‌ത്രീകള്‍ മത-രാഷ്‌ട്രീയ പൊതുവേദികളില്‍ പ്രസംഗകരായും പ്രബോധകരായും മറ്റും പ്രത്യക്ഷപ്പെടുന്നതും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച്‌ വിജയിച്ച്‌ അധികാരം കയ്യാളുന്നതും ഇസ്‌ലാം എങ്ങനെ നോക്കിക്കാണുന്നു?
ഉമര്‍ കെ ആമയൂര്‍ (മഞ്ചേരി)

സ്‌ത്രീകളുടെ സംരക്ഷണത്തിന്റെയും ഉപജീവനത്തിന്റെയും ഉത്തരവാദിത്തം വഹിക്കേണ്ടത്‌ പിതാവ്‌, ഭര്‍ത്താവ്‌, സഹോദരന്‍ എന്നിങ്ങനെയുള്ള അടുത്ത പുരുഷബന്ധുക്കളാണ്‌. എന്നാല്‍ സ്‌ത്രീകള്‍ ജോലി ചെയ്യുന്നതോ മതപ്രബോധനം, സാമൂഹ്യപ്രവര്‍ത്തനം എന്നിവ നടത്തുന്നതോ തെറ്റാണെന്ന്‌ അതിന്‌ അര്‍ഥമില്ല. അന്യപുരുഷന്മാരെ മോഹത്തോടെ നോക്കുക, അവരുടെ കൂടെ തനിച്ചാവുക എന്നിങ്ങനെ വിലക്കപ്പെട്ട കാര്യങ്ങള്‍ വര്‍ജിക്കുകയും ഇസ്‌ലാമിക പെരുമാറ്റ മര്യാദകള്‍ പാലിക്കുകയും ചെയ്‌തുകൊണ്ട്‌ ഹലാലായ എല്ലാ പ്രവര്‍ത്തനങ്ങളിലും മുസ്‌ലിംസ്‌ത്രീകള്‍ക്ക്‌ ഏര്‍പ്പെടാവുന്നതാണ്‌. എന്നാലും പുരുഷന്മാരുടെ സമൂഹത്തില്‍ സ്‌ത്രീകള്‍ ഇടപെടുന്നതിന്‌ പല പരിമിതികളും ഉണ്ടാവുക സ്വാഭാവികമാണ്‌. അതുകൊണ്ടായിരിക്കാം അല്ലാഹു പ്രവാചകന്മാരായ സ്‌ത്രീകളെ നിയോഗിക്കാതിരുന്നത്‌.

ഭരണാധികാരം സ്‌ത്രീയെ ഏല്‌പിച്ച ജനതയെ സംബന്ധിച്ച ഹദീസ്‌ എക്കാലത്തേക്കും എല്ലാ സമൂഹങ്ങളിലേക്കും ബാധകമാണോ എന്നത്‌ സൂക്ഷ്‌മപഠനം ആവശ്യമുള്ള കാര്യമാണ്‌. സബഇലെ (ഷേബാ) രാജ്ഞിയെ സംബന്ധിച്ച വിശുദ്ധ ഖുര്‍ആനിലെ 27:33 മുതല്‍ 27:44 കൂടിയുള്ള വചനങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ആ സൂക്തങ്ങളിലൊന്നും ഒരു സ്‌ത്രീ അധികാരിയായതോ സ്‌ത്രീയെ അധികാരിയാക്കിയതോ തെറ്റാണെന്ന്‌ പറഞ്ഞിട്ടില്ല. സ്‌ത്രീകള്‍ രാഷ്‌ട്രീയ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നത്‌ തീര്‍ത്തും നിഷിദ്ധമാണെന്ന്‌ പറയാന്‍ വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ തെളിവ്‌ കാണുന്നില്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers