ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഇഹലോകത്ത്‌ ശിക്ഷയില്ലേ?


ഖുര്‍ആന്‍, ഹദീസ്‌ എന്നിവയില്‍ മനുഷ്യന്‍ ചെയ്യുന്ന ഒരുപാട്‌ തെറ്റുകുറ്റങ്ങള്‍ക്ക്‌ ശിക്ഷകള്‍ നിശ്ചയിച്ചിട്ടുണ്ട്‌. ഉദാഹരണമായി വ്യഭിചാരം, കൊല, മദ്യപാനം തുടങ്ങിയവക്കെല്ലാമുള്ള ശിക്ഷ ഇഹലോകത്ത്‌ തന്നെ മതം നിശ്ചയിച്ചിട്ടുണ്ട്‌. എന്നാല്‍ ആധുനിക മനുഷ്യന്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണ്‌ പലിശ. ധാരാളം ആളുകള്‍ പലിശക്കയത്തില്‍പെട്ട്‌ ജീവിതം നശിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, മതപ്രമാണങ്ങളില്‍ പലിശ ഇടപാടു നടത്തുന്നവര്‍ക്ക്‌ ഇഹലോകത്ത്‌ ഒരു ശിക്ഷയും വിധിക്കാത്തത്‌ മതം അപൂര്‍ണമാണെന്നതിലേക്ക്‌ സൂചനയല്ലേ?
അബ്‌ദുല്‍ഖാദര്‍ (വയനാട്‌)

ഇസ്‌ലാം ഏറ്റവുമധികം ഊന്നിപ്പറയുന്നത്‌ അധര്‍മങ്ങളിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്ക്‌ ഇഹത്തിലും പരത്തിലും അല്ലാഹു നല്‍കുന്ന ശിക്ഷയെ സംബന്ധിച്ചാണ്‌. അല്ലാഹുവെ ഭയപ്പെട്ട്‌ കുറ്റകൃത്യങ്ങള്‍ വര്‍ജിക്കുന്നതിനേ അവന്‍ മൂല്യം കല്‌പിക്കുകയുള്ളൂ. ദൈവഭയമില്ലാത്ത മനുഷ്യന്‍ ഭരണകൂടത്തെയോ നീതിപീഠത്തെയോ ഭയപ്പെട്ട്‌ കുറ്റകൃത്യങ്ങളില്‍ നിന്ന്‌ പിന്മാറുന്നത്‌ കൊണ്ട്‌ സമൂഹത്തിന്‌ സൈ്വരവും സമാധാനവും ലഭിക്കുമെങ്കിലും അയാള്‍ക്ക്‌ ദൈവികമായ പ്രതിഫലമൊന്നും പ്രതീക്ഷിക്കാവുന്നതല്ല. അതിനാല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴികെയുള്ള പാപങ്ങള്‍ ചെയ്യാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തില്‍ അല്ലാഹു ഭൗതികശിക്ഷ മുഖേന ഇടപെടുന്നില്ല. കള്ളം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കെത്തന്നെ അതിനുള്ള പ്രലോഭനത്തെ അതിജയിച്ചുകൊണ്ട്‌ സത്യസന്ധത മുറുകെ പിടിക്കാന്‍ മനുഷ്യന്‍ സന്നദ്ധനാകുമോ എന്നാണ്‌ അല്ലാഹു പരീക്ഷിക്കുന്നത്‌.

പലിശ ഗുരുതരമായ പാപമാണെങ്കിലും മോഷണം പോലെയോ കൊള്ളപോലെയോ അതൊരു ക്രിമിനല്‍ കുറ്റമല്ല. പലിശയ്‌ക്ക്‌ കടം കൊടുക്കുന്നവനെക്കൊണ്ട്‌ ഇതരര്‍ വിഷമിക്കുന്നത്‌ ഒഴിവാക്കാന്‍ പലിശയ്‌ക്ക്‌ നിയമസാധുത നല്‍കാതിരിക്കുക എന്നത്‌ തന്നെ മതി. ഒരു മുസ്‌ലിം സമൂഹം പലിശ വാങ്ങാനുള്ള അവകാശം ആര്‍ക്കും വകവെച്ചു കൊടുക്കുകയില്ല. ഒരു ഇസ്‌ലാമിക ഭരണകൂടം പലിശ ഇടപാടുകള്‍ക്കോ അത്‌ സംബന്ധമായ കരാറുകള്‍ക്കോ നിയമപരമായ പരിരക്ഷ നല്‍കുകയുമില്ല. അധമര്‍ണരില്‍ നിന്ന്‌ പലിശ ഈടാക്കാന്‍ ഭരണകൂടവും നിയമവും കൂട്ടുനില്‍ക്കാത്ത സാഹചര്യത്തില്‍ ആര്‍ക്കും പലിശ മുതലാളിയായി വളരാനോ ആളുകളെ കടക്കെണിയില്‍ കുടുക്കി കഷ്‌ടപ്പെടുത്താനോ കഴിയില്ല. അതിനാല്‍ ഈ വിഷയകമായ ഇസ്‌ലാമിക നിയമത്തിന്‌ യാതൊരു അപൂര്‍ണതയുമില്ല.
Category:

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers