ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

വഹാബിസത്തിന്റെ ഭീകരതകള്‍

അമേരിക്കയിലെ പ്രശസ്‌തനായ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സ്റ്റീഫന്‍ സ്‌ക്വാര്‍ട്‌സ്‌, 9/11 ആക്രമണത്തിനുശേഷം വഹാബിസത്തിന്റെ ഭീകരതകള്‍ വിശകലനം ചെയ്‌ത്‌ എഴുതിയ പ്രബന്ധങ്ങളില്‍ അപകടകരമായ വഹാബിവല്‍കരണത്തിനെതിരെ അമേരിക്കന്‍ മുസ്‌ലിംകളെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നതായി യാഥാസ്ഥിതികരുടെ മാസികയില്‍ കാണാനിടയായി. എന്താണ്‌ നിജസ്ഥിതി?

ശഫീഖ്‌ കണ്ണാഞ്ചേരി താനാളൂര്‍

അമേരിക്കയിലെ പ്രശസ്‌തരായ മാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും വേണ്ടത്‌ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തേജോവധം ചെയ്യുകയാണ്‌. അതിനുള്ള ഉപായങ്ങളൊക്കെ അവര്‍ ആരായുക സ്വാഭാവികമാണ്‌. ആധുനിക കുരിശുയുദ്ധത്തിന്റെ പതാകാവാഹകരായ പാശ്ചാത്യ എഴുത്തുകാരെ സത്യത്തിന്റെ സാക്ഷികളാക്കുന്നത്‌ സമസ്‌തക്കാരുടെ അധ:പതനത്തിന്റെ ആഴമാണ്‌ തെളിയിച്ചുകാണിക്കുന്നത്‌.

യഥാര്‍ഥത്തില്‍ വഹ്‌ഹാബിസം എന്നൊരു ഇസമില്ല. മുസ്‌ലിംകള്‍ ജീവിക്കേണ്ടത്‌ ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തിലാണെന്ന്‌ പ്രഖ്യാപിച്ച സത്യപ്രബോധകരെ ഒറ്റപ്പെടുത്താന്‍ വേണ്ടി ഒന്നാമതായി ബ്രിട്ടീഷുകാരും പിന്നീട്‌ ഇസ്‌ലാമിന്റെ മറ്റു ശത്രുക്കളും കണ്ടെത്തിയ വിളിപ്പേരാണ്‌ വഹ്‌ഹാബിസം. ഖുര്‍ആനിലോ പ്രാമാണികമായ നബിവചനങ്ങളിലോ ഭീകരാക്രമണങ്ങളോ ചാവേര്‍ സ്‌ഫോടനങ്ങളോ നടത്താനുള്ള ആഹ്വാനമില്ലാത്തതിനാല്‍ സത്യവിശ്വാസികള്‍ പ്രമാണബദ്ധമായി ജീവിക്കാന്‍ തീരുമാനിക്കുന്നതുകൊണ്ട്‌ പാശ്ചാത്യരോ പൗരസ്‌ത്യരോ ഉല്‍കണ്‌ഠാകുലരാകേണ്ട കാര്യമില്ല. മുസ്‌ലിംകള്‍ നാസ്‌തികരോ ഭൗതിക പ്രമത്തരോ ആയി മാറിയാല്‍ ഏറെ സന്തോഷം പ്രകടിപ്പിക്കുന്നവരാണ്‌ പാശ്ചാത്യ വിമര്‍ശകര്‍. സമസ്‌തക്കാര്‍ക്കും വേണ്ടത്‌ മുസ്‌ലിംകള്‍ സത്യവിശ്വാസത്തില്‍ നിന്ന്‌ അകന്ന്‌ മാറി ആദര്‍ശ പ്രതിബദ്ധതയില്ലാത്തവരായിത്തീരുക എന്നത്‌ തന്നെയാണോ?

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers