ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മരണപ്പെട്ടവരുടെ കാഴ്‌ചയെപ്പറ്റി

മുഖാമുഖത്തില്‍ പ്രസിദ്ധീകരിച്ച `കണ്ണിന്റെ കാഴ്‌ചയും മരണവും' എന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ (ലക്കം 39) ഒരാള്‍ മരിച്ചാലും അയാളുടെ കണ്ണിനു കാഴ്‌ചയുണ്ടാകും എന്ന ഹദീസിനെക്കുറിച്ച്‌ സംശയമുന്നയിക്കുകയും അത്‌ ശരിവെക്കുംവിധം തന്നെ ഉത്തരം നല്‌കുകയും ചെയ്‌തുകണ്ടു. സത്യത്തില്‍ ആ ഹദീസിനെ സ്ഥിരീകരിക്കുന്ന കാര്യമല്ലേ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും ഇന്നു നാം വ്യക്തമായി മനസ്സിലാക്കുന്നതും. ഒരാള്‍ മരണപ്പെട്ടാല്‍ കുറെ നേരത്തേക്കെങ്കിലും ചേതന നശിച്ചുപോകാതെ നില്‍ക്കുന്ന അവയവം കുണ്ണുതന്നെയാണ്‌. അതുകൊണ്ടാണല്ലോ മരണപ്പെട്ടവരുടെ കണ്ണ്‌ അഥവാ കണ്ണിന്റെ ലെന്‍സ്‌ അധികം വൈകാതെ നീക്കം ചെയ്‌ത്‌ കാഴ്‌ചയില്ലാത്തവരില്‍ വെച്ചുപിടിപ്പിക്കാനാവുന്നത്‌. മരണപ്പെട്ടവരുടെ മറ്റ്‌ അവയവങ്ങള്‍ ഇതുപോലെ ഉപയോഗപ്പെടുത്താനാവില്ല. അവ അചേതനമായിത്തീരുന്നു എന്നതു തന്നെ കാരണം. മനുഷ്യനെ മരണത്തിലേക്ക്‌ നയിക്കുന്നത്‌ തന്നെ ഈ നിശ്ചേതനാവസ്ഥയാണല്ലോ. ഹദീസില്‍ പറഞ്ഞതു പോലെ ആത്മാവിനെ പിടിച്ചുകൊണ്ടുപോകുമ്പോള്‍ കണ്ണ്‌ അതിനെ നോക്കിക്കൊണ്ടിരിക്കും എന്നത്‌ അക്ഷരാര്‍ഥത്തില്‍ തന്നെ സംഭവിക്കുന്ന കാര്യമാണ്‌ എന്നാണ്‌ വ്യക്തമാകുന്നത്‌. മരിച്ച ശരീരത്തില്‍ സ്ഥിരമായി കാഴ്‌ച നിലനില്‌ക്കുമെന്ന്‌ ഹദീസ്‌ ഉദ്ദേശിച്ചിട്ടില്ല. `മുസ്‌ലി'മിന്റെ മറുപടിയില്‍ അങ്ങനെയൊരു ധാരണ കടന്നുകൂടിയിട്ടുള്ളതു പോലെ തോന്നി. അതിന്റെ പശ്ചാത്തലത്തിലാകുമോ ഇങ്ങനെ മറുപടി കൊടുക്കേണ്ടി വന്നത്‌?
എം എ അബ്‌ദുല്‍ഖാദര്‍ കരൂപ്പടന്ന

ഒരാള്‍ മരിച്ചാലും അയാളുടെ കണ്ണിന്‌ കാഴ്‌ചയുണ്ടാകും എന്നല്ല ഹദീസിലുള്ളത്‌. അബൂസലമ: മരിച്ച ശേഷം അദ്ദേഹത്തിന്റെ തുറന്നു കിടന്നിരുന്ന കണ്ണ്‌ അടച്ചുപിടിച്ചുകൊണ്ട്‌ നബി(സ) പറഞ്ഞത്‌ ഇദാ ഖുബിദ്വര്‍റൂഹു തബിഅഹുല്‍ ബസ്വറു എന്നാണ്‌. ``ആത്മാവ്‌ പിടിക്കപ്പെട്ടാല്‍ കണ്ണ്‌ അതിനെ പിന്തുടരും'' എന്നാണ്‌ ഇതിന്റെ അര്‍ഥം. മരണം നടക്കുമ്പോള്‍ ശരീരത്തിലോ പുറത്തോ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ കാണാന്‍ കണ്ണ്‌ ഒരവസാന ശ്രമം നടത്തും എന്നേ ഇതില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ.

കാഴ്‌ച എന്ന പ്രതിഭാസം കണ്ണിന്റെ ലെന്‍സ്‌ മുഖേനയാണ്‌ നടക്കുന്നതെങ്കിലും, കണ്ണില്‍ നിന്ന്‌ മസ്‌തിഷ്‌കത്തിലേക്കെത്തുന്ന സൂക്ഷ്‌മനാഡികളും അവയിലൂടെ വരുന്ന സന്ദേശം അപഗ്രഥിക്കുന്ന മസ്‌തിഷ്‌ക കോശങ്ങളും സജീവമാണെങ്കില്‍ മാത്രമേ കാണുക എന്ന കാര്യം നടക്കുകയുള്ളൂ. വൈദ്യശാസ്‌ത്ര ദൃഷ്‌ട്യാ മരണം സംഭവിക്കുന്നത്‌ മസ്‌തിഷ്‌കം പ്രവര്‍ത്തനരഹിതമാകുമ്പോഴാണ്‌. അതിന്‌ ശേഷവും കണ്ണിന്റെ കാഴ്‌ച ആ ശരീരത്തില്‍ നിലനില്‌ക്കുമെന്നതിന്‌ യാതൊരു തെളിവും `മുസ്‌ലിം' കണ്ടിട്ടില്ല.

ലെന്‍സിന്റെ ചൈതന്യം അല്‌പ സമയത്തേക്ക്‌ കൂടി നിലനില്‍ക്കുന്നതു കൊണ്ടാണ്‌ അത്‌ മറ്റൊരാളിലേക്ക്‌ മാറ്റിവെച്ച്‌ അയാളുടെ അന്ധത മാറ്റാന്‍ സാധിക്കുന്നത്‌. എന്നാല്‍ അയാള്‍ക്ക്‌ കാഴ്‌ച ലഭിക്കണമെങ്കില്‍ അയാളുടെ നേത്രനാഡികളും കാഴ്‌ചയുമായി ബന്ധപ്പെട്ട മസ്‌തിഷ്‌ക കോശങ്ങളും കുറ്റമറ്റതാകണം. മസ്‌തിഷ്‌ക മരണം സംഭവിച്ചതിനു ശേഷം ലെന്‍സിന്‌ ചൈതന്യമുണ്ടായതുകൊണ്ട്‌ മാത്രം കാഴ്‌ച എന്ന അനുഭവം ഉണ്ടാവുകയില്ല എന്ന്‌ തന്നെയാണ്‌ ഇതില്‍ നിന്നും ഗ്രഹിക്കാവുന്നത്‌. ജീവിതത്തിന്റെ അവസാന ഘട്ടം വരെയും കാഴ്‌ച എന്ന അനുഭവത്തിന്‌ വേണ്ടി കണ്ണ്‌ ശ്രമിക്കും എന്ന ആശയത്തോട്‌ `മുസ്‌ലിമി'ന്‌ യാതൊരു വിയോജിപ്പുമില്ല. മരിച്ചവര്‍ക്ക്‌ വല്ലതും കേള്‍പ്പിച്ചു കൊടുക്കാനോ കാണിച്ചുകൊടുക്കാനോ അല്ലാഹുവിന്‌ മാത്രമേ കഴിയൂ. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers