ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അശുദ്ധിയോടെ ത്വവാഫ്‌ ചെയ്യാമോ?


``അശുദ്ധി മൂലം ഹജ്ജ്‌-ഉംറ കര്‍മങ്ങള്‍ തടസ്സപ്പെടുകയില്ല. ത്വവാഫ്‌ അല്ലാത്ത മറ്റെല്ലാ കര്‍മങ്ങളും നിര്‍വഹിക്കാം.... ഹജ്ജില്‍ രണ്ട്‌ ത്വവാഫ്‌ ഉണ്ട്‌. ത്വവാഫുല്‍ ഇഫാദയും ത്വവാഫുല്‍ വിദാഉം. അതില്‍ ഒന്നാമത്തെ ത്വവാഫ്‌ നിര്‍ബന്ധമാണ്‌. ദുല്‍ഹിജ്ജ 10-ാം തിയ്യതി നിര്‍വഹിക്കുന്ന ഈ ത്വവാഫ്‌ ഒഴിവാക്കാന്‍ പാടില്ല. അതിനാല്‍ ശുദ്ധിയാകുന്നതു വരെ കാത്തിരിക്കണം. നാട്ടിലേക്ക്‌ തിരിക്കുന്നതു വരെ ഈ കാത്തിരിപ്പ്‌ തുടരാം. മടങ്ങാന്‍ സമയമായിട്ടും ശുദ്ധിയായില്ലെങ്കില്‍ അശുദ്ധിയോടെയാണെങ്കിലും ഹജ്ജിന്റെ ത്വവാഫ്‌ നിര്‍വഹിക്കണം. അത്‌ നിര്‍വഹിക്കാതെ നാട്ടിലേക്ക്‌ മടങ്ങരുത്‌. അശുദ്ധിയുള്ളവര്‍ നമസ്‌കരിക്കാന്‍ പാടില്ല. ഖുര്‍ആന്‍ പാരായണം ചെയ്യാം. പ്രാര്‍ഥനാവചനങ്ങളും കീര്‍ത്തനങ്ങളും ചൊല്ലാം.'' (ഹജ്ജ്‌-ഉംറ, ഹാജിമാര്‍ക്ക്‌ ഒരു വഴികാട്ടി, പേജ്‌ 43,44)

അശുദ്ധിയോടെ ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കാമോ? മുസ്‌ലിം എന്തു പറയുന്നു.
എം ടി അജ്‌നാസ്‌ (കോഴിക്കോട്‌)

ആര്‍ത്തവകാരി കുളിച്ചു ശുദ്ധിവരുത്താതെ ത്വവാഫ്‌ ചെയ്യാന്‍ പാടില്ലെന്ന്‌ റസൂല്‍(സ) വിധിച്ചതായി ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടെയുള്ള പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഇക്കാലത്ത്‌ ഹജ്ജ്‌ യാത്ര നടക്കുന്നത്‌ ഭരണകൂടങ്ങളും എയര്‍ലൈനുകളും മറ്റും തീരുമാനിക്കുന്ന സമയക്രമമനുസരിച്ചാണ്‌. ആര്‍ത്തവകാരികള്‍ക്ക്‌ ശുദ്ധിയാകുന്നതു വരെ കാത്തിരിക്കാന്‍ അവസരം ലഭിക്കുകയില്ല. ത്വവാഫുല്‍ ഇഫാദ്വാ ചെയ്യാതെ ഹജ്ജ്‌ പൂര്‍ത്തിയാവുകയില്ലെന്നാണ്‌ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. അതിനാല്‍ ഹജ്ജ്‌ നിര്‍വഹിക്കുന്ന ആര്‍ത്തവകാരികളെ സംബന്ധിച്ചേടത്തോളം ഇതൊരു നിര്‍ബന്ധിതാവസ്ഥയാണ്‌. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഇളവുകള്‍ പലതും ഉണ്ടെന്നാണ്‌ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്‌ രക്തസ്രാവം നിര്‍ത്താനുള്ള മരുന്നുകള്‍ ലഭ്യമാണെങ്കില്‍ അവ ഉപയോഗിക്കണമെന്നാണ്‌. ഇത്തരം മരുന്നുകളില്‍ പലതും പാര്‍ശ്വഫലങ്ങള്‍ ഉളവാക്കാനിടയുള്ളതിനാല്‍ വിദഗ്‌ധ ഡോക്‌ടറുടെ നിര്‍ദേശപ്രകാരമേ കഴിക്കാവൂ. നിര്‍ബന്ധിതാവസ്ഥയില്‍ ഹറാമായ ഭക്ഷണം അനുവദനീയമാകുന്നതു പോലെ അശുദ്ധിയോടെ ത്വവാഫ്‌ ചെയ്യലും അനുവദനീയമാകുമെന്ന്‌ അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്‌. മക്കയില്‍ നിന്ന്‌ പുറപ്പെടേണ്ട സമയത്തിന്‌ തൊട്ടുമുമ്പ്‌ വരെ കാത്തിരുന്ന ശേഷമാണ്‌ ഈ അഭിപ്രായ പ്രകാരം അശുദ്ധിയോടെ ത്വവാഫ്‌ ചെയ്യാവുന്നത്‌. അതിന്നിടയ്‌ക്ക്‌ ശുദ്ധിയാവുകയാണെങ്കില്‍ ശുദ്ധിയോടെത്തന്നെ ത്വവാഫ്‌ നിര്‍വഹിക്കാമല്ലോ. ആര്‍ത്തവകാരി ഖുര്‍ആന്‍ ഓതാന്‍ പാടുണ്ടോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers