ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

എന്തുകൊണ്ട്‌ പല രീതിയില്‍ `ഹംദ്‌' ചൊല്ലുന്നു?

നബി(സ) കാണിച്ച്‌, പ്രവര്‍ത്തിച്ച്‌, അംഗീകരിച്ച്‌ തന്ന കാര്യങ്ങളാണല്ലോ നബിചര്യ. നബി(സ) പറഞ്ഞതിലോ പ്രവര്‍ത്തിച്ചതിലോ അംഗീകരിച്ചു തന്നതിലോ കൂട്ടുകയോ കുറക്കുകയോ ചെയ്യാനുള്ള അധികാരം മുസ്‌ലിംകള്‍ക്ക്‌ ഇല്ല. അതിനാല്‍ മുജാഹിദുകള്‍ നബി(സ)യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലുമ്പോഴും, നബി(സ) പഠിപ്പിച്ച പ്രാര്‍ഥന ചൊല്ലുമ്പോഴും ഒരു അക്ഷരം കൂട്ടുകയോ കുറക്കുകയോ ഇല്ല എന്ന്‌ പറയുന്നു. എന്നാല്‍ പ്രസംഗത്തിന്‌ മുമ്പുള്ള `ഹംദ്‌' മുജാഹിദ്‌ പ്രസംഗകര്‍ വ്യത്യസ്‌ത രൂപത്തില്‍ ചൊല്ലുന്നത്‌ കാണുന്നു. ഇത്‌ നബിയുടെ ചര്യക്ക്‌ എതിരല്ലേ?

പി എം ഇസ്‌ഹാഖ്‌ തിരുനാവായ

നബി(സ) എല്ലാ പ്രസംഗങ്ങളുടെ കൂട്ടത്തിലും ഒരേ രീതിയില്‍ തന്നെയായിരുന്നു ഹംദ്‌ ചൊല്ലിയിരുന്നതെന്ന്‌ പ്രാമാണികമായ ഹദീസുകളില്‍ വ്യക്തമാക്കിയിട്ടില്ല. നബി(സ) ഖുത്വ്‌ബയുടെ ആരംഭത്തില്‍ ചൊല്ലിയിരുന്ന ഹംദിന്റെ വിശദമായ രൂപം ഒരു ഹദീസില്‍ കാണാമെങ്കിലും ആ ഹദീസ്‌ പ്രാമാണികമാണോ എന്ന കാര്യത്തില്‍ ഹദീസ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്‌. നബി(സ)യുടെ പ്രസംഗങ്ങള്‍ സംബന്ധിച്ച പല റിപ്പോര്‍ട്ടുകളിലും അദ്ദേഹം അല്ലാഹുവെ സ്‌തുതിക്കുകയും അവനെ പുകഴ്‌ത്തുകയും ശഹാദത്ത്‌ ചൊല്ലുകയും ചെയ്‌തിരുന്നുവെന്നേ പറഞ്ഞിട്ടുള്ളൂ. സ്‌തുതിക്കാനും മറ്റും ഉപയോഗിച്ച പദങ്ങള്‍ കൃത്യമായി എടുത്തുപറഞ്ഞിട്ടില്ല.

നാം അല്ലാഹുവെ സ്‌തുതിക്കേണ്ടത്‌ എങ്ങനെയെന്ന്‌ ഒന്നാമതായി ഖുര്‍ആനില്‍ നിന്നാണ്‌ മനസ്സിലാക്കേണ്ടത്‌. നാം ആവര്‍ത്തിച്ച്‌ ഓതേണ്ട ഫാതിഹയില്‍ ഹംദും ഉണ്ടല്ലോ. അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍. ഈ വാക്കുകളിലൂടെ ഏത്‌ സന്ദര്‍ഭത്തിലും നമുക്ക്‌ അല്ലാഹുവെ സ്‌തുതിക്കാവുന്നതാണ്‌. 6:1 സൂക്തത്തില്‍ `ആകാശഭൂമികള്‍ സൃഷ്‌ടിച്ച അല്ലാഹുവിന്‌ സ്‌തുതി' എന്നു കാണാം. 7:43 സൂക്തത്തില്‍ `ഞങ്ങളെ ഈ സന്മാര്‍ഗത്തിലേക്ക്‌ നയിച്ച അല്ലാഹുവിന്‌ സ്‌തുതി' എന്നാണുള്ളത്‌. അല്‍ഹംദുലില്ലാഹ്‌ എന്ന്‌ പറയാനുള്ള നിര്‍ദേശം അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണാം. `തന്റെ ദാസന്‌ വേദഗ്രന്ഥം അവതരിപ്പിച്ചുകൊടുത്ത അല്ലാഹുവിന്‌ സ്‌തുതി' എന്ന്‌ 18:1ല്‍ കാണാം. `ഞങ്ങളെ അക്രമികളില്‍ നിന്ന്‌ രക്ഷിച്ച അല്ലാഹുവിന്‌ സ്‌തുതി' എന്ന്‌ പറയാനുള്ള നിര്‍ദേശം കാണാം 23:28 സൂക്തത്തില്‍. `ഞങ്ങളില്‍ നിന്ന്‌ ദുഃഖം നീക്കിയ അല്ലാഹുവിന്‌ സ്‌തുതി' എന്നാണ്‌ 35:34 സൂക്തത്തിലെ പദപ്രയോഗം. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളും അനുഗ്രഹങ്ങളും എടുത്തുപറഞ്ഞുകൊണ്ട്‌ വ്യത്യസ്‌ത രീതികളില്‍ അവന്‌ സ്‌തുതിയര്‍പ്പിക്കാവുന്നതാണ്‌ എന്നത്രെ ഈ ആയത്തുകളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

ഒരു പ്രത്യേക രീതിയില്‍ മാത്രം നബി(സ) പഠിപ്പിച്ച ദിക്‌റോ ദുആയോ ആണെങ്കില്‍ നമ്മുടെ ഇഷ്‌ടപ്രകാരം അതില്‍ മാറ്റം വരുത്താവുന്നതല്ല. എന്നാല്‍ നബി(സ) തന്നെ വ്യത്യസ്‌ത രീതിയില്‍ ചൊല്ലിയതായി പ്രബലമായ ഹദീസുകളില്‍ ഉദ്ധരിച്ചിട്ടുള്ള പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമാണെങ്കില്‍ അവയില്‍ ഏതൊന്നും ചൊല്ലാന്‍ നമുക്ക്‌ സ്വാതന്ത്ര്യമുണ്ടായിരിക്കും. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എടുത്തുപറഞ്ഞ്‌ അവനെ സ്‌തുതിക്കുകയാണെങ്കില്‍ നമുക്ക്‌ ഓരോ സന്ദര്‍ഭത്തിലും ഏറ്റവും പ്രസക്‌തമായി തോന്നുന്ന അനുഗ്രഹങ്ങള്‍ എടുത്തുപറയാവുന്നതാണ്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers