ദരിദ്രരുടെ കൂടെ സഹവസിക്കുന്നതിന് മുൻഗണന നല്‌കണമെന്ന് മുഹമ്മദ് നബി(സ) പറഞ്ഞിട്ടുണ്ടോ?
കെ കെ മജീദ് മലപ്പുറം
നബി(സ)ക്ക് അല്ലാഹു തന്നെ വിശുദ്ധ ഖുര്‍ആനിലൂടെ ഈ വിഷയവുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ നല്‌കിയിട്ടുണ്ട്. ``തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകള്‍ അവരെ വിട്ട് മാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്‌മരണയെ സംബന്ധിച്ച് നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്‌ടത്തെ പിന്‍തുടരുകയും അവന്റെ കാര്യം അതിരു കവിഞ്ഞതായിരിക്കുകയും ചെയ്‌തുവോ, അവനെ നീ അനുസരിച്ചുപോകരുത്.'' (18:28)
നബി(സ)യുടെ സന്തത സഹചാരികളായ പാവങ്ങളെ മാറ്റിനിര്‍ത്തിയാല്‍ തങ്ങള്‍ അദ്ദേഹത്തിന്റെ പക്ഷത്ത് ചേര്‍ന്നുകൊള്ളാമെന്ന് ചില ഖുറൈശി പ്രമാണിമാര്‍ വാഗ്‌ദാനം ചെയ്യുകയുണ്ടായി. അവരുടെ നിര്‍ദേശം സ്വീകരിക്കാതെ പാവപ്പെട്ട സത്യവിശ്വാസികളെ കൂടെ നിര്‍ത്തുകയും അവരോടൊപ്പം ക്ഷമാപൂര്‍വം കഴിച്ചു കൂട്ടുകയും ചെയ്യണമെന്ന് ഈ സൂക്തത്തിലൂടെ അല്ലാഹു നബി(സ)യോട് കല്‌പിക്കുന്നു. സമ്പന്നരായ സത്യവിശ്വാസികളുമായി സഹവാസം ഒഴിവാക്കണമെന്ന് ഇതിന് അര്‍ഥമില്ല. സമ്പന്നരും പ്രധാനികളുമായ അവിശ്വാസികളെ പ്രീതിപ്പെടുത്താന്‍ വേണ്ടി പാവപ്പെട്ട സത്യവിശ്വാസികളെ അവഗണിക്കരുത് എന്നത്രെ ഈ സൂക്തത്തിന്റെ താല്‌പര്യം. ``തങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം ലക്ഷ്യമാക്കിക്കൊണ്ട് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്'' (6:52). എന്ന സൂക്തത്തിന്റെ അവതരണവും സമാന പശ്ചാത്തലത്തില്‍ തന്നെയാകുന്നു. പ്രമാണിമാരായ സത്യനിഷേധികളെ പ്രീതിപ്പെടുത്താന്‍ വേണ്ടി അവര്‍ ആഗ്രഹിക്കുന്നതുപോലെ പാവപ്പെട്ട സത്യവിശ്വാസികളെ നബി(സ)യുടെ സന്നിധിയില്‍ നിന്ന് മാറ്റിനിര്‍ത്തരുത് എന്നത്രെ ഈ സൂക്തം നിര്‍ദേശിക്കുന്നത്.
വിശുദ്ധ ഖുര്‍ആനിലെ 80-ാം അധ്യായത്തിലെ ആദ്യസൂക്തങ്ങള്‍ അവതരിച്ചത് അന്ധനായ അബ്‌ദുല്ലാഹിബ്‌നു ഉമ്മി മക്‌തൂം എന്ന സഹാബിയുടെ കാര്യത്തിലാണ്. നബി(സ) ഒരിക്കല്‍ മക്കയിലെ ചില പ്രമുഖന്മാരുമായി ഇസ്‌ലാമിനെ സംബന്ധിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ സത്യമതം സ്വീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. ആ സന്ദര്‍ഭത്തിലാണ് ഇബ്‌നു ഉമ്മിമക്‌തൂം ചില ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അങ്ങോട്ട് കടന്നുചെന്നത്. ഒരു പാവപ്പെട്ട അന്ധന് വലിയ പരിഗണന നല്‌കിയാല്‍ ആ പ്രമുഖന്മാര്‍ക്ക് ഇഷ്‌ടപ്പെടാതെ വരികയും അവര്‍ ഇസ്‌ലാമിനോട് വിമുഖത കാണിക്കാന്‍ അതൊരു കാരണമാവുകയും ചെയ്‌തെങ്കിലോ എന്ന ആശങ്ക നിമിത്തം നബി(സ) ആ അന്ധന് ഏറെ പരിഗണന നല്‌കിയില്ല. ആ നിലപാട് ശരിയായില്ലെന്നാണ് ഈ സൂക്തങ്ങളിലൂടെ അല്ലാഹു നബി(സ)യെ ഉണര്‍ത്തിയത്. പാവപ്പെട്ടവരോ വികലാംഗരോ ആയ സത്യവിശ്വാസികളുമായി സഹവസിക്കുന്നതില്‍ വിമുഖത കാണിക്കാന്‍ പാടില്ലെന്നത്രെ ഈ സൂക്തങ്ങളുടെ താത്‌പര്യം.
0 അഭിപ്രായങ്ങള്‍:
Post a Comment