ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label പെരുന്നാൾ. Show all posts
Showing posts with label പെരുന്നാൾ. Show all posts

ഈദ്‌ ദിനത്തില്‍ വിനോദം


നബി(സ)യുടെ കാലത്ത്‌ ഈദിന്‌ പാട്ടുകേള്‍ക്കാനും അഭ്യാസങ്ങള്‍ കാണാനും അനുമതിയുണ്ടായിരുന്നല്ലോ. എന്നാല്‍ ഇക്കാലത്ത്‌ ഇവയത്രയും സംഗീതത്തിന്റെ ചേരുവയോടെയാണ്‌ സംഘടിപ്പിക്കപ്പെടുന്നത്‌. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാനും ആസ്വദിക്കാനും പെരുന്നാളുകള്‍ ഉപയോഗപ്പെടുത്തിക്കൂടേ?
പി എം എ റസാഖ്‌-കണ്ണൂര്‍

ചില സംഗീതോപകരണങ്ങളെ നബി(സ) ആക്ഷേപിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണുന്നുണ്ട്‌. എന്നാല്‍ കവിത ചൊല്ലുന്നതോ പാട്ടുപാടുന്നതോ ദഫ്‌ മുട്ടുന്നതോ നിരോധിച്ചിട്ടില്ല. കളിയും വിനോദവും അനുവദിക്കപ്പെട്ട ദിനമാണ്‌ ഈദെങ്കിലും ആക്ഷേപിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായ ഇനങ്ങള്‍ അന്നും ഉപേക്ഷിക്കുകതന്നെ വേണം.

പള്ളികളും ഈദ്‌ഗാഹുകളും


ഈദ്‌ഗാഹ്‌ കൂടുതലാളുകളെ പങ്കെടുപ്പിക്കുന്നതിനും ആഘോഷം അതിന്റെ പൂര്‍ണാര്‍ഥത്തിലാകുന്നതിനും വേണ്ടിയാണെന്ന്‌ പല മിന്‍ബറുകളില്‍ നിന്നും കേട്ടിട്ടുണ്ട്‌. ഈയൊരാശയം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ അടുത്തടുത്ത മഹല്ലുകള്‍ യോജിച്ച്‌ ഈദ്‌ഗാഹുകള്‍ സംഘടിപ്പിക്കുകയല്ലേ നല്ലത്‌?
എം എന്‍ -പാണ്ടിക്കാട്‌

ഒരു ഗ്രാമത്തിലെയോ പട്ടണത്തിലെയോ മുസ്‌ലിംകള്‍ക്കെല്ലാം ഒരു മൈതാനത്ത്‌ ഒരുമിച്ചുകൂടുക പ്രയാസകരമല്ല എന്നതിനാല്‍ അവിടത്തെ പല പള്ളികളില്‍ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കുന്നവരെല്ലാം ഒരു ഈദ്‌ഗാഹില്‍ ഒരുമിച്ചുകൂടുകയാണ്‌ നല്ലത്‌. എന്നാല്‍ ആളുകളെ വളരെ ദൂരെയുള്ള ഈദ്‌ഗാഹിലേക്ക്‌ പോകാന്‍ നിര്‍ബന്ധിക്കുന്നത്‌ ശരിയല്ല. ``നിങ്ങള്‍ക്ക്‌ എളുപ്പമുണ്ടാക്കാനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കമുണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല'' എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ താല്‌പര്യത്തിന്‌ വിരുദ്ധമാകും അങ്ങനെ ചെയ്യുന്നത്‌.

പെരുന്നാളും വെള്ളിയാഴ്‌ചയും ഒന്നിച്ചുവന്നാല്‍

   
പെരുന്നാള്‍ വെള്ളിയാഴ്‌ചയായാല്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ ജുമുഅയ്‌ക്കും പങ്കെടുക്കേണ്ടതുണ്ടോ? അതല്ല അവര്‍ക്ക്‌ ഇളവുണ്ടോ?
ശൗക്കത്തലി, ചങ്ങരംകുളം

അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ സെയ്‌ദുബ്‌നു അര്‍ഖമില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: നബി(സ) പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചശേഷം ജുമുഅയുടെ കാര്യത്തില്‍ ഇളവനുവദിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു: ``നമസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നമസ്‌കരിച്ചുകൊള്ളട്ടെ.''

ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന്‌ ഇബ്‌നുമാജ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ ഇപ്രകാരമാകുന്നു. നബി(സ) പറഞ്ഞു: ``നിങ്ങളുടെ ഈ ദിവസത്തില്‍ രണ്ടു വിശേഷദിവസങ്ങള്‍ ഒരുമിച്ചുവന്നിരിക്കുകയാണ്‌. അതിനാല്‍ (പെരുന്നാള്‍ നമസ്‌കാരത്തില്‍ മാത്രം പങ്കെടുക്കാന്‍) വല്ലവനും ഉദ്ദേശിക്കുന്നുവെങ്കില്‍ ജുമുഅയ്‌ക്ക്‌ പകരം അത്‌ മതിയാവുന്നതാണ്‌. എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നാം തീര്‍ച്ചയായും ജുമുഅ നിര്‍വഹിക്കുന്നതാണ്‌.''

നബി(സ)യും കുറെ സ്വഹാബികളും കൂടി അന്ന്‌ ജുമുഅ നമസ്‌കാരം നിര്‍വഹിച്ചുവെന്ന്‌ മറ്റു ചില റിപ്പോര്‍ട്ടുകളില്‍ കാണാം. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്‌ച പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ച ആള്‍ക്ക്‌ ജുമുഅ നമസ്‌കാരം നിര്‍ബന്ധമില്ലെന്നാണ്‌ പൂര്‍വികരായ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ നബി(സ)യും സച്ചരിതരായ ഖലീഫമാരും ജുമുഅ സംഘടിപ്പിച്ചിരുന്നുവെന്ന്‌ പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു. രണ്ടു നമസ്‌കാരത്തിന്റെയും പുണ്യം കരസ്ഥമാക്കണമെന്ന്‌ ഉദ്ദേശിക്കുന്നവര്‍ക്കുവേണ്ടിയാണ്‌ അങ്ങനെ ചെയ്‌തിരുന്നത്‌. ഓരോ വ്യക്തിക്കും ജുമുഅ നിര്‍ബന്ധമാണെന്ന്‌ ഖുര്‍ആനില്‍ നിന്നും കൂടുതല്‍ പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഖണ്ഡിതമായി തെളിയുന്നതിനാല്‍ അതിനെതിരില്‍ താരതമ്യേന പ്രബലമല്ലാത്ത ഉപര്യുക്ത റിപ്പോര്‍ട്ടുകള്‍ പ്രമാണമാക്കാവുന്നതല്ലെന്നാണ്‌ ഇമാം ശാഫിഈയും ശിഷ്യന്മാരും അഭിപ്രായപ്പെട്ടത്‌. വെള്ളിയാഴ്‌ച പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചവന്‌ ജുമുഅ: നമസ്‌കാരം നിര്‍ബന്ധമില്ലെങ്കിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഇമാം ജുമുഅ സംഘടിപ്പിക്കേണ്ടതാണ്‌ എന്ന അഭിപ്രായത്തിന്നാണ്‌ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ മുന്‍ഗണന നല്‌കിയിട്ടുള്ളത്‌. നബി(സ)യില്‍ നിന്നും പ്രമുഖ സ്വഹാബികളില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളതിനോട്‌ യോജിക്കുന്നതാണ്‌ ഈ അഭിപ്രായമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു.

Followers -NetworkedBlogs-

Followers