ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

തൗഹീദും ബി ഒ ടിയും ടോളും


"ജമാഅത്തെ ഇസ്‌ലാമി തൗഹീദിനെ മറ്റുള്ളവരേക്കാളേറെ വിശാലമായി മനസ്സിലാക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ്‌. മറ്റുള്ളവര്‍ അത്‌ ആശയതലത്തിലൊതുക്കുമ്പോള്‍ ജമാഅത്ത്‌ അതിനെ പ്രായോഗിക തലത്തിലേക്ക്‌ കൊണ്ടുവരുന്നു. അഥവാ ദൈവത്തിന്റെ പരമാധികാരമാണ്‌ കാര്യം. നാം ജീവിക്കുന്ന ഭൂമിയുടെ കാര്യം പരിശോധിച്ചാല്‍ അതിലെ കാര്യങ്ങളെല്ലാം അല്ലാഹു വൃത്തിയായി സംവിധാനിച്ചതായി കാണാം. ശുദ്ധജലം, ശുദ്ധവായു, ജീവിക്കാനുള്ള അവകാശം, ചൂഷണമുക്തമായ ലോകം, വഴിനടക്കാനുള്ള അവകാശം എന്നിവയൊക്കെ അല്ലാഹു അവന്റെ അടിമകള്‍ക്ക്‌ അനുവദിച്ചതാണ്‌. ഇതിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്‌ അല്ലാഹുവിന്റെ പരമാധികാരത്തില്‍ കൈവെക്കലാവും. ബി ഒ ടി അടിസ്ഥാനത്തില്‍ ഒരു പാത നിര്‍മിച്ച്‌ സ്വകാര്യവ്യക്തികള്‍ ടോള്‍ പിരിക്കുന്നതു പോലും ഈ ഗണത്തില്‍ വരും" -ജമാഅത്ത്‌ പ്രഭാഷണത്തിലെ പ്രഭാഷകന്റെ ആശയങ്ങളാണ്‌ മേല്‍ ഉദ്ധരിച്ചത്‌. ജമാഅത്തിന്റെ തൗഹീദ്‌ വ്യാഖ്യാനത്തെപ്പറ്റി `മുസ്‌ലിം' എന്തുപറയുന്നു?

ഇ കെ ശൗക്കത്തലി   ഓമശ്ശേരി


ലാഇലാഹ ഇല്ലല്ലാഹു (അല്ലാഹുവല്ലാതെ യാതൊരു ദൈവവും ഇല്ല) എന്ന ആശയമാണ്‌ തൗഹീദ്‌. ഇതേ ആശയം ജനങ്ങളെ പഠിപ്പിക്കാനാണ്‌ പൂര്‍വ പ്രവാചകന്മാരെയെല്ലാം അല്ലാഹു നിയോഗിച്ചതെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌: ``ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന്‌ ബോധനം നല്‌കിക്കൊണ്ടല്ലാതെ നിനക്ക്‌ മുമ്പ്‌ ഒരു റസൂലിനെയും (ദൂതനെയും) നാം അയച്ചിട്ടില്ല'' (വി.ഖു 21:25). ഇലാഹ്‌ എന്ന അറബി പദത്തിന്‌ ദൈവമെന്നും ആരാധ്യനെന്നുമാണ്‌ സാധാരണയായി പരിഭാഷ നല്‌കാറുള്ളത്‌. പരമാധികാരി എന്നത്‌ ഇലാഹ്‌ എന്ന പദത്തിന്റെ അര്‍ഥമല്ല. പരമാധികാരി എന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ (3:26) പ്രയോഗിച്ചിട്ടുള്ളത്‌ മാലികുല്‍ മുല്‍ക്‌ എന്ന പദമാണ്‌. പരമാധികാരി എന്ന വിശേഷണം ആത്യന്തികമായ അര്‍ഥത്തില്‍ അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാണെന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്കാര്‍ക്കും സംശയം ഉണ്ടാകാവുന്നതല്ല. പരമാധികാരിയായ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ മുല്‍ക്‌ (ആധിപത്യം/രാജാധികാരം) നല്‌കുമെന്നാണ്‌ 3:26 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നത്‌.


നല്ലവരും ദുഷ്‌ടരുമായ എല്ലാ ഭരണാധികാരികള്‍ക്കും അല്ലാഹുവാണ്‌ ആധിപത്യം നല്‌കിയത്‌. അല്ലാഹുവിനു ഭൂമിയില്‍ പരമാധികാരം നഷ്‌ടപ്പെട്ടതുകൊണ്ടല്ല നിംറൂദും ഫിര്‍ഔനും ജാലൂത്തും ബുഖ്‌ത്‌നസറും സീസറും നെപ്പോളിയനും ഹിറ്റ്‌ലറും മറ്റും വലിയ അധികാരികളായത്‌. അല്ലാഹു അധികാരം നല്‌കി അവരെ പരീക്ഷിക്കുകയാണ്‌ ചെയ്‌തത്‌. സമ്പത്തും ജ്ഞാനവും കായികശേഷിയും മറ്റും നല്‌കി പലരെയും അല്ലാഹു പരീക്ഷിക്കുന്നതു പോലെ തന്നെ. ആകാശഭൂമികളുടെ ഉടമസ്ഥാവകാശം അല്ലാഹുവിന്‌ മാത്രമാണെന്ന്‌ പല ഖുര്‍ആന്‍ സൂക്തങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഏതെങ്കിലും സ്ഥലത്ത്‌ ഒരാള്‍ ഉടമസ്ഥതയോ അധികാരമോ സ്ഥാപിക്കുന്നത്‌ അല്ലാഹുവിന്റെ പരമമായ ഉടമസ്ഥതയെ നിരാകരിക്കലാകണമെന്നില്ല. അല്ലാഹുവിന്റെ പരമാധികാരം മനസ്സാ അംഗീകരിക്കാത്തവന്റെ അധികാര സംസ്ഥാപനമേ തൗഹീദിന്‌ വിരുദ്ധമാകൂ.


അല്ലാഹു ശുദ്ധമായി സൃഷ്‌ടിച്ച വെള്ളവും വായുവും മലിനമാക്കുന്നത്‌ തെറ്റാണെന്നതില്‍ സംശയമില്ല. എന്നാല്‍ നദിയില്‍ മാലിന്യം കലര്‍ത്തിയ ആള്‍ അതുമൂലം തൗഹീദിന്റെ പരിധിക്ക്‌ പുറത്താവുകയില്ല; ഏകദൈവവിശ്വാസിയല്ലാതാവുകയില്ല. വിശ്വാസത്തിന്റെ ശാഖകള്‍ എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ വഴിയില്‍ നിന്ന്‌ ശല്യം നീക്കംചെയ്യലും നബി(സ) ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ഈ കാര്യത്തില്‍ ഉപേക്ഷവരുത്തിയ ആള്‍ അത്‌ നിമിത്തം അവിശ്വാസികളുടെ കൂട്ടത്തിലാവുകയില്ല. കോളക്കമ്പനിയും പെപ്‌സിയും ഒരുപോലെ മലിനീകരണവും ജലചൂഷണവും നടത്തിക്കൊണ്ടിരുന്നെങ്കിലും ജമാഅത്തുകാരുടെ വിശാലമായ തൗഹീദില്‍ പ്ലാച്ചിമടയേ ഉള്‍പ്പെട്ടുള്ളൂ. പെരിയാറിലെ വെള്ളം വന്‍തോതില്‍ ചൂഷണം ചെയ്യുകയും ഗുരുതരമായ മലിനീകരണം നടത്തുകയും ചെയ്യുന്ന ആലുവ മേഖലയിലെ വ്യവസായ ശാലകളുടെ കാര്യത്തിലും ജമാഅത്തുകാര്‍ ക്ഷുഭിതരായിക്കണ്ടില്ല.


ബി ഒ ടി എന്നാല്‍ നിര്‍മിച്ച്‌ പ്രവര്‍ത്തിപ്പിച്ചു കൈമാറുക എന്നാണ്‌ വിവക്ഷ. സര്‍ക്കാറിന്‌ റോഡോ പാലമോ നിര്‍മിക്കാന്‍ പണം വേണ്ടത്ര ഇല്ലാത്തതിനാല്‍ സ്വകാര്യവ്യക്തികളോ കമ്പനികളോ അവ നിര്‍മിച്ച്‌ കുറച്ചുകാലം ടോള്‍ പിരിച്ച ശേഷം പൊതുമേഖലയ്‌ക്ക്‌ കൈമാറുക എന്ന സമ്പ്രദായത്തില്‍ അനീതിയും ചൂഷണവും കടന്നുവരാന്‍ സാധ്യതയുണ്ട്‌ എന്നത്‌ ശരിയാണ്‌. എന്നാല്‍ ആ സമ്പ്രദായം ശിര്‍ക്കോ കുഫ്‌റോ (ബഹുദൈവത്വമോ മതനിഷേധമോ) ആണെന്ന്‌ പറയാന്‍ ന്യായം കാണുന്നില്ല. കോടിക്കണക്കില്‍ വ്യാജദൈവങ്ങളും ആള്‍ദൈവങ്ങളും ശവകുടീരങ്ങളും ജനങ്ങളെ തൗഹീദില്‍ നിന്ന്‌ തെറ്റിക്കുന്നതാണ്‌ ഇസ്‌ലാമിക പ്രബോധകര്‍ ഏറ്റവും ഗൗരവപൂര്‍വം വീക്ഷിക്കേണ്ട കാര്യം. സാക്ഷാല്‍ ശിര്‍ക്കില്‍ നിന്ന്‌ ജനങ്ങളെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ നിസ്സാരവല്‍കരിക്കുകയും പ്ലാച്ചിമട, ചെങ്ങറ-കിനാലൂര്‍ മോഡല്‍ `വിശാല തൗഹീദി'നെ മഹത്വവല്‍കരിക്കുകയും ചെയ്യുന്നതിനോട്‌ `മുസ്‌ലിമി'ന്‌ യോജിപ്പില്ല. ചൂഷണവും മലിനീകരണവും മര്‍ദനവും എതിര്‍ക്കപ്പെടുക തന്നെ വേണം. പക്ഷെ, അതിനു വേണ്ടി തൗഹീദിനും ശിര്‍ക്കിനും പുനര്‍നിര്‍വചനം നടത്തേണ്ടതില്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers