ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

നോമ്പ്‌: നിയ്യത്തിന്റെ രൂപവും സമയവും

നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമാണോ? അതിന്റെ വാക്കുകള്‍ എപ്രകാരമാണ്‌? നിയ്യത്ത്‌ വെക്കേണ്ട സമയം എപ്പോഴാണ്‌?
പി ടി ആദില്‍ (മലപ്പുറം)

ഒരു കര്‍മം ചെയ്യുമ്പോള്‍ മനസ്സിലെ വിചാരഗതിയെന്താണോ അതാണ്‌ നിയ്യത്ത്‌. ഈ വിഷയകമായി പ്രസിദ്ധമായ നബിവചനം ഇപ്രകാരമാകുന്നു: ``കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ച്‌ മാത്രമാകുന്നു. അതിനാല്‍ വല്ലവന്റെയും ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കുമാണെങ്കില്‍ അവന്റെ ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കും തന്നെ. വല്ലവന്റെയും ഹിജ്‌റ ഐഹികനേട്ടങ്ങള്‍ക്കു വേണ്ടിയോ ഒരു സ്‌ത്രീയെ വിവാഹം കഴിക്കാന്‍ വേണ്ടിയോ ആണെങ്കില്‍ അവന്റെ ഹിജ്‌റ അവന്‍ ലക്ഷ്യമാക്കിയ കാര്യത്തിലേക്ക്‌ തന്നെയാകുന്നു.'' (ബുഖാരി, മുസ്‌ലിം) നബി(സ) മദീനാവാസമാരംഭിച്ചത്‌ മുതല്‍ മക്കാവിജയംവരെ ഏത്‌ നാട്ടുകാര്‍ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിലും അവര്‍ സ്വദേശം വെടിഞ്ഞ്‌ മദീനയിലേക്ക്‌ ഹിജ്‌റ പോകണമെന്നായിരുന്നു അല്ലാഹുവിന്റെ കല്‌പന. ഈ ഹിജ്‌റ അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഒരു സല്‍കര്‍മമാകണമെങ്കില്‍ ഉദ്ദേശ്യം ശരിയാകണമെന്നും എല്ലാ കര്‍മങ്ങള്‍ക്കും ഇത്‌ ബാധകമാണെന്നും ഈ നബിവചനത്തില്‍ നിന്ന്‌ ഗ്രഹിക്കാം.

നോമ്പിന്റെ നിയ്യത്ത്‌ സംബന്ധിച്ച്‌ പ്രത്യേകമായി പരാമര്‍ശിക്കുന്ന നബിവചനം ഇപ്രകാരമാകുന്നു: ``നോമ്പനുഷ്‌ഠിക്കണമെന്ന്‌ ഫജ്‌റിന്‌ (പുലരിക്ക്‌) മുമ്പായി തീരുമാനിക്കാത്തവന്റെ നോമ്പ്‌ സാധുവല്ല.'' (അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌) എന്നാല്‍ നിര്‍ബന്ധമല്ലാത്ത നോമ്പിന്റെ കാര്യത്തില്‍ നേരം പുലര്‍ന്നതിനു ശേഷം തീരുമാനമെടുക്കാവുന്നതാണെന്ന്‌ തെളിയിക്കുന്ന നബിവചനം ആഇശ(റ)യില്‍ നിന്നും മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഉദ്ദേശ്യശുദ്ധിയും തീരുമാനവുമൊക്കെ മനസ്സില്‍ ഉണ്ടാകേണ്ടതാണ്‌. അത്‌ ഏതെങ്കിലും ഭാഷയില്‍ പറയേണ്ടതില്ല. ഹജ്ജിലും ഉംറയിലും പ്രവേശിക്കുന്നത്‌ മാത്രമേ പ്രഖ്യാപിക്കണമെന്ന്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളൂ. ഒരു റമദാന്‍ മാസം മുഴുവന്‍ നോമ്പെടുക്കാമെന്ന്‌ മനസ്സിലുറപ്പിച്ച വ്യക്തി ഓരോ രാത്രിയിലും ആ തീരുമാനം ആവര്‍ത്തിക്കണമെന്നില്ലെന്ന്‌ ചില പ്രമുഖ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers