ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

പ്രായശ്ചിത്തം സ്‌ത്രീക്ക്‌ ബാധകമോ?


വ്രതമനുഷ്‌ഠിച്ചുകൊണ്ടിരിക്കെ പകല്‍ സമയത്ത്‌ ഭാര്യയുമായി ലൈംഗിക വേഴ്‌ചയിലേര്‍പ്പെട്ടാല്‍ അവരുടെ മേല്‍ ഇസ്‌ലാം പ്രായശ്ചിത്തം നിശ്ചയിക്കുന്നുണ്ടല്ലോ. ഇത്‌ പുരുഷനു മാത്രമാണോ ബാധകം?
എ അലിഅക്‌ബര്‍   -എറണാകുളം

ഈ വിഷയത്തില്‍ പൂര്‍വകാലം മുതല്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്‌. നോമ്പുകാരനായിരിക്കെ ഭാര്യയുമായി ലൈംഗികവേഴ്‌ചയില്‍ ഏര്‍പ്പെട്ടുപോയ കാര്യത്തെ സംബന്ധിച്ച്‌ റസൂലി(സ)നോട്‌ ഖേദപൂര്‍വം സംസാരിച്ച വ്യക്തിക്ക്‌ അവിടുന്ന്‌ പ്രായശ്ചിത്തം വിധിച്ചപ്പോള്‍ അയാളുടെ ഭാര്യയും പ്രായശ്ചിത്തം ചെയ്യണമെന്ന്‌ നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ പുരുഷന്‍ മാത്രമേ പ്രായശ്ചിത്തം ചെയ്യേണ്ടതുള്ളൂവെന്ന്‌ ഇമാം ഔസാഇയും ശാഫിഈ മദ്‌ഹബുകാരില്‍ ഒരു വലിയ വിഭാഗവും അഭിപ്രായപ്പെട്ടിരിക്കുന്നു.

എന്നാല്‍ മനപ്പൂര്‍വം ലൈംഗികവേഴ്‌ചയിലേര്‍പ്പെടുക എന്ന കുറ്റത്തിനാണ്‌ പ്രായശ്ചിത്തമെന്നും, അത്‌ സ്‌ത്രീക്ക്‌ മാത്രം ബാധകമാകാതിരിക്കാന്‍ ന്യായമൊന്നും ഇല്ലെന്നുമാണ്‌ ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം. എന്നാല്‍ അവരില്‍ തന്നെ ചിലര്‍ അടിമസ്‌ത്രീകള്‍ ഈ വിഷയകമായി പ്രായശ്ചിത്തം ചെയ്യേണ്ടതില്ലെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അവരുടെ പാരതന്ത്ര്യം പരിഗണിച്ചായിരിക്കാം അത്‌. ലൈംഗികവേഴ്‌ചയ്‌ക്ക്‌ നിര്‍ബന്ധിതയാകുന്ന സ്‌ത്രീ പ്രായശ്ചിത്തം ചെയ്യേണ്ടതില്ലെന്ന്‌ പല പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്‌. വ്രതമല്ലാത്ത പ്രായശ്ചിത്തമാണ്‌ സ്‌ത്രീ ചെയ്യുന്നതെങ്കില്‍ അതിന്റെ ചെലവ്‌ അവളാണോ ഭര്‍ത്താവാണോ വഹിക്കേണ്ടതെന്ന വിഷയത്തിലും പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല.

സ്‌ത്രീ പ്രായശ്ചിത്തം ചെയ്യണമെന്ന്‌ നബി(സ) കല്‌പിക്കാതിരുന്നിട്ടും അവള്‍ക്ക്‌ പ്രായശ്ചിത്തം ബാധകമാക്കുന്നത്‌ ന്യായമാണോ എന്ന ചോദ്യത്തിന്‌ ഭൂരിപക്ഷം പണ്ഡിതന്മാര്‍ വിശദമായ മറുപടി നല്‍കിയിട്ടുണ്ട്‌. അത്‌ ഇങ്ങനെ സംഗ്രഹിക്കാം: ഒന്നുകില്‍ അവള്‍ എന്തെങ്കിലും കാരണത്താല്‍ നോമ്പ്‌ നിര്‍ബന്ധമില്ലാത്തവളായിരിക്കാം. അല്ലെങ്കില്‍ താന്‍ മനപ്പൂര്‍വം ലൈംഗികവേഴ്‌ചയിലൂടെ നോമ്പ്‌ മുറിച്ചുവെന്ന്‌ അവള്‍ തുറന്നുപറയാത്ത സ്ഥിതിക്ക്‌ അവള്‍ക്ക്‌ പ്രായശ്ചിത്തം വിധിക്കേണ്ടതില്ലെന്ന്‌ നബി(സ) തീരുമാനിച്ചതായിരിക്കാം. അല്ലെങ്കില്‍ ലൈംഗിക വേഴ്‌ചയിലൂടെ നോമ്പ്‌ മുറിച്ചതിന്‌ പ്രായശ്ചിത്തം വിധിച്ചാല്‍ അത്‌ പുരുഷനും സ്‌ത്രീക്കും ഒരുപോലെ- ജനാബത്ത്‌ കുളി ഇരുവര്‍ക്കും നിര്‍ബന്ധമാണെന്നതുപോലെ- ബാധകമാണെന്ന്‌, കേള്‍ക്കുന്നവരൊക്കെ ഗ്രഹിച്ചുകൊള്ളുമെന്ന്‌ നബി(സ) കരുതിയിരിക്കാം. ഈ വിഷയകമായ വിശദാംശങ്ങള്‍ക്ക്‌ സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്‌ഹുല്‍ബാരി (വാ. 5 പേ. 674, 675) നോക്കുക.
 

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers