ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഉച്ചയ്‌ക്ക്‌ മുമ്പ്‌ ജംറയില്‍ എറിയാമോ?

ഉച്ചയ്‌ക്ക്‌ മുമ്പ്‌ ജംറയില്‍ എറിയാമോ?

ഇ കെ സാജുദ്ദീന്‍ ഓമശ്ശേരി

"ഉച്ചയ്‌ക്ക്‌ ശേഷം കല്ലെറിയാനായി തിങ്ങിക്കൂടുന്ന ജനങ്ങള്‍ എത്ര മനുഷ്യാത്മാക്കളെയാണ്‌ ചവിട്ടിക്കൊല്ലുന്നത്‌. എന്നിട്ടും നമ്മുടെ മിക്ക പണ്ഡിതന്മാരും ഉച്ചക്ക്‌ ശേഷമേ എറിയാവൂ എന്നു വാശിപിടിക്കുന്നു. മരിക്കുന്നവര്‍ മരിക്കട്ടെ, ഇതാണവരുടെ വീക്ഷണം.'' ഡോ. യൂസുഫുല്‍ ഖറദാവിയുടെ `ഇജ്‌തിഹാദിന്റെ കാലികപ്രസക്തി' എന്ന ലേഖനത്തിലെ വരികളാണിവ (ബോധനം -2001 സപ്‌തംബര്‍) ഹജ്ജിലെ കര്‍മങ്ങള്‍ ക്രമംതെറ്റി ചെയ്‌ത ആളുകളോട്‌ `കുഴപ്പമില്ല' എന്നാണ്‌ നബി(സ) പറഞ്ഞത്‌ എന്ന ഹദീസും ഖറദാവി ഉദ്ധരിച്ചിട്ടുണ്ട്‌. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്‌ ജംറയിലെ കല്ലേറ്‌ ഉച്ചക്ക്‌ മുമ്പ്‌ ആക്കാമോ?

പ്രാമാണികമായ ഹദീസുകളില്‍ നിന്ന്‌ വ്യക്തമാകുന്ന പ്രകാരം ദുല്‍ഹിജ്ജ 11,12,13 തിയ്യതികളിലെ കല്ലേറിന്റെ സമയം ഉച്ച മുതല്‍ സൂര്യാസ്‌തമയം വരെ തന്നെയാണ്‌. എന്നാല്‍ ഉച്ചയ്‌ക്കു മുമ്പ്‌ വല്ലവരും എറിഞ്ഞാല്‍ ഹജ്ജ്‌ സാധുവാകുകയില്ലെന്ന്‌ നബി(സ) പറഞ്ഞിട്ടില്ല. ``നിങ്ങളുടെ ഹജ്ജ്‌ കര്‍മങ്ങള്‍ എന്നില്‍ നിന്ന്‌ ഗ്രഹിക്കുക'' എന്ന പ്രവാചക നിര്‍ദേശപ്രകാരം കല്ലേറ്‌ ഉച്ചയ്‌ക്കു ശേഷം തന്നെ നിര്‍വഹിക്കണമെന്നും അതിന്‌ മുമ്പായാല്‍ മതിയാവില്ലെന്നുമാണ്‌ പൂര്‍വ പണ്ഡിതന്മാരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്‌. അവരില്‍ ചുരുക്കം പേര്‍ ഉച്ചയ്‌ക്കു മുമ്പ്‌ എറിഞ്ഞാലും മതിയാകുമെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. മതാനുഷ്‌ഠാനങ്ങള്‍ ജനങ്ങള്‍ക്ക്‌ വലിയ പ്രയാസം ഉണ്ടാക്കാത്തവിധം നിര്‍വഹിക്കാന്‍ ഉപകരിക്കുന്ന ധാരാളം ഇളവുകള്‍ അല്ലാഹുവും റസൂലും(സ) നല്‌കിയിട്ടുണ്ട്‌. ``മതകാര്യത്തില്‍ യാതൊരു പ്രയാസവും അല്ലാഹു നിങ്ങളുടെ മേല്‍ ചുമത്തിയിട്ടില്ല'' എന്ന്‌ സൂറതുല്‍ ഹജ്ജിലെ 78-ാം സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മതത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നതിനെ നബി(സ) വിലക്കിയിട്ടുണ്ട്‌. അതിനാല്‍ ഉച്ചയ്‌ക്കു ശേഷം തിരക്ക്‌ നിമിത്തം കല്ലേറ്‌ നടത്താന്‍ വളരെ പ്രയാസമായിരിക്കുമെന്ന്‌ വ്യക്തമായാല്‍ ഉച്ചയ്‌ക്ക്‌ മുമ്പ്‌ എറിഞ്ഞാലും മതിയാകുമെന്നാണ്‌ ഇതില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നത്‌. ഇപ്പോള്‍ ജംറകളില്‍ ബഹുനിലപ്പാലമുള്ളതിനാല്‍ കല്ലേറിനിട
യില്‍ അപകടമുണ്ടാകാനുള്ള സാധ്യത കുറവാകുന്നു.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers