ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ശിര്‍ക്ക്‌ ചെയ്യുന്നവരെ തുടര്‍ന്നു നമസ്‌കരിക്കല്‍


``മുജാഹിദുകളുടെ വാദപ്രകാരം സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌. ഈ വാദം തെളിയിക്കുന്നതിനായി വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ അവര്‍ ഓതുകയും ചെയ്യാറുണ്ട്‌. എന്നാല്‍ ഈ വാദം ഉന്നയിക്കുന്ന മുജാഹിദുകള്‍ക്ക്‌ ഈ വാദത്തില്‍ വിശ്വാസമില്ല. ഇത്‌ അവരുടെ പ്രവൃത്തികൊണ്ട്‌ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഉദാഹരണമായി സുന്നികളായ മുസ്‌ലിയാക്കന്മാര്‍ ഇമാമായി നമസ്‌കരിക്കുമ്പോള്‍ മുജാഹിദുകളായ പലരും അവരെ തുടര്‍ന്ന്‌ നമസ്‌കരിക്കുന്നു. ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌ ഞങ്ങളെങ്കില്‍ എങ്ങനെയാണ്‌ അവര്‍ക്ക്‌ ഞങ്ങളെ തുടര്‍ന്ന്‌ നമസ്‌കരിക്കാന്‍ സാധിക്കുക. ശിര്‍ക്ക്‌ ചെയ്യുന്നവരെ തുടര്‍ന്ന്‌ നമസ്‌കരിച്ചാല്‍ നമസ്‌കാരം ശരിയാവുമോ? അതിനാല്‍ നമ്മള്‍ ശിര്‍ക്ക്‌ ചെയ്യുന്നു എന്ന മുജാഹിദുകളുടെ വാദത്തില്‍ അവര്‍ക്ക്‌ തന്നെ വിശ്വാസമില്ല'' -സുന്നികളുടെ പ്രഭാഷണത്തില്‍ കേട്ടതാണിത്‌. എന്താണ്‌ മുസ്‌ലിമിന്റെ അഭിപ്രായം?

അബൂസാബിക്‌, കാരക്കുന്ന്‌

സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌ എന്ന്‌ സമര്‍ഥിക്കലല്ല മുജാഹിദുകളുടെ ജോലി. ആരാധനയും പ്രാര്‍ഥനയും അല്ലാഹുവിന്‌ മാത്രമേ അര്‍പ്പിക്കാവൂ എന്ന ഖുര്‍ആനിക സത്യം മുജാഹിദുകള്‍ ഊന്നിപ്പറയുന്നത്‌ ആരെയെങ്കിലും കാഫിറാക്കാനോ മുശ്‌രിക്കാക്കാനോ വേണ്ടിയല്ല. മനുഷ്യരെ പൊതുവായാണ്‌ മുജാഹിദുകള്‍ കണിശമായ ഏകദൈവത്വ ആദര്‍ശത്തിലേക്ക്‌ ക്ഷണിക്കുന്നത്‌. സല്‍ബുദ്ധിയുള്ള മനുഷ്യര്‍ക്ക്‌ സ്വര്‍ഗത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ചുകൊടുക്കുക എന്ന സദുദ്ദേശം മാത്രമാണ്‌ മുജാഹിദുകളുടെ പ്രബോധന യത്‌നങ്ങള്‍ക്ക്‌ പ്രേരകം. സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണെന്ന്‌ സ്ഥാപിക്കാന്‍ വേണ്ടിയല്ല, അല്ലാഹുവോട്‌ മാത്രമേ പ്രാര്‍ഥിക്കാവൂ എന്ന മഹത്തായ ആശയത്തിന്റെ ദൈവിക പ്രമാണങ്ങള്‍ മനുഷ്യര്‍ക്ക്‌ വ്യക്തമാക്കിക്കൊടുക്കാനാണ്‌ മുജാഹിദുകള്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കാറുള്ളത്‌. അതുപോലെ വിശുദ്ധ ഖുര്‍ആനിലെ എല്ലാ അധ്യാപനങ്ങളും പ്രഭാഷണങ്ങളും ഖുത്വ്‌ബകളിലും ക്ലാസുകളിലും സത്യപ്രബോധകര്‍ വിശദീകരിക്കാറുണ്ട്‌.

ഏതെങ്കിലും വിഭാഗക്കാരെയോ വ്യക്തികളെയോ തുടര്‍ന്നു നമസ്‌കരിക്കരുതെന്ന്‌ മുജാഹിദുകള്‍ ആഹ്വാനം ചെയ്യാറില്ല എന്നത്‌ ശരിയാണ്‌. ആരുടെയും വിശ്വാസത്തെക്കുറിച്ച്‌ ചുഴിഞ്ഞന്വേഷിക്കേണ്ട ആവശ്യമില്ല. അത്‌ പ്രായോഗികവുമല്ല. എന്നാല്‍ അല്ലാഹുവല്ലാത്തവരോട്‌ പരസ്യമായി പ്രര്‍ഥിക്കുന്ന ആളുകളെ യഥാര്‍ഥ ഏകദൈവ വിശ്വാസികള്‍ തുടരാവുന്നതല്ല. മുഹമ്മദ്‌ നബി(സ) പഠിപ്പിച്ച നമസ്‌കാരത്തില്‍ അല്ലാഹു അല്ലാത്ത ആരോടുമുള്ള പ്രാര്‍ഥന ഉള്‍പ്പെട്ടിട്ടില്ലോ. നമസ്‌കാരത്തിലല്ലാത്തപ്പോഴും നബി(സ) അല്ലാഹുവോട്‌ മാത്രമേ പ്രാര്‍ഥിച്ചിട്ടുള്ളൂ. പൂര്‍വപ്രവാചകന്മാരും അവരുടെ സച്ചരിതരായ ശിഷ്യന്മാരും സ്വഹാബികളും മദ്‌ഹബ്‌ ഇമാമുകളുമെല്ലാം അല്ലാഹുവോട്‌ മാത്രമാണ്‌ പ്രാര്‍ഥിച്ചത്‌. വിശുദ്ധ ഖുര്‍ആനിലെ എല്ലാ പ്രാര്‍ഥനകളും അല്ലാഹുവോട്‌ മാത്രമുള്ളതാണ്‌. ഈ കാര്യങ്ങള്‍ മുജാഹിദുകള്‍ ചൂണ്ടിക്കാണിക്കുന്നത്‌ ആരോടുമുള്ള വിരോധം കൊണ്ടല്ല. അല്ലാഹുവോട്‌ മാത്രം പ്രാര്‍ഥിച്ചാല്‍ ഇഹത്തിലോ പരത്തിലോ എന്തെങ്കിലും നഷ്‌ടം സംഭവിക്കുമെന്ന്‌ മുസ്‌ലിയാന്മാരും ഇതുവരെ തെളിയിച്ചിട്ടില്ല. പിന്നെ എന്തിനാണ്‌ അനാവശ്യവും അപ്രസക്തവുമായ വിവാദങ്ങള്‍ ഉയര്‍ത്തിവിടുന്നത്‌?

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers