ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

പരിശീലനത്തിനിടെ ചുരുക്കി നമസ്‌കരിക്കാമോ?

പരിശീലനത്തിനിടെ ചുരുക്കി നമസ്‌കരിക്കാമോ?

അബ്‌ദുസ്സലാം തിരുവനന്തപുരം

മൂന്നുമാസത്തെ സൈനിക പരിശീലനത്തിന്നായി ഉത്തരേന്ത്യയില്‍ പോകുന്ന ഒരാള്‍ക്ക്‌ അവിടെ താമസിക്കുന്ന മൂന്നുമാസം ജംഉം ഖസ്വ്‌റുമായി നമസ്‌കരിച്ചുകൂടേ? പ്രത്യേകിച്ചും, ചില നമസ്‌കാരങ്ങളുടെ സമയം മുഴുവനും ഗ്രൗണ്ടില്‍ തീവ്രപരിശീലനങ്ങളില്‍ മുഴുകേണ്ടിവരുമ്പോള്‍?

യാത്രക്കിടയില്‍ സ്ഥിരതാമസം ഉദ്ദേശിക്കാതെ ഒരു സ്ഥലത്ത്‌ തങ്ങുമ്പോള്‍ പരമാവധി എത്ര ദിവസം നമസ്‌കാരം ഖസ്‌റാക്കി (ചുരുക്കി) നമസ്‌കരിക്കാം എന്ന കാര്യത്തില്‍ പൂര്‍വകാലം മുതല്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്‌. തബൂക്ക്‌ യുദ്ധയാത്രയില്‍ നബി(സ) അവിടെ ഇരുപത്‌ ദിവസം നമസ്‌കാരം ഖസ്‌റാക്കിക്കൊണ്ട്‌ താമസിച്ചുവെന്ന്‌ അഹ്‌മദ്‌, അബൂദാവൂദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. മക്കാവിജയവേളയില്‍ നബി(സ) അവിടെ പത്തൊമ്പത്‌ ദിവസം താമസിച്ചപ്പോള്‍ നമസ്‌കാരം ചുരുക്കിയാണ്‌ നിര്‍വഹിച്ചിരുന്നതെന്ന്‌ ബുഖാരിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

സ്വഹാബികള്‍, താബിഉകള്‍ എന്നിവരില്‍ പലരും യാത്രക്കിടയില്‍ തങ്ങവെ പത്തൊമ്പതോ ഇരുപതോ ദിവസത്തില്‍ കൂടുതല്‍ നമസ്‌കാരം ഖസ്‌റ്‌ ചെയ്യാന്‍ പാടില്ലെന്നാണ്‌ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ ഒരു സ്വഹാബിയായ ഇബ്‌നുഉമര്‍(റ) ആറ്‌ മാസം അസര്‍ബൈജാനില്‍ താമസിച്ചപ്പോള്‍ നമസ്‌കാരം ഖസ്‌ര്‍ ചെയ്‌തിരുന്നുവെന്ന്‌ ബൈഹഖി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇത്ര ദിവസം വരെ മാത്രമേ ഖസ്‌ര്‍ പാടുള്ളൂവെന്ന്‌ നബി(സ) ഖണ്ഡിതമായി പറഞ്ഞിട്ടില്ലാത്തതുകൊണ്ട്‌ സ്ഥിരവാസ സ്ഥലമോ സ്വദേശമോ അല്ലാത്തേടത്ത്‌ യാത്രകള്‍ക്കിടയില്‍ തങ്ങുന്ന ഇടവേളകളില്‍ ഖസ്‌ര്‍ ചെയ്യുന്നതിന്‌ കാലപരിധി നിശ്ചയിക്കാന്‍ പ്രമാണങ്ങളുടെ പിന്‍ബലം കാണുന്നില്ല. എന്നാല്‍ ജംഅ്‌ (ദുഹ്‌റും അസ്‌റും കൂടിയും മഗ്‌രിബും ഇശാഉം കൂടിയും ഒന്നിച്ചു നമസ്‌കരിക്കല്‍) യാത്രയില്‍ മാത്രമല്ല, സ്വദേശത്ത്‌ വെച്ച്‌ കാര്യമായ അസൗകര്യങ്ങള്‍ നേരിടുമ്പോഴും ചെയ്യാമെന്നാണ്‌ പ്രബലമായ ഹദീസില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ദീര്‍ഘനേരം തീവ്രപരിശീലനങ്ങളില്‍ മുഴുകുമ്പോള്‍ ജംഅ്‌ ചെയ്യുന്നതിന്‌ നിയമതടസ്സമില്ല.
 

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers