ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സ്‌ത്രീകള്‍ക്കു മാത്രം പള്ളി

നമ്മുടെ നാട്ടില്‍ വനിതാകോളേജ്‌, ഗേള്‍സ്‌ സ്‌കൂള്‍ തുടങ്ങിയവയൊക്കെ ധാരാളം ഉള്ളതുപോലെ മുസ്‌ലിം സ്‌ത്രീകള്‍ക്ക്‌ മാത്രമായി പള്ളികള്‍ നിര്‍മിച്ചുകൂടേ? സ്‌ത്രീകള്‍ക്ക്‌ പള്ളി സ്ഥാപിക്കാന്‍ പാടില്ല എന്ന്‌ ഖുര്‍ആനിലുണ്ടോ? സ്‌ത്രീകള്‍ക്ക്‌ മാത്രം പള്ളി നിര്‍മിച്ചാല്‍, സ്‌ത്രീപള്ളിപ്രവേശ വിവാദം അവസാനിപ്പിക്കാമല്ലോ.

സബീന (കോഴിക്കോട്‌)

ലോകത്ത്‌ എല്ലാ സ്‌ത്രീകളെക്കാളും ഉല്‍കൃഷ്‌ടയായി അല്ലാഹു തെരഞ്ഞെടുത്ത മഹതിയാണ്‌ ഈസാനബി(അ)യുടെ മാതാവ്‌ മര്‍യം(റ). ആ മഹതിയോട്‌ അല്ലാഹു കല്‌പിച്ചത്‌ ഇപ്രകാരമാണ്‌: ``മര്‍യമേ, നിന്റെ രക്ഷിതാവിനോട്‌ നീ ഭയഭക്തി കാണിക്കുകയും, സാഷ്‌ടാംഗം ചെയ്യുകയും, തല കുനിക്കുന്നവരോടൊപ്പം തല കുനിക്കുകയും ചെയ്യുക''(വി ഖു 3:43). ആരാധനാലയത്തില്‍ വളര്‍ന്ന മര്‍യമി(റ)നോട്‌ അവിടെ കുമ്പിട്ടും സാഷ്‌ടാംഗം ചെയ്‌തും പ്രാര്‍ഥിക്കുന്നവരോടൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കാനാണ്‌ അല്ലാഹു കല്‌പിച്ചത്‌.

നബി(സ)യുടെ കാലത്ത്‌ സ്വഹാബി വനിതകള്‍ മദീനയിലെ പള്ളിയില്‍ ജമാഅത്ത്‌ നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നുവെന്നും, പ്രവാചക പത്‌നിമാര്‍ പള്ളിയില്‍ ഇഅ്‌തികാഫ്‌ (ആരാധനാനിരതരായി താമസിക്കല്‍) നിര്‍വഹിച്ചിരുന്നുവെന്നും ബുഖാരിയിലും മുസ്‌ലിമിലും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്‌. അതിനാല്‍ സ്‌ത്രീകള്‍ പെണ്‍പള്ളിയില്‍ മാത്രമേ നമസ്‌കരിക്കാന്‍ പാടുള്ളൂ എന്ന്‌ പറയുന്നത്‌ ഖുര്‍ആനിനും നബിചര്യക്കും വിരുദ്ധമായ നിലപാടാണ്‌.

അടിസ്ഥാന പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമായി ആരെങ്കിലും ഉന്നയിക്കുന്ന തര്‍ക്കങ്ങള്‍ക്ക്‌ ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല. പെണ്‍പള്ളി എന്നൊരു ഏര്‍പ്പാട്‌ നബി(സ)യുടെയോ സച്ചരിതരായ പൂര്‍വികരുടെയോ കാലത്ത്‌ ഉണ്ടായിട്ടില്ല. മക്കയിലെയും മദീനയിലെയും ഏറ്റവും വലിയ പള്ളികളില്‍ ലക്ഷക്കണക്കില്‍ സ്‌ത്രീകള്‍ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുത്തുവരുന്നുണ്ട്‌. ശാഫീമദ്‌ഹബുകാരായ ഇന്തോനീഷ്യന്‍ വനിതകളും ആ കൂട്ടത്തില്‍ ധാരാളമായുണ്ട്‌.

മക്കത്തോ മദീനത്തോ പെണ്‍പള്ളി വേണമെന്ന്‌ ലോകത്താരും ഇത:പര്യന്തം ആവശ്യമുന്നയിച്ചിട്ടില്ല. സമസ്‌തക്കാര്‍ അനാവശ്യമായ തര്‍ക്കമുണ്ടാക്കുന്നതിന്റെ പേരില്‍ മഹല്ലുകള്‍ തോറും പെണ്‍പള്ളിയുണ്ടാക്കുന്നത്‌ പാഴ്‌ച്ചെലവാണ്‌. അതിന്‌ അല്ലാഹുവില്‍ നിന്ന്‌ പ്രതിഫലം ലഭിക്കുമെന്ന്‌ കരുതാന്‍ ന്യായം കാണുന്നില്ല.

വനിതാകോളെജും ഗേള്‍സ്‌ സ്‌കൂളും ആരാധനാലയങ്ങളല്ലാത്തതിനാല്‍ പള്ളിയെ അവയുമായി താരതമ്യം ചെയ്യുന്നത്‌ ശരിയല്ല. സ്‌ത്രീകള്‍ക്ക്‌ മാത്രമായി പള്ളി സ്ഥാപിക്കാന്‍ പാടില്ല എന്ന്‌ ഖുര്‍ആനില്‍ എഴുതിയിട്ടുണ്ടോ എന്നല്ല അങ്ങനെ സ്ഥാപിക്കാനും ആരാധനയില്‍ സ്‌ത്രീപുരുഷവിവേചനം നിലവില്‍ വരുത്തുവാനും ഖുര്‍ആനില്‍ തെളിവുണ്ടോ എന്നാണ്‌ അന്വേഷിക്കേണ്ടത്‌.
 

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers