ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഹറമും ഒതായിയും


സ്‌ത്രീകള്‍ ആദ്യമായി നമസ്‌കരിക്കാന്‍ പോയത്‌ ഒതായി പള്ളിയിലാണെന്ന്‌ ഒരു പ്രസംഗം കേട്ടിരുന്നു. എന്നാല്‍ മക്കത്തും മദീനത്തും ഹറമില്‍ സ്‌ത്രീകള്‍ കൂട്ടം കൂട്ടമായി ജമാഅത്ത്‌ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നത്‌ കണ്ടപ്പോള്‍ എനിക്കൊരു സംശയം. ഒതായിയിലെ സ്‌ത്രീകളുടെ മാര്‍ഗം അവര്‍ പിന്തുടര്‍ന്നതാണോ അതല്ല ഹറമുകളില്‍ നമസ്‌കരിക്കുന്ന സ്‌ത്രീകളുടെ മാര്‍ഗം ഒതായിക്കാര്‍ പിന്തുടര്‍ന്നതാണോ എന്ന്‌.
കെ ജമീല (തേഞ്ഞിപ്പലം)

പ്രസംഗങ്ങളില്‍ പലതിന്റെയും ലക്ഷ്യം തന്നെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ്‌. ഒതായി എന്നൊരു നാടിനെക്കുറിച്ച്‌ കേട്ടുകേള്‍വി പോലും ഇല്ലാത്തവരായിരിക്കും മക്കയിലെ മസ്‌ജിദുല്‍ ഹറാമിലും മദീനയിലെ മസ്‌ജിദുന്നബവിയിലും ജമാഅത്ത്‌ നമസ്‌കാരങ്ങളില്‍ പങ്കെടുത്ത ലക്ഷക്കണക്കില്‍ സ്‌ത്രീകള്‍. അവരൊക്കെ നബിചര്യയാണ്‌ പിന്തുടരുന്നത്‌. നബി തിരുമേനി(സ)യുടെ കാലത്ത്‌ മദീനയിലെ പള്ളിയില്‍ ധാരാളം സ്‌ത്രീകള്‍ ജമാഅത്ത്‌ നമസ്‌കാരങ്ങളില്‍ പങ്കെടുത്തിരുന്നുവെന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത അനേകം ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. സ്വഹാബികളുടെ കാലം മുതല്‍ ഇന്നുവരെയും ഇത്‌ നിരാക്ഷേപം തുടര്‍ന്നുവരുന്നുമുണ്ട്‌. പല ചിന്താഗതിക്കാരായ ഭരണാധികാരികള്‍ പല കാലങ്ങളില്‍ മക്കയിലും മദീനയിലും ഭരണം നടത്തിയിട്ടുണ്ട്‌. അവിടത്തെ പള്ളികളില്‍ സ്‌ത്രീകള്‍ നമസ്‌കരിക്കരുതെന്ന്‌ അവരാരും വിലക്കിയതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സമസ്‌തക്കാര്‍ക്കാണ്‌ ഇത്‌ ഹറാമാക്കണമെന്ന്‌ ആദ്യമായി തോന്നിയത്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers