ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മദ്‌ഹുര്‍റസൂല്‍ പുണ്യകരമല്ലേ?



ഇപ്പോള്‍ ചില സ്ഥലങ്ങളില്‍ മദ്‌ഹുര്‍റസൂല്‍ പ്രഭാഷണങ്ങള്‍ നടന്നുവരുന്നു. ഇത്‌ അനാചാരമാണോ? അതല്ല പുണ്യകര്‍മ്മമോ?
പി എം നദീർ ‍-പാലക്കാട്‌

നബി(സ)യെ സംബന്ധിച്ച്‌ വിശുദ്ധഖുര്‍ആനിലും പ്രബലമായ ഹദീസുകളിലുമുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക്‌ പറഞ്ഞുകൊടുത്തുകൊണ്ട്‌ ആ മഹാവ്യക്തിത്വത്തെ പരിചയപ്പെടുത്തുന്നത്‌ പുണ്യകരമായ കാര്യമാണെന്നതില്‍ സംശയത്തിനവകാശമില്ല. എന്നാല്‍ ഇത്‌ നബി(സ) ജനിച്ച മാസത്തില്‍ മാത്രം ചെയ്യേണ്ട കാര്യമല്ല. മറ്റു ഏത്‌ ഇസ്‌ലാമിക വിഷയത്തെ സംബന്ധിച്ചും പ്രഭാഷണം നടത്തുന്നതുപോലെ ഏത്‌ സമയത്തും പ്രസക്തിയുള്ള കാര്യമാകുന്നു. പ്രവാചക വ്യക്തിത്വത്തെ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്താന്‍ അദ്ദേഹം ജനിച്ച മാസം പ്രത്യേകമായി തെരഞ്ഞെടുക്കുന്നതിന്‌ ഇസ്‌ലാമിക പ്രമാണങ്ങളുടെയൊന്നും പിന്‍ബലമില്ല.

നബി(സ)യെ പുകഴ്‌ത്തുക എന്ന പേരില്‍ ആധികാരികതയില്ലാത്ത കഥകള്‍ ഉദ്ധരിക്കുന്നത്‌ പുണ്യകരമാവില്ല. പ്രാമാണികമായ തെളിവിന്റെ പിന്‍ബലമില്ലാത്ത കഥകള്‍ കളവായിരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുണ്ട്‌. നബി(സ)യുടെ പേരില്‍ കളവ്‌ പറയുന്നവന്‍ നരകാവകാശിയായിത്തീരുമെന്ന്‌ വളരെ പ്രബലമായ ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``മര്‍യമിന്റെ മകനെ (ഈസാ നബി(അ)യെ) ക്രിസ്‌ത്യാനികള്‍ അമിതമായി വാഴ്‌ത്തിയതുപോലെ നിങ്ങള്‍ എന്നെ അമിതമായി വാഴ്‌ത്തരുത്‌. ഞാന്‍ ഒരു ദാസന്‍ മാത്രമാകുന്നു. അതിനാല്‍ (എന്നെപ്പറ്റി) അല്ലാഹുവിന്റെ ദാസനും ദൂതനും എന്ന്‌ നിങ്ങള്‍ പറഞ്ഞുകൊള്ളുക'' എന്ന്‌ നബി(സ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ആധികാരികതയില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്‌ നബി(സ)യെ പുകഴ്‌ത്തുന്നത്‌ ഈ ഹദീസ്‌ പ്രകാരം നിഷിദ്ധമായിത്തീരാന്‍ ഏറെ സാധ്യതയുണ്ട്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers