ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഇസ്‌ലാമില്‍ കുടുംബാധിപത്യമോ?



`സച്ചരിതരായ ഖലീഫമാര്‍ എന്ന്‌ വിളിക്കപ്പെടുന്ന നാലുപേരും നബിയുടെ ബന്ധുക്കള്‍ എന്ന നിലയിലാണ്‌ അധികാരത്തിലെത്തിയത്‌. ഒന്നാം ഖലീഫ അബൂബക്കര്‍ നബിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട ഭാര്യയായ ആഇശയുടെ പിതാവായിരുന്നു. നബിയുടെ മറ്റൊരു ഭാര്യയായ ഹഫ്‌സയുടെ പിതാവായിരുന്നു രണ്ടാം ഖലീഫ ഉമര്‍. നബിയുടെ പുത്രി ഉമ്മുകുല്‍സുവിന്റെ ഭര്‍ത്താവായിരുന്നു മൂന്നാം ഖലീഫ ഉസ്‌മാന്‍. നബിയുടെ മറ്റൊരു മകളായ ഫാത്വിമയുടെ ഭര്‍ത്താവായിരുന്നു നാലാം ഖലീഫ അലി. ഇവരുടെ അധികാര ലബ്‌ധിക്കോ ഭരണത്തിനോ ജനാധിപത്യ മൂല്യങ്ങളുമായി യാതൊരു ബന്ധവുമില്ല'' -ഒരു ഇസ്‌ലാം വിമര്‍ശകന്‍ എഴുതിയ കുറിപ്പിന്റെ സംഗ്രഹമാണിത്‌. ഇതെക്കുറിച്ച്‌ `മുസ്‌ലിം' എന്തുപറയുന്നു?

ഇബ്‌തിസാം, കോഴിക്കോട്‌

ഇവരൊക്കെ നബി(സ)യുടെ ബന്ധുക്കളാണെന്നത്‌ ശരി തന്നെ. എന്നാല്‍ പ്രവാചകബന്ധുക്കള്‍ എന്ന നിലയിലല്ല മുസ്‌ലിം സമൂഹം ഇവരുടെ നേതൃത്വം അംഗീകരിച്ചത്‌ എന്നതും അതുപോലെ തന്നെ ശരിയാണ്‌. ഒരു ആദര്‍ശ സമൂഹത്തിലെ ഏറ്റവും പ്രതിബദ്ധതയുള്ള വ്യക്തികള്‍ എന്ന നിലയിലും, പല തരം വെല്ലുവിളികളെ അതിവര്‍ത്തിച്ചുകൊണ്ട്‌ സമൂഹത്തെ മുന്നോട്ട്‌ നയിക്കാന്‍ കഴിവുള്ളവര്‍ എന്ന നിലയിലുമാണ്‌ മുസ്‌ലിംകള്‍ അവര്‍ക്ക്‌ ബൈഅത്ത്‌ (അനുസരണ പ്രതിജ്ഞ) ചെയ്‌തത്‌. പ്രവാചകപത്‌നി ആഇശ(റ)യുടെ പിതാവ്‌ എന്നതാണ്‌ നബി(സ)ക്ക്‌ ശേഷം മുസ്‌ലിം സമൂഹത്തിന്റെ മതപരവും ലൗകികവുമായ കാര്യങ്ങളില്‍ നേതൃത്വം നല്‌കാന്‍ തനിക്കുള്ള യോഗ്യതയെന്ന്‌ ഒരിക്കല്‍ പോലും അബൂബക്കര്‍ സിദ്ദീഖ്‌(റ) പറഞ്ഞിട്ടില്ല. അദ്ദേഹത്തെ ഖലീഫയായി അംഗീകരിച്ച്‌ അനുസരിച്ചവരും `പ്രവാചകന്റെ അമ്മോശന്‍' എന്നത്‌ അതിനുള്ള യോഗ്യതയായി ചൂണ്ടിക്കാണിച്ചിട്ടില്ല. ഇതു തന്നെയാണ്‌ രണ്ടാം ഖലീഫ ഉമറി(റ)ന്റെ അവസ്ഥയും. അമ്മോശന്‍ ബന്ധത്തെ അദ്ദേഹമോ മറ്റുള്ളവരോ ഖിലാഫത്തുമായി ബന്ധപ്പെടുത്തിയിട്ടില്ല. ഒന്നാം ഖലീഫ അബൂബക്കറാണ്‌(റ) തന്റെ പിന്‍ഗാമിയായി ഉമറി(റ)ന്റെ പേര്‍ നിര്‍ദേശിച്ചത്‌. നബി(സ)യുടെ ഭാര്യാപിതാവായതിനാല്‍ ഖിലാഫത്തിന്‌ ഉമറാണ്‌(റ) അര്‍ഹനെന്ന്‌ അബൂബക്കര്‍(റ) ഒരിക്കലും ചൂണ്ടിക്കാണിച്ചിട്ടില്ല.

മൂന്നാം ഖലീഫ ഉസ്‌മാന്‍ ആദ്യമായി പ്രവാചക പുത്രി റുഖിയ്യാ(റ)യെയും അവരുടെ മരണശേഷം നബി(സ)യുടെ മറ്റൊരു മകളായ ഉമ്മുകുല്‍സൂമി(റ)നെയും വിവാഹം കഴിച്ചിരുന്നു. അതിനാല്‍ അദ്ദേഹം `ദുന്നൂറൈന്‍' (രണ്ടു പ്രകാശത്തിന്റെ ഉടമ) എന്ന്‌ വിളിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രവാചകന്റെ മരുമകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ഖലീഫയാക്കണമെന്ന്‌ പ്രവാചകശിഷ്യന്മാരാരെങ്കിലും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ ഒരു ആറംഗസമിതി രൂപീകരിക്കുകയാണ്‌ രണ്ടാം ഖലീഫ ഉമര്‍(റ) ചെയ്‌തത്‌. അവരില്‍ ചിലര്‍ പ്രമുഖ സ്വഹാബിമാരുടെയെല്ലാം അഭിപ്രായമാരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌ ഉസ്‌മാനെ(റ) ഖലീഫയായി തെരഞ്ഞെടുത്തത്‌.

ഉസ്‌മാന്‍(റ) വധിക്കപ്പെട്ടത്‌ മുസ്‌ലിം സമൂഹത്തെ അസ്ഥിരീകരിക്കാന്‍ വേണ്ടി ശ്രമിച്ച ചില ദുശ്ശക്തികളുടെ ഗൂഢാലോചനകളുടെ ഫലമായിട്ടായിരുന്നു. അന്ന്‌ ജീവിച്ചിരുന്ന പ്രമുഖ സ്വാഹാബികളുടെ പൊതു അഭിപ്രായ പ്രകാരമാണ്‌ അലി(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടത്‌. ശീഅകള്‍ മാത്രമാണ്‌ അദ്ദേഹത്തിന്റെ ഖിലാഫത്തിനെ മരുമകന്‍ സ്ഥാനവുമായി ബന്ധപ്പെടുത്തിയത്‌. ഭൂരിപക്ഷ മുസ്‌ലിംകള്‍ അദ്ദേഹത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്‌തത്‌ ഏറ്റവും ആദ്യമായി ഇസ്‌ലാം ആശ്ലേഷിച്ച ചുരുക്കം പേരില്‍ ഒരാളെന്ന നിലയിലും മുസ്‌ലിം സമൂഹത്തിന്‌ വിലപ്പെട്ട സേവനങ്ങള്‍ അര്‍പ്പിച്ച വ്യക്തി എന്ന നിലയിലുമായിരുന്നു.

ഈ നാലു ഖലീഫമാരും സച്ചരിതര്‍ എന്നറിയപ്പെട്ടത്‌ പ്രവാചകനുമായി അവര്‍ക്കുള്ള കുടുംബബന്ധത്തിന്റെ പേരിലല്ല. ആദര്‍ശ പ്രതിബദ്ധതയോടും നീതിനിഷ്‌ഠയോഠും കൂടി അവര്‍ ഇസ്‌ലാമിക സമൂഹത്തിനും മുസ്‌ലിം രാഷ്‌ട്രത്തിനും നേതൃത്വം നല്‌കിയതിന്റെ പേരിലാണ്‌. മുസ്‌ലിം ചരിത്രകാരന്മാര്‍ മാത്രമല്ല, മറ്റു പാശ്ചാത്യ-പൗരസ്‌ത്യ ചരിത്രകാരന്മാരും ഈ ഖലീഫമാരുടെ നീതിനിഷ്‌ഠയെയും നിഷ്‌പക്ഷതയെയും ശ്ലാഘിച്ചിട്ടുണ്ട്‌. `ജനങ്ങളുടെ കാര്യം അവരുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കേണ്ടതാണ്‌' എന്ന ഖുര്‍ആനിക അധ്യാപനമനുസരിച്ച്‌ ഭരണം നടത്തിയ ഈ ഖലീഫമാര്‍ ജനാധിപത്യം എന്നര്‍ഥമുള്ള ഏതെങ്കിലും പദം പ്രയോഗിച്ചിട്ടില്ലെങ്കിലും അവരുടെ ഭരണം ജനഹിതം മാനിച്ചു കൊണ്ടുള്ളതായിരുന്നു എന്ന കാര്യം ചരിത്രകാരന്മാര്‍ക്കിടയില്‍ അവിതര്‍ക്കിതമാകുന്നു.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers