ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മുടി പ്രവാചകന്റേതാണെന്ന്‌ ഉറപ്പുണ്ടെങ്കില്‍?


പ്രവാചകകേശത്തെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകളില്‍ മിക്കപ്പോഴും അതിന്റെ ആധികാരികത മാത്രമാണ്‌ ചര്‍ച്ചയാവുന്നത്‌. ആ മുടി പ്രവാചകന്റേതാണെന്നതിന്‌ തെളിവില്ല എന്ന രൂപത്തില്‍. എന്നാല്‍, അത്‌ പ്രവാചകന്റേതാണ്‌ എന്ന്‌ ഉറപ്പാണെങ്കില്‍ അതുമുഖേന ബര്‍കത്തെടുക്കുന്നതിന്‌ വിലക്കുണ്ടോ? നബിയുടെ ഉമിനീരും മറ്റും പലപ്പോഴും പല നിലയ്‌ക്കുള്ള ബര്‍കത്തുകള്‍ക്ക്‌ ഹേതുവായിട്ടുള്ളത്‌ ഹദീസുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.
അമീന്‍ ചേന്നര, തിരൂര്‍
ഇത്‌ സംബന്ധമായി വിശദമായ ലേഖനങ്ങള്‍ ഇതിനകം ശബാബില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. രണ്ടു കാര്യങ്ങള്‍ മാത്രമേ ഈ വിഷയകമായി ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. 

ഒന്ന്‌: അല്ലാഹുവിന്‌ മാത്രമേ ബര്‍കത്ത്‌ അഥവാ അനുഗ്രഹം നല്‌കാന്‍ കഴിവുള്ളൂ. മറ്റുള്ളവര്‍ക്കോ മറ്റു വസ്‌തുക്കള്‍ക്കോ `അനുഗ്രഹദാതാവ്‌' ആകാന്‍ കഴിയില്ല. അത്തഹിയ്യാത്തിന്നു ശേഷമുള്ള സ്വലാത്തില്‍ നമ്മളൊക്കെ ചൊല്ലുന്നത്‌ അല്ലാഹുമ്മ ബാരിക്‌ അലാമുഹമ്മദ്‌ (അല്ലാഹുവേ, മുഹമ്മദ്‌ നബിയുടെ മേല്‍ നീ അനുഗ്രഹം ചൊരിയണമേ) എന്നാണല്ലോ നബി(സ)ക്കോ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിനോ സ്വന്തം നിലയില്‍ ബര്‍കത്ത്‌ നല്‌കാനുള്ള കഴിവുണ്ടെങ്കില്‍ ഇങ്ങനെ പ്രാര്‍ഥിക്കേണ്ട ആവശ്യമില്ലല്ലോ. അല്ലാഹു ഇഷ്‌ടപ്പെടുന്ന ഏത്‌ കാര്യം മുഖേനയും അവന്റെ അനുഗ്രഹം നമുക്ക്‌ ലഭിച്ചേക്കാം. അതിനായി അവനോട്‌ പ്രാര്‍ഥിക്കുകയും ചെയ്യാം. നബി(സ)യെ സ്‌നേഹിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതമാതൃക പിന്തുടരുന്നതും അല്ലാഹു ഇഷ്‌ടപ്പെടുമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ വ്യക്തമാകുന്നു. അതിനാല്‍ അത്‌ മുഖേന അല്ലാഹുവിന്റെ ബര്‍കത്ത്‌ നമുക്ക്‌ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം. നബി(സ)യെ സ്‌നേഹിക്കേണ്ടത്‌ എങ്ങനെയെന്ന്‌ വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും പ്രാമാണികമായ ഹദീസുകളും ഉണ്ട്‌. അതിലൊന്നും അദ്ദേഹത്തിന്റെ മുടിയിട്ട വെള്ളം കുടിക്കുകയോ ശരീരത്തില്‍ പുരട്ടുകയോ ചെയ്‌തുകൊണ്ടാണ്‌ സ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്ന്‌ പറഞ്ഞിട്ടില്ല.

രണ്ട്: നബി(സ)യെ സ്വന്തത്തേക്കാളേറെ സ്‌നേഹിച്ചവരായിരുന്നു സ്വഹാബികൾ; വിശിഷ്യാ സച്ചരിതരായ ഖലീഫമാർ‍. അവരാരും അദ്ദേഹത്തിന്റെ മുടിയിഴകളെ സ്‌നേഹപ്രകടനത്തിനുള്ള ഉപാധിയോ ഉപകരണമോ വരുമാനമാര്‍ഗമോ ആക്കിയിട്ടില്ല. അവരാരും മുടിപ്പള്ളികള്‍ ഉണ്ടാക്കിയിട്ടില്ല. നബി(സ) ധാരാളമായി നമസ്‌കരിച്ച മക്കയിലെ മസ്‌ജിദുല്‍ ഹറമിലോ മദീനയിലെ മസ്‌ജിദുന്നബവിയിലോ മഹാന്മാരായ ഖലീഫമാര്‍ ഒരിക്കലും തിരുകേശം പ്രതിഷ്‌ഠിച്ചിട്ടില്ല. ഹജ്ജിനും ഉംറയ്‌ക്കും സിയാറത്തിനും വരുന്ന ദശലക്ഷക്കണക്കിലാളുകള്‍ക്ക്‌ ഓരോ മുടിവെള്ളക്കുപ്പി വില്‌ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നെങ്കില്‍ ഭരണാധികാരികള്‍ക്കും ഇമാമുകള്‍ക്കും കോടാനുകോടി ദിര്‍ഹമുകളും ദീനാറുകളും സമ്പാദിക്കാമായിരുന്നു. വികസന പദ്ധതികള്‍ക്ക്‌ ആ പണം ഉപയോഗപ്പെടുത്താനുള്ള വിപുലമായ സാധ്യതയുണ്ടായിരുന്നു. ഇക്കാലം വരെയും മുസ്‌ലിം സമൂഹത്തിന്റെ സാരഥികള്‍ അങ്ങനെയൊരു കേശചൂഷണത്തിന്‌ മുതിരാതിരുന്നത്‌ അത്‌ ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ ബോധ്യമുണ്ടായതുകൊണ്ടാണ്‌. സച്ചരിതരായ നാലു ഖലീഫമാരുടെ കാലത്തും അവര്‍ക്ക്‌ ശേഷം അധികാരത്തില്‍ വന്ന ബനൂഉമയ്യാ-അബ്ബാസിയാ ഖിലാഫത്തുകളുടെ കാലത്തും ബസറ, കൂഫ, ബഗ്‌ദാദ്‌, ഡമസ്‌കസ്‌ തുടങ്ങിയ നഗരങ്ങളിലും മറ്റും ധാരാളം പള്ളികള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. അവിടെയൊന്നും മുടി പ്രതിഷ്‌ഠയോ മുടിവെള്ള വില്‌പനയോ നടന്നിട്ടില്ല.

2 അഭിപ്രായങ്ങള്‍‌:

Musthafa said...

ഇതു ചോദ്യത്തിനുള്ള ഉത്തരമാകുന്നില്ല. ചോദ്യത്തില് പറഞ്ഞ ((നബിയുടെ ഉമിനീരും മറ്റും പലപ്പോഴും പല നിലയ്‌ക്കുള്ള ബര്‍കത്തുകള്‍ക്ക്‌ ഹേതുവായിട്ടുള്ളത്‌ ഹദീസുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ)) എന്ന പരാമര്ശത്തിനാണ് മറുപടി നല്കേണ്ട്ത്. അതു നല്കിയിട്ടില്ല.

Musthafa said...
This comment has been removed by the author.

Followers -NetworkedBlogs-

Followers