ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഭിന്നതയ്‌ക്ക്‌ കാരണം വഹാബികളോ?

പുത്തന്‍ പ്രസ്ഥാനക്കാരായ വഹാബികള്‍ രംഗത്തുവരുന്നതിനു മുമ്പ്‌ കേരളത്തില്‍ മതാചാരങ്ങള്‍ സംബന്ധിച്ച്‌ യാതൊരു ഭിന്നതയും ഉണ്ടായിരുന്നില്ലെന്നും വഹാബിസമാണ്‌ സകല കുഴപ്പങ്ങള്‍ക്കും കാരണമെന്നും ചില പണ്ഡിതന്മാര്‍ പറയുന്നു. ഇത്‌ ശരിയാണോ?
മശ്‌കൂര്‍ കോഴിക്കോട്‌

വഹാബികള്‍ എന്ന പരിഹാസപ്പേരില്‍ വിളിക്കപ്പെടുന്നവര്‍ ആവശ്യപ്പെടുന്നത്‌ ഇസ്‌ലാം മതത്തില്‍ പലരും പില്‍ക്കാലത്ത്‌ കൂട്ടിച്ചേര്‍ത്ത വിശ്വാസാചാരങ്ങള്‍ ഒഴിവാക്കി നബി(സ)യുടെയും സ്വഹാബികളുടെയും കാലത്ത്‌ നിലവിലുണ്ടായിരുന്ന ദീനിലേക്ക്‌ തിരിച്ചുപോകണമെന്നാണ്‌. മഹാന്മാരായ ആ പൂര്‍വികര്‍ അല്ലാഹുവല്ലാത്ത ആരോടും പ്രാര്‍ഥിച്ചിരുന്നില്ല. മരിച്ചുപോയവരെ വിളിച്ച്‌ സഹായം തേടിയിരുന്നില്ല. നബി(സ)യുടെ കാലശേഷം സ്വഹാബികളും തൊട്ടടുത്ത തലമുറക്കാരായ താബിഉകളും ഇസ്‌ലാമിന്റെ ശത്രുക്കളുമായി പല യുദ്ധരംഗങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്‌. ചില യുദ്ധങ്ങളില്‍ ധാരാളം മുസ്‌ലിംകള്‍ രക്തസാക്ഷികളായിട്ടുമുണ്ട്‌. എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ പോലും അവര്‍ നബി(സ)യോട്‌ വിജയത്തിനു വേണ്ടി പ്രാര്‍ഥിച്ചതായോ അവര്‍ അദ്ദേഹത്തിന്റെ മൗലിദ്‌ ഓതിയതായോ പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല. അവരാരും ശുഹദാക്കളുടെയോ സജ്ജനങ്ങളുടെയോ ഖബ്‌റുകള്‍ കെട്ടിപ്പൊക്കി ആണ്ടുനേര്‍ച്ചകള്‍ നടത്തിയിട്ടില്ല. അവരാരും റാത്തീബ്‌ എന്നൊരു മതാചാരം ഉണ്ടാക്കിയിട്ടില്ല. ചാവടിയന്തരം, ഖത്തപ്പുര, എഴുപതിനായിരം ദിക്‌റ്‌ ചൊല്ലി മരിച്ചവര്‍ക്ക്‌ സമ്മാനിക്കല്‍ പോലെയുള്ള മരണാനന്തര ആചാരങ്ങളൊന്നും അവര്‍ നടപ്പാക്കിയിട്ടില്ല.

എന്തിനേറെ, കേരളത്തിലെ പള്ളിദര്‍സുകളിലും മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അന്നും ഇന്നും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഉംദ, ഫത്‌ഹുല്‍മുഈന്‍, മഹല്ലി, ജലാലൈനി, മിശ്‌കാത്ത്‌ എന്നീ ഗ്രന്ഥങ്ങളിലൊന്നും വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി പരേതാത്മാക്കളോട്‌ സഹായം തേടണമെന്നോ, അവരുടെ പേരില്‍ ജാറങ്ങളുണ്ടാക്കി ആണ്ട്‌ നേര്‍ച്ച നടത്തണമെന്നോ മൗലൂദ്‌, റാത്തീബ്‌, ചാവടിയന്തിരം, സ്വലാത്ത്‌ വാര്‍ഷികം, ദിക്‌ര്‍ജാഥ മുതലായ ആചാരങ്ങള്‍ ഏര്‍പ്പെടുത്തണമെന്നോ രേഖപ്പെടുത്തിയിട്ടില്ല.

പൊന്നാനിയിലെ പ്രശസ്‌ത പണ്ഡിതനായിരുന്ന സൈനുദ്ദീന്‍ മഖ്‌ദൂം എഴുതിയ ഫത്‌ഹുല്‍മുഈന്‍ എന്ന ഗ്രന്ഥത്തെ `ഇസ്‌ലാംമത നിയമസംഹിത' എന്നാണ്‌ പലരും പരിചയപ്പെടുത്താറുള്ളത്‌. മേല്‍പറഞ്ഞ മതാചാരങ്ങള്‍ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മങ്ങളാണെന്ന്‌ ഫത്‌ഹുല്‍മുഈന്‍ എന്ന ഗ്രന്ഥത്തില്‍ മഖ്‌ദൂം വ്യക്തമാക്കിയിട്ടില്ല. ആ ആചാരങ്ങള്‍ക്കൊന്നും ഇസ്‌ലാം മതനിയമസംഹിതയില്‍ സ്ഥാനമില്ല എന്നത്രെ ഇതില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. ഖബ്‌ര്‍ കെട്ടിപ്പൊക്കാന്‍ പാടില്ലെന്നും പൊതുസ്ഥലത്ത്‌ കെട്ടിപ്പൊക്കിയാല്‍ നിര്‍ബന്ധമായി പൊളിച്ചുകളയണമെന്നും മഖ്‌ദൂം ഫത്‌ഹുല്‍ മുഈനില്‍ സംശയത്തിന്‌ ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഏട്ടിലുള്ളതിന്‌ നേര്‍വിപരീതമായി അനാചാരങ്ങളുണ്ടാക്കിയും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചും ജനങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്യുകയായിരുന്നു പുരോഹിതന്മാരുടെ പരിപാടി. ഈ യാഥാര്‍ഥ്യം ജനശ്രദ്ധയില്‍ പെടുത്തുകയാണ്‌ ഇസ്‌ലാഹീ പ്രബോധകന്മാര്‍ ചെയ്‌തതും ചെയ്‌തുകൊണ്ടിരിക്കുന്നതും.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers