ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

കുടിവെള്ളം കുത്തകയാക്കാമോ?

കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. കുടിവെള്ളത്തിനു വേണ്ടി തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പല ഭാഗത്തും നടന്നുകൊണ്ടിരിക്കുന്നു. കുടിവെള്ളം സുലഭമായി ലഭിക്കുന്ന ഭാഗത്തു നിന്നും കുടിവെള്ളത്തിന്‌ പ്രയാസം വരുന്ന ഭാഗത്തേക്ക്‌ എത്തിക്കുക എന്നത്‌ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്‌ അല്ലേ? ഒരു പ്രദേശത്ത്‌ ഉള്ള വെള്ളം ആ പ്രദേശത്തുകാര്‍ക്ക്‌ മാത്രം ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന വാദം ശരിയാണോ? വെള്ളം ഇല്ലാത്തവര്‍ക്ക്‌ എത്തിക്കുന്ന ശ്രമം തടയുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നത്‌ വിശ്വാസികള്‍ക്ക്‌ ചേര്‍ന്നതാണോ? വെള്ളം ഒരു സ്വകാര്യ സ്വത്താണോ?
ജമാല്‍ കടുങ്ങാത്തുകുണ്ട്‌

മിച്ചമുള്ള വെള്ളം വില്‌ക്കാന്‍ പാടില്ലെന്ന്‌ നബി(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ), ഇയാസുബ്‌നു അബ്‌ദ്‌, ജാബിര്‍(റ) എന്നിവരില്‍ നിന്ന്‌ പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. വെള്ളം, പുല്ല്‌, തീ എന്നിവയില്‍ ജനങ്ങള്‍ക്കെല്ലാം അവകാശമുണ്ടെന്ന്‌ നബി(സ) പറഞ്ഞതായി അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈന്തപ്പന നനയ്‌ക്കാന്‍ ഒരു ജലാശയത്തിലെ വെള്ളം ഉപയോഗപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ തര്‍ക്കമുണ്ടായപ്പോള്‍, മുകള്‍ ഭാഗത്തുള്ളവന്‍ ആദ്യം നനയ്‌ക്കുക. എന്നിട്ട്‌ വെള്ളം താഴ്‌ഭാഗത്തെ തോട്ടത്തിലേക്ക്‌ വിട്ടുകൊടുക്കുക. അവിടെ നനച്ചുകഴിഞ്ഞാല്‍ അതിന്‌ താഴെയുള്ള സ്ഥലത്തേക്ക്‌ വിട്ടുകൊടുക്കുക എന്ന്‌ നബി(സ) തീര്‍പ്പ്‌ കല്‌പിച്ചതായി ഉബാദ(റ)യില്‍ നിന്ന്‌ ഇബ്‌നുമാജ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

വെള്ളം വില്‌ക്കാന്‍ പാടില്ലെന്ന്‌ വിലക്കിയെങ്കിലും കിണറുകളുടെ ക്രയവിക്രയം നബി(സ) അനുവദിച്ചതായി പ്രബലമായ ഹദീസില്‍ കാണാം. വില കൊടുത്തു വാങ്ങിയ കിണറിന്മേല്‍ ഉടമസ്ഥനുള്ള അവകാശം അനിഷേധ്യമാണ്‌. എന്നാല്‍ അയാളുടെ ന്യായമായ ആവശ്യം കഴിച്ച്‌ മിച്ചമുള്ള വെള്ളം അടുത്തോ അകലെയോ ഉള്ള അത്യാവശ്യക്കാര്‍ ചോദിച്ചുവന്നാല്‍ അയാള്‍ നിഷേധിക്കാന്‍ പാടില്ല. നദികളോ തടാകങ്ങളോ ആര്‍ക്കും സ്വകാര്യസ്വത്താക്കാന്‍ പാടുള്ളതല്ല. മനുഷ്യര്‍ക്ക്‌ മൊത്തം അവകാശപ്പെട്ട ജലാശയങ്ങള്‍ വെള്ളക്കൊള്ള നടത്തുന്ന ഭീമന്മാര്‍ക്ക്‌ കുത്തകയാക്കാന്‍ അവസരം നല്‌കരുത്‌. രാഷ്‌ട്രങ്ങള്‍ തമ്മിലോ സംസ്ഥാനങ്ങള്‍ തമ്മിലോ ഉള്ള നദീജലത്തര്‍ക്കങ്ങള്‍ നബിചര്യയനുസരിച്ച്‌, ആദ്യം ഉയര്‍ന്ന ഭാഗത്തുള്ളവര്‍ക്ക്‌, പിന്നെ താഴ്‌ഭാഗത്തുള്ളവര്‍ക്ക്‌ എന്ന രീതിയില്‍ തീര്‍പ്പാക്കേണ്ടതാണ്‌. ശുദ്ധജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെള്ളം മിച്ചമുള്ളവരെല്ലാം സഹജീവികളോടുള്ള ബാധ്യത നിറവേറ്റിയാലേ പ്രശ്‌നം പരിഹൃതമാകൂ. അയല്‍ക്കാരോടുള്ള കടമകള്‍ വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും ഊന്നിപ്പറഞ്ഞിട്ടുള്ളതിനാല്‍ മിച്ചമുള്ള വെള്ളത്തിന്റെ കാര്യത്തില്‍ അവര്‍ക്ക്‌ മുന്‍ഗണന നല്‌കുക തന്നെ വേണം. എന്നാല്‍ വെള്ളം ധൂര്‍ത്തടിക്കാന്‍ ആരെയും അനുവദിക്കരുത്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers