ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സലഫിസഫും സലഫുസ്സാലിഹും


"ഇബ്‌നു തൈമിയ്യയുടെയും മുഹമ്മദുബ്‌നു അബ്‌ദുല്‍ വഹാബിന്റെയും ചിന്തകളാണ്‌ സലഫിസത്തിന്റെ അടിസ്ഥാനം. അതാണ്‌ മുജാഹിദുകള്‍ കൊണ്ടുനടക്കുന്നത്‌. ജമാഅത്തെ ഇസ്‌ലാമിയാവട്ടെ ഇവരുടെയെല്ലാം കാഴ്‌ചപ്പാടില്‍ നിന്നും അകന്ന്‌ ഖുര്‍ആനിനോടും സുന്നത്തിനോടും അടുത്തതേതോ അതു സ്വീകരിക്കുന്നു.'' (പ്രബോധനം-2010 ജൂണ്‍ 5, പേജ്‌ 14). ഈ പ്രസ്‌താവനയില്‍ എത്ര ശതമാനം ശരിയുണ്ട്‌?

ഡോ. പി മുസ്‌തഫ (കണ്ണൂര്‍)

സലഫിസം എന്നൊരു ഇസമില്ല. സലഫ്‌ എന്ന പദത്തിന്‌ മുന്‍ഗാമികള്‍ അഥവാ പൂര്‍വികര്‍ എന്നാണര്‍ഥം. നബി(സ)യുടെ അനുചരരായ സ്വഹാബികള്‍, അവരുടെ തൊട്ടടുത്ത പിന്‍മുറക്കാരായ താബിഉകള്‍, അവരുടെ അടുത്ത തലമുറകള്‍ എന്നിവരെയാണ്‌ മുസ്‌ലിം ലോകം സലഫ്‌ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. അസ്സലഫുസ്സാലിഹ്‌ (സച്ചരിതരായ മുന്‍ഗാമികള്‍) എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നു. വിശുദ്ധ ഖുര്‍ആനിലെ 9:100 സൂക്തത്തില്‍ ഈ മുന്‍ഗാമികളെ അല്ലാഹു പ്രശംസിച്ചിട്ടുണ്ട്‌. വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളില്‍ നിന്നും പ്രവാചകചര്യയില്‍ നിന്നും വ്യതിചലിക്കാത്തവരായതിനാലാണ്‌ ഈ മുന്‍ഗാമികള്‍ പ്രശംസാര്‍ഹരായത്‌.

പില്‌ക്കാലത്ത്‌ മുസ്‌ലിം സമൂഹത്തില്‍ വ്യാപകമായ ആദര്‍ശവ്യതിയാനങ്ങള്‍ക്കെതിരില്‍ ജനങ്ങളെ ബോധവല്‍കരിക്കുകയും നബി(സ)യുടെയും ഉത്തമ ശിഷ്യന്മാരുടെയും മാര്‍ഗത്തിലേക്ക്‌ മടങ്ങിപ്പോകണമെന്ന്‌ ആഹ്വാനം നല്‌കുകയും ചെയ്‌തവരാണ്‌ ഇബ്‌നു തൈമിയയും മുഹമ്മദുബ്‌നു അബ്‌ദില്‍ വഹാബും അവരെപ്പോലുള്ള പല പണ്ഡിതന്മാരും. ഞങ്ങളുടെ ആശയങ്ങളിലേക്ക്‌ നിങ്ങള്‍ വരണമെന്ന്‌ ഈ പണ്ഡിതന്മാര്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ശാഫിഈകളും ഹനഫികളും അവരുടെ ഇമാമുകളുടെ അഭി്രപായങ്ങള്‍ സ്വീകരിക്കാന്‍ ജനങ്ങളോട്‌ ആവശ്യപ്പെടുന്നതുപോലെയോ മൗദൂദി സാഹിബിന്റെ രാഷ്‌ട്രീയ വീക്ഷണങ്ങള്‍ തൗഹീദിന്റെ സമഗ്രഭാഷ്യമാണെന്ന്‌ ജമാഅത്തുകാര്‍ സമര്‍ഥിക്കുന്നതു പോലെയോ ഇബ്‌നു തൈമിയ്യയുടെയും മുഹമ്മദുബ്‌നു അബ്‌ദില്‍ വഹ്‌ഹാബിന്റെയും ആശയങ്ങള്‍ തെറ്റുപറ്റാത്ത പ്രമാണങ്ങളാണെന്ന്‌ സ്ഥാപിക്കാന്‍ മുജാഹിദുകള്‍ ശ്രമിച്ചിട്ടില്ല. അവരുടെ ആശയങ്ങള്‍ ഏതെങ്കിലും ആയത്തിന്റെയോ പ്രബലമായ ഹദീസിന്റെയോ ഉള്ളടക്കത്തിന്‌ വിരുദ്ധമാണെന്ന്‌ തെളിഞ്ഞാല്‍ വ്യക്തിനിഷ്‌ഠമായ ആശയങ്ങള്‍ തള്ളിക്കളഞ്ഞ്‌ അല്ലാഹുവിന്റെയും റസൂലി(സ)ന്റെയും അധ്യാപനങ്ങളിലേക്ക്‌ മടുങ്ങുകയാണ്‌ മുജാഹിദുകള്‍ ചെയ്യുക. അത്തരമൊരു മടക്കത്തിന്‌ ജമാഅത്തുകാരോ സമസ്‌തക്കാരോ ത്വരീഖത്തുകാരോ തയ്യാറാവുകയാണെങ്കില്‍ അത്‌ തികച്ചും സ്വാഗതാര്‍ഹമാണ്‌.

ഇബ്‌നു തൈമിയ്യയും ഇബ്‌നു അബ്‌ദില്‍ വഹ്‌ഹാബും ഏറെ ഊന്നിപ്പറഞ്ഞ ഒരു വിഷയം അല്ലാഹുവല്ലാത്ത ആരോടും പ്രാര്‍ഥിക്കാന്‍ പാടില്ല എന്നതാണ്‌. ഈ ആശയം സയ്യിദ്‌ മൗദൂദി അദ്ദേഹത്തിന്റെ ഖുര്‍ആനിലെ നാലു സാങ്കേതിക ശബ്‌ദങ്ങള്‍ എന്ന ഗ്രന്ഥത്തിലും വ്യക്തമാക്കിയിട്ടുണ്ട്‌. പിന്നെ ആ ഗ്രന്ഥത്തില്‍ അദ്ദേഹം സമര്‍ഥിക്കുന്ന വിഷയം അല്ലാഹുവല്ലാത്ത ആരെ അനുസരിച്ചാലും അത്‌ അവര്‍ക്കുള്ള ഇബാദത്താണ്‌ അഥവാ ശിര്‍ക്കാണ്‌ എന്നാണ്‌.

ഇസ്‌റാഈല്യര്‍ നിര്‍ബന്ധിതാവസ്ഥയില്‍ ഫിര്‍ഔനിന്റെ ഭരണപരമായ കല്‌പനകള്‍ അനുസരിച്ചതുപോലും ആ സ്വേച്ഛാധിപതിക്കുള്ള ഇബാദത്താണെന്ന്‌ തോന്നിക്കുന്ന വിധമാണ്‌ മൗദൂദി സാഹിബ്‌ 23:47 ഖുര്‍ആന്‍ സൂക്തത്തിന്‌ വ്യാഖ്യാനം നല്‌കിയത്‌. ഫിര്‍ഔന്റെ അവകാശവാദം എന്ന നിലയില്‍ ഖുര്‍ആനില്‍ ഉദ്ധരിച്ച വാക്യത്തെ അല്ലാഹുവിന്റെ വിധിപ്രസ്‌താവം എന്ന നിലയില്‍ തെറ്റായ നിലയില്‍ വിലയിരുത്തുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. യഥാര്‍ഥത്തില്‍ ഈ വ്യാഖ്യാനം 29:8 സൂക്തത്തിന്‌ വിരുദ്ധമത്രെ.

ദീന്‍ എന്നാല്‍ സ്റ്റെയ്‌റ്റാണെന്ന്‌ സയ്യിദ്‌ മൗദൂദി അദ്ദേഹത്തിന്റെ ഖുത്വ്‌ബാത്തില്‍ സമര്‍ഥിച്ചതും, നമസ്‌കാരവും നോമ്പും മറ്റും രാഷ്‌ട്രീയ പരിശീലനമാണെന്ന്‌ സിദ്ധാന്തിച്ചതും വിശുദ്ധ ഖുര്‍ആനിനോടോ തിരുസുന്നത്തിനോടോ യോജിക്കുന്ന കാര്യങ്ങളല്ല. ഭരണമില്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഭവനം പോലെയാണെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവവും അതുപോലെ തന്നെ. കൊക്കക്കോളയ്‌ക്കെതിരിലുള്ള പോരാട്ടം തൗഹീദിന്റെ ഭാഗമാണെന്ന്‌ ജമാഅത്ത്‌ ലേഖകരും പ്രസംഗകരും സമര്‍ഥിച്ചിട്ടുണ്ട്‌. എന്നാല്‍ കോളയ്‌ക്കു തുല്യമായ പെപ്‌സിയുടെ കാര്യത്തില്‍ അവര്‍ മൗനം പാലിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ മൗനവും തൗഹീദിന്റെ ഭാഗം തന്നെയാണോ എന്ന്‌ അവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇങ്ങനെയൊക്കെ തെളിവില്ലാത്ത വാദങ്ങള്‍ ഉന്നയിക്കുന്നത്‌ നിര്‍ത്തി പ്രമാണങ്ങളുടെ പിന്‍ബലമുള്ള നിലപാട്‌ മാത്രം സ്വീകരിക്കാന്‍ ജമാഅത്തുകാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ നല്ലതുതന്നെ.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers