ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഖുത്‌ബക്കിടയില്‍ ഇരിക്കാന്‍ മറന്നാല്‍


ഖുത്വുബക്കിടയില്‍ ഖത്വീബ്‌ ഇരിക്കാന്‍ മറക്കുകയാണെങ്കില്‍ അയാള്‍ ഒരു ഖുത്വുബ മാത്രമാണല്ലോ നിര്‍വഹിച്ചത്‌. എങ്കില്‍ ആ ഖുത്വുബയും ജുമുഅയും സാധുവാകുമോ? വ്യാഴാഴ്‌ച ഇശാ നമസ്‌കാരത്തിലും വെള്ളിയാഴ്‌ച സുബ്‌ഹിലും സൂറത്തുല്‍ അഅ്‌ലായും സൂറതു ഗാശിഅയും ചിലര്‍ പതിവാക്കുന്നു. ഇതിന്‌ പ്രത്യേക പുണ്യമുണ്ടോ?
കെ പി അബൂബക്കര്‍ (മുത്തനൂര്‍)

നബി(സ) വെള്ളിയാഴ്‌ച രണ്ട്‌ ഖുത്വ്‌ബ നിര്‍വഹിച്ചിരുന്നുവെന്നും അവക്കിടയില്‍ ഇരുന്നിരുന്നുവെന്നും പ്രാമാണികമായ ഹദീസുകളില്‍ കാണാം. അതേ നിലയില്‍ നിര്‍വഹിക്കുകയാണ്‌ സുന്നത്ത്‌. എന്നാല്‍ രണ്ടു ഖുത്വ്‌ബ നിര്‍വഹിക്കണമെന്ന്‌ നബി(സ) നിര്‍ബന്ധ സ്വരത്തില്‍ കല്‌പിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ ഒരു ഖുത്വ്‌ബയേ നിര്‍ബന്ധമുള്ളൂ എന്നാണ്‌ പൂര്‍വിക പണ്ഡിതന്മാരില്‍ ഭൂരിപക്ഷം പേര്‍ അഭിപ്രായപ്പെട്ടത്‌. രണ്ടാം ഖുത്വ്‌ബയും നിര്‍ബന്ധമാണെന്നാണ്‌ മറ്റു പണ്ഡിതന്മാരുടെ അഭിപ്രായം. രണ്ടു അഭിപ്രായപ്രകാരമാണെങ്കിലും ഖുത്വ്‌ബക്കിടയില്‍ ഇരിക്കാന്‍ മറന്നുപോയ ഇമാം കുറ്റക്കാരനല്ല. അബദ്ധവും മറവിയും നിമിത്തം വല്ല കാര്യവും വിട്ടുപോയാല്‍ അല്ലാഹു ശിക്ഷിക്കുകയില്ലെന്നാണ്‌ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. അതിനാല്‍ ജുമുഅയുടെയോ, ഖുത്വ്‌ബയുടെയോ സാധുതയെ സംബന്ധിച്ച്‌ ആശങ്കപ്പെടേണ്ടതില്ല. രണ്ടാം ഖുത്വ്‌ബ മറന്നാല്‍ അതിന്‌ പ്രായശ്ചിത്തമായി എന്തെങ്കിലും ചെയ്യാന്‍ നബി(സ) കല്‌പിച്ചിട്ടില്ല.

വ്യാഴാഴ്‌ച ഇശാനമസ്‌കാരത്തിലോ വെള്ളിയാഴ്‌ച സുബ്‌ഹിലോ ചോദ്യകര്‍ത്താവ്‌ എഴുതിയ സൂറത്തുകള്‍ നബി(സ) പതിവായി ഓതിയിരുന്നുവെന്നോ ഓതാന്‍ കല്‌പിച്ചിരുന്നുവെന്നോ പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. വെള്ളിയാഴ്‌ച സുബ്‌ഹ്‌ നമസ്‌കാരത്തില്‍ അലിഫ്‌ലാം തന്‍സീലു..., ഹല്‍അതാഅലല്‍ ഇന്‍സാനി എന്നീ സൂറത്തുകള്‍ നബി(സ) പാരായണം ചെയ്‌തിരുന്നുവെന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ എല്ലാവരും ഈ സൂറത്തുകള്‍ തന്നെ ഓതണമെന്ന്‌ കല്‌പിച്ചിട്ടില്ല. ഇശാനമസ്‌കാരത്തില്‍ പൊതുവെ ഏറെ ദൈര്‍ഘ്യമില്ലാത്ത സൂറത്തുകള്‍ ഓതാന്‍ നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണാം. അഅ്‌ലാ, ഗാശിയ പോലുള്ള സൂറത്തുകള്‍ ആ വിഭാഗത്തില്‍ ഉള്‍പ്പെടും. ഖുര്‍ആനില്‍ നിന്ന്‌ ഏത്‌ ഭാഗം ഓതുന്നതും തെറ്റാണെന്ന്‌ പറയാവുന്നതല്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers