ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

തഹജ്ജുദ്‌ നമസ്‌കാരം പാവപ്പെട്ടവര്‍ക്ക്‌ പ്രയാസമല്ലേ?

ഇസ്‌ലാമിന്റെ വിധികള്‍ പലപ്പോഴും ക്രൂരമാണ്‌. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യണമെന്നും, ഇടയ്‌ക്ക്‌ തഹജ്ജുദ്‌ പുണ്യകരമാണെന്നും ഇസ്‌ലാം പ റയുന്നു. പക്ഷേ, ഇതെല്ലാം പണക്കാര്‍ക്കേ സാധിക്കൂ. പാവപ്പെട്ടവ ന്‌ ഇതൊക്കെ എങ്ങനെ കഴിയും. പകലന്തിയോളം അധ്വാനിച്ച്‌ ക്ഷീണിച്ച ഒരാള്‍ക്ക്‌ ഈ പുണ്യങ്ങളൊക്കെ നേടാന്‍ സാധിക്കുമോ?

പി അബ്‌ദുല്ല ഇബ്‌റാഹീം -മഞ്ചേരി

തഹജ്ജുദ്‌ നമസ്‌കാരത്തെ സംബന്ധിച്ച്‌ വിശുദ്ധഖുര്‍ആനില്‍ പറയുന്നത്‌ ഇപ്രകാരമാകുന്നു: ``നീയും നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്‌കരിക്കുന്നുണ്ട്‌ എന്ന്‌ തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ്‌ രാത്രിയെയും പകലിനെയും കണക്കാക്കുന്നത്‌. നിങ്ങള്‍ക്ക്‌ അത്‌ ക്ലിപ്‌തപ്പെടുത്താനാവില്ലെന്ന്‌ അവന്നറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക്‌ ഇളവ്‌ ചെയ്‌തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന്‌ സൗകര്യപ്പെട്ടത്‌ ഓതിക്കൊണ്ട്‌ നമസ്‌കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും, ഭൂമിയില്‍ സഞ്ചരിച്ച്‌ അല്ലാഹുവിന്റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റു ചിലരും ഉണ്ടാകുമെന്ന്‌ അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന്‌ സൗകര്യപ്പെട്ടത്‌ നിങ്ങള്‍ പാരായണം ചെയ്‌തുകൊള്ളുകയും നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‌കുകയും അല്ലാഹുവിന്‌ ഉത്തമമായ കടം നല്‌കുകയും ചെയ്യുക.'' (73:20)

തഹജ്ജുദ്‌ നമസ്‌കാരം കൊണ്ട്‌ ആര്‍ക്കും ഞെരുക്കമുണ്ടാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ലെന്ന്‌ ഈ സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു. നബി (സ)യുടെ അനുചരന്മാരില്‍ മഹാഭൂരിപക്ഷവും പാവപ്പെട്ടവരായിരുന്നു. അതോടൊപ്പം തന്നെ അവരില്‍ പലരും ഉറക്കത്തില്‍ നിന്ന്‌ ഉണര്‍ന്ന്‌ കുറച്ച്‌ സമയമെങ്കിലും നമസ്‌കരിക്കുന്നവരുമായിരുന്നു.

ഇസ്‌ലാം മാത്രമല്ല ആരോഗ്യശാസ്‌ത്രവും നിര്‍ദേശിക്കുന്നത്‌ നേരത്തെ ഉറങ്ങി നേരത്തെ ഉണരാനാണ്‌. അതാണ്‌ ശരീരത്തിനും മനസ്സിനും സൗഖ്യമുണ്ടാക്കുന്ന രീതി. ശാരീരികമായി അധ്വാനിക്കുന്നവര്‍ക്കാണ്‌ യഥാസമയം ഉറങ്ങാനും ഉണരാനും വിഷമം കൂടാതെ സാധിക്കുന്നത്‌. പണക്കാര്‍ക്കാണ്‌ ഉറക്കം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതലുള്ളത്‌. പണക്കാര്‍ക്ക്‌ ആരാധനാകര്‍മങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കുമെന്ന ധാരണ അടിസ്ഥാനരഹിതമാകുന്നു. പരമകാരുണികനായ അല്ലാഹു ആരോടും ക്രൂരതകാണിക്കുന്നില്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers