ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

പി എഫ്‌ പലിശ വാങ്ങുന്നതിന്‌ ന്യായീകരണമോ?


പി എഫില്‍ നിന്ന്‌ പണം തിരിച്ചെടുക്കുമ്പോള്‍ പലരും പലിശ വാങ്ങുന്നു. അവര്‍ പറയുന്ന ന്യായീകരണം, നമ്മുടെ പണമുപയോഗിച്ച്‌ ഇസ്‌ലാമിനെതിരില്‍ പ്രയോഗിക്കും. അതിനാല്‍ നാം അത്‌ പൊതു ആവശ്യത്തിന്‌ ഉപയോഗിക്കാന്‍ വാങ്ങുന്നതില്‍ തെറ്റില്ല എന്നാണ്‌. ഖുര്‍ആന്‍ (2:278) ആയത്തിന്‌ വിരുദ്ധമല്ലേ ഈ ആശയം?

ഇബ്‌നു അബ്‌ദുര്‍റഹ്‌മാന്‍ പുത്തൂര്‍

പ്രോവിഡന്റ്‌ ഫണ്ടില്‍ നിര്‍ബന്ധമായി അടയ്‌ക്കേണ്ട തുക മാത്രം അടയ്‌ക്കുന്നവരും, അതില്‍ കൂടുതല്‍ തുക അടയ്‌ക്കുന്നവരുമുണ്ട്‌. പലിശയുമായി ബന്ധമുള്ള ഒരു ഫണ്ടില്‍ നിര്‍ബന്ധമായി പണം നിക്ഷേപിക്കേണ്ടിവരുന്നതും, സ്വയം സന്നദ്ധരായി പണം നിക്ഷേപിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്‌. പലിശപ്പണം ആഗ്രഹിക്കാത്ത ആളുകള്‍ പലിശബന്ധമുള്ള ഫണ്ടില്‍ പണം നിര്‍ബന്ധിതമായി നിക്ഷേപിക്കേണ്ടി വന്നാല്‍ അവര്‍ കുറ്റക്കാരാവില്ലെന്നാണ്‌ വിശുദ്ധ ഖുര്‍ആനിലെ 5:3 സൂക്തത്തിലെ അവസാന വാക്യത്തിന്റെ സൂചന. പി എഫില്‍ നിക്ഷേപിച്ച തുകയ്‌ക്ക്‌ പലിശ സ്വീകരിക്കേണ്ട എന്ന്‌ ഒരാള്‍ തീരുമാനിക്കുകയാണെങ്കില്‍ അത്‌ നല്ലതു തന്നെ. അയാള്‍ ഉപേക്ഷിച്ച പലിശത്തുക സര്‍ക്കാര്‍ ഏത്‌ ആവശ്യത്തിന്‌ ഉപയോഗിച്ചാലും അതിന്റെ പേരില്‍ അയാള്‍ കുറ്റക്കാരനാവുകയില്ല. അയാളുടെ ഉടമസ്ഥതയിലുള്ള പണം ദുര്‍വിനിയോഗം ചെയ്യുന്നതേ തെറ്റാവുകയുള്ളൂ.

എന്നാല്‍ ഇതിന്‌ മറ്റൊരു വശമുണ്ട്‌. പി എഫിന്റെ പലിശ വേണ്ടെന്ന്‌ വെക്കുന്ന ആള്‍ക്ക്‌ വി.ഖു 2:279 ല്‍ പറഞ്ഞിട്ടുള്ളതു പോലെ മൂലധനം പൂര്‍ണമായി തിരിച്ചുകിട്ടുകയില്ല എന്ന വസ്‌തുതയാണത്‌. അയാളുടെ മൂലധനത്തില്‍ നിന്ന്‌ ഓരോ വര്‍ഷവും ഏകദേശം പത്തുശതമാനം മൂല്യശോഷണം നിമിത്തം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. തിരിച്ചെടുക്കുമ്പോള്‍ അയാള്‍ക്ക്‌ ലഭിക്കുന്നത്‌ അയാള്‍ അടച്ചതിനേക്കാള്‍ വളരെ മൂല്യം കുറഞ്ഞ കറന്‍സിയാണ്‌. പി എഫ്‌ നിക്ഷേപത്തിന്‌ സര്‍ക്കാര്‍ നല്‌കുന്ന പലിശത്തുക കൂടി ചേര്‍ത്താലും ഈ മൂല്യക്കുറവ്‌ നികത്താന്‍ പര്യാപ്‌തമാവുയില്ല എന്നതാണ്‌ ഇപ്പോഴത്തെ അനുഭവം. ഈ കാരണത്താല്‍ ഒരാള്‍, താന്‍ നിര്‍ബന്ധിതനായി നിക്ഷേപിച്ച തുകയുടെ മൂല്യം വളരെ കുറയാതെ തിരിച്ചു കിട്ടുക എന്ന ന്യായമായ ആവശ്യത്തിനു വേണ്ടി, പി എഫ്‌ പലിശ കൂടി സ്വീകരിക്കുന്നത്‌ കുറ്റകരമാവില്ല എന്ന്‌ കരുതിയാല്‍ അയാളെ ആക്ഷേപിക്കാവുന്നതല്ലെന്നാണ്‌ ഈ ലേഖകന്‍ കരുതുന്നത്‌. 2:279 ല്‍ മൂലധനം തിരിച്ചുവാങ്ങുന്നതിനെ സംബന്ധിച്ച്‌ പറഞ്ഞേടത്ത്‌ `നിങ്ങള്‍ അക്രമം ചെയ്യരുത്‌, നിങ്ങള്‍ അക്രമിക്കപ്പെടുകയും ചെയ്യരുത്‌' എന്ന്‌ വ്യക്തമാക്കിയിട്ടുള്ളത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. നിര്‍ബന്ധിത നിക്ഷേപത്തില്‍ നിന്ന്‌ ഗണ്യമായ അളവില്‍ മൂല്യം ചോര്‍ന്നുപോകുന്നത്‌ അക്രമത്തിനും അനീതിക്കും ഇരയാവുക എന്ന വകുപ്പിലാണല്ലോ ഉള്‍പ്പെടുക.

നിര്‍ബന്ധിതമായതിനെക്കാള്‍ കൂടുതല്‍ തുക പി എഫില്‍ നിക്ഷേപിക്കുന്ന ആള്‍ക്ക്‌ മൂല്യക്കുറവ്‌ നികത്തിക്കിട്ടാന്‍ വേണ്ടി പലിശ വാങ്ങാന്‍ ഏതായാലും ന്യായമില്ല. പലിശ കലരാത്ത വിധത്തില്‍ ആ തുക ഉപയോഗപ്പെടുത്താന്‍ അയാള്‍ക്ക്‌ അവസരം ലഭിച്ചിട്ടും ആവശ്യം കൂടാതെ പലിശ ഫണ്ടില്‍ നിക്ഷേപിക്കുകയാണല്ലോ അയാള്‍ ചെയ്‌തത്‌. പലിശ ആഗ്രഹിക്കാത്ത ആളുടെ അക്കൗണ്ടില്‍ ബാങ്കുകാര്‍ ചേര്‍ക്കുന്ന പലിശത്തുക ബാങ്കില്‍ നിന്ന്‌ വാങ്ങിയിട്ട്‌ പലിശ കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നവരെ സഹായിക്കാന്‍ ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന്‌ ചുരുക്കം ചില ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
 

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers