ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഹിന്ദുക്കള്‍ അഹ്‌ലുകിതാബോ?

`ക്രിസ്‌ത്യാനികള്‍, ജൂതന്മാര്‍, ഹിന്ദുക്കള്‍, പാര്‍സികള്‍, മജൂസികള്‍ തുടങ്ങിയവരെ ദൈവത്തെയും മരണശേഷമുള്ള ശിക്ഷകളെയും നിഷേധിക്കുന്ന കാഫിറുകളായല്ല മുസ്‌ലിംകള്‍ കാണുന്നത്‌. മറിച്ച്‌ ദൈവത്തിലും മരണത്തിനുശേഷമുള്ള കര്‍മഫലങ്ങളിലും തങ്ങളുടെ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്ന അഹ്‌ലുല്‍ കിതാബ്‌ ആയിട്ടാണ്‌.'' (അത്തൗഹീദ്‌ മാസിക -2009 ഡിസംബര്‍)
ഈ ഉദ്ധരണി പ്രകാരം ഹിന്ദുക്കളും അഹ്‌ലുല്‍ കിതാബിന്റെ പരിധിയില്‍ വരുന്നു. എന്നാല്‍ അഹ്‌ലുകിതാബിലെ യുവതികളെ വിവാഹം ചെയ്യാമെന്ന ഇസ്‌ലാമിക നിയമപ്രകാരം ഹിന്ദു യുവതികളെ മുസ്‌ലിംകള്‍ക്ക്‌ വിവാഹം ചെയ്യുന്നതില്‍ തെറ്റില്ലെന്നാണോ?
കെ പി മുഹമ്മദ്‌ ഈസ അരീക്കോട്‌

കാഫിര്‍ എന്നത്‌ ഒരു ജാതിയുടെയോ സമുദായത്തിന്റെയോ പേരല്ല. സത്യത്തെ ബോധപൂര്‍വം നിഷേധിക്കുന്നവന്‍ എന്നാണ്‌ മുഅ്‌മിന്‍ (വിശ്വാസി) എന്നതിന്റെ വിപരീതമെന്ന നിലയില്‍ പ്രയോഗിക്കപ്പെടുമ്പോള്‍ കാഫിര്‍ എന്ന പദത്തിന്റെ വിവക്ഷ. മുസ്‌ലിം സമുദായത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തി ദൈവത്തെയോ സത്യമതത്തെയോ നിഷേധിച്ചാല്‍ അവനും ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ കാഫിര്‍ തന്നെ. അഹ്‌ലുല്‍ കിതാബിലും (വേദക്കാരിലും) കാഫിറുകളുണ്ടെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്‌.

``തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവ വിശ്വാസികളിലും പെട്ട കാഫിറുകള്‍ (സത്യനിഷേധികള്‍) നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്‌ടികളില്‍ മോശപ്പെട്ടവര്‍'' (വി.ഖു. 98:6). ``മര്‍യമിന്റെ മകന്‍ മസീഹ്‌ (യേശു മിശിഹ തന്നെയാണ്‌ ദൈവം എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും കാഫിറായിരിക്കുന്നു (അവിശ്വാസികളായിരിക്കുന്നു.) എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; `ഇസ്‌റാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം. അല്ലാഹുവിനു വല്ലവനും പങ്കാളിയെ ചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു അവന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായിയായി ആരും തന്നെയില്ല എന്നാണ്‌.''

``അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും കാഫിറുകളായിരിക്കുന്നു (അവിശ്വാസികളായിരിക്കുന്നു). ഏകദൈവമല്ലാതെ യാതൊരു ദൈവവും ഇല്ലതന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ അവിശ്വസിച്ചവര്‍ക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും''(വി.ഖു 5:72,73). ഉസൈര്‍ (എസ്ര പ്രവാചകന്‍) ദൈവപുത്രനാണെന്ന്‌ വാദിച്ച യഹൂദരുടെ അവസ്ഥയും ഇതുപോലെ തന്നെ.

എന്നാല്‍ കാഫിറേ അഥവാ കാഫിറുകളേ എന്ന്‌ ഏതെങ്കിലും സമുദായക്കാരെ അഭിസംബോധന ചെയ്യണമെന്ന്‌ ഇസ്‌ലാം അനുശാസിക്കുന്നില്ല. പൂര്‍വ സമൂഹങ്ങളിലേക്ക്‌ നിയോഗിക്കപ്പെട്ട പല പ്രവാചകന്മാരെയും അവരുടെ സഹോദരന്‍' എന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിച്ചിട്ടുള്ളത്‌. ആ പ്രവാചകന്മാര്‍ സത്യനിഷേധികളടക്കമുള്ള അഭിസംബോധിതരെ എന്റെ സമൂഹമേ എന്ന്‌ വിളിച്ചുകൊണ്ട്‌ സത്യത്തിലേക്ക്‌ ക്ഷണിച്ചുവെന്നാണ്‌ വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത്‌. മുഹമ്മദ്‌ നബി(സ) യാതൊരു ജനവിഭാഗത്തെയും ആക്ഷേപസൂചകമായ വാക്ക്‌ പ്രയോഗിച്ച്‌ അഭിസംബോധന ചെയ്‌തിട്ടില്ല. ആളുകളെ വെറുപ്പിച്ച്‌ അകറ്റരുതെന്ന്‌ അദ്ദേഹം പ്രബോധനദൗത്യം നിര്‍വഹിക്കുന്നവരെ ഉണര്‍ത്തിയിട്ടുണ്ട്‌.

`അഹ്‌ലുല്‍ കിതാബ്‌, അഥവാ വേദക്കാര്‍' എന്ന തലക്കെട്ടില്‍ അതേ ലക്കം അത്തൗഹീദില്‍ തന്നെ ഒരു ലേഖനമുണ്ട്‌. ആ ലേഖനത്തില്‍ ഇപ്രകാരം കാണാം: ``എന്നാല്‍ കൂടുതല്‍ സൂക്ഷ്‌മവും പ്രമാണങ്ങളോടും പൗരാണിക പണ്ഡിതന്മാരില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തോടും യോജിക്കുന്നതും അഹ്‌ലുകിതാബ്‌ എന്നതില്‍ ജൂത-ക്രൈസ്‌തവര്‍ മാത്രമേ ഉള്‍പ്പെടുകയുള്ളുവെന്നതാണ്‌. വിശുദ്ധ ഖുര്‍ആനിന്റെ പ്രസ്‌താവനയാണ്‌ ഇവര്‍ മുഖ്യമായും അവലംബിക്കുന്നത്‌.'' (പേജ്‌ 20)

വിശുദ്ധ ഖുര്‍ആനിലെ അനേകം സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ ഏതെങ്കിലും തരത്തിലുള്ള ഒരു ദൈവസങ്കല്‌പമുണ്ടായാല്‍ പോര; കണിശമായ ദൈവവിശ്വാസം തന്നെ വേണമെന്നാണ്‌. ഹിന്ദുമതത്തിലെ പുനര്‍ജന്മ വിശ്വാസം തന്നെ പരലോക വിശ്വാസമായി പരിഗണിക്കാന്‍ പറ്റില്ല. അക്രമികള്‍ പട്ടികളായും പന്നികളായും മറ്റും പുനര്‍ജന്മം കൊള്ളുമെന്നാണ്‌ അവരുടെ വിശ്വാസം. ഇത്‌ ശരിയാണെന്ന്‌ സങ്കല്‌പിച്ചാല്‍ പോലും തങ്ങള്‍ ഇങ്ങനെയായത്‌ മുജ്ജന്മത്തിലെ ദുഷ്‌കര്‍മത്തിന്റെ ഫലമായിട്ടാണെന്ന്‌ ഈ മൃഗങ്ങള്‍ തിരിച്ചറിയുമെന്നതിന്‌ യാതൊരു തെളിവുമില്ല. ഒരു മൃഗത്തിനും അതിന്റെ ജീവിതം ശാപഫലമോ ശിക്ഷയോ അല്ല. ജന്മവാസനയനുസരിച്ച്‌ സംതൃപ്‌തമായ ജീവിതമാണ്‌ മൃഗങ്ങള്‍ നയിക്കുന്നത്‌.

വേദക്കാരില്‍ സത്യനിഷേധത്തിന്റെ പല അംശങ്ങളുണ്ടായിട്ടും അവരെ ബഹുദൈവാരാധകരില്‍ നിന്ന്‌ വ്യത്യസ്‌തമായ വിഭാഗമായി തിരിച്ചത്‌ തൗറാത്ത്‌ എന്ന വേദഗ്രന്ഥം നല്‌കപ്പെട്ട മൂസാനബി(അ)യുടെയും ഇന്‍ജീല്‍ എന്ന വേദഗ്രന്ഥം നല്‌കപ്പെട്ട ഈസാനബി(അ)യുടെയും അനുയായികളാണ്‌ തങ്ങളെന്ന്‌ അവര്‍ അവകാശപ്പെടുന്നതിനാലാണ്‌. വിശുദ്ധ ഖുര്‍ആന്‍ അവരെ വേദക്കാര്‍ എന്ന്‌ വിളിക്കുന്നതില്‍ നിന്ന്‌ അവര്‍ സന്മാര്‍ഗത്തിലാണെന്ന്‌ മനസ്സിലാക്കാവുന്നതല്ല. അവരുടെ വിശ്വാസ വ്യതിയാനങ്ങളെയും ദുര്‍നടപടികളെയും സംബന്ധിച്ച്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.

ഹൈന്ദവ വേദങ്ങള്‍ ഏതെങ്കിലും പ്രവാചകന്മാര്‍ക്ക്‌ ദൈവം ഇറക്കിക്കൊടുത്തതാണെന്ന്‌ ഹിന്ദുക്കള്‍ തന്നെ വിശ്വസിക്കുന്നില്ലല്ലോ. അതിനാല്‍ `അഹ്‌ലുല്‍കിതാബി'ന്റെ അര്‍ഥപരിധിയില്‍ അവര്‍ ഉള്‍പ്പെടുമെന്ന്‌ കരുതാന്‍ ന്യായം കാണുന്നില്ല. അതുകൊണ്ട്‌ ഹിന്ദു സ്‌ത്രീകളെ അവര്‍ ബഹുദൈവവിശ്വാസികളോ സത്യനിഷേധികളോ ആയിരിക്കുന്നേടത്തോളം മുസ്‌ലിംകള്‍ വിവാഹം കഴിക്കാവുന്നതല്ല. 2:221, 60:10 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌ ഇതത്രെ.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers