ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഏക മഅ്‌മൂം നില്‌ക്കേണ്ടത്‌ എവിടെ?

ഒരു ഇമാമും ഒരു മഅ്‌മൂമും മാത്രമാണ്‌ നമസ്‌കരിക്കുന്നതെങ്കില്‍ മഅ്‌മൂം നില്‌ക്കേണ്ടത്‌ ഇമാമിന്റെ വലതുഭാഗത്ത്‌ ഇമാമിനെക്കാള്‍ അല്‌പം പിന്നിലായിട്ടാണോ, അതല്ല ഇമാമിന്റെ ഒപ്പം തന്നെ പിന്നോട്ടോ മുന്നോട്ടോ നീങ്ങാതെയാണോ? നമ്മുടെ നാട്ടില്‍ എല്ലാവരും നില്‌ക്കുന്നത്‌ ആദ്യം പറഞ്ഞ രീതിയിലാണ്‌. ഗള്‍ഫിലും മറ്റും പലരും നില്‌ക്കുന്നത്‌ രണ്ടാമത്‌ പറഞ്ഞ നിലയിലാണ്‌. ഇതില്‍ നബിചര്യയോട്‌ കൂടുതല്‍ യോജിച്ചത്‌ ഏതാണ്‌?
മഖ്‌ബൂല്‍ കണ്ണൂര്‍

ഈ വിഷയകമായി ബുഖാരിയും മുസ്‌ലിമും ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ``എന്റെ മാതൃസഹോദരിയും പ്രവാചകപത്‌നിയുമായ മൈമൂന(റ)യുടെ വീട്ടില്‍ ഞാന്‍ ഒരു രാത്രി താമസിച്ചു. അന്ന്‌ റസൂല്‍(സ) ഇശാ നമസ്‌കരിച്ചശേഷം വീട്ടില്‍ വന്നു. അനന്തരം നാലു റക്‌അത്ത്‌ നമസ്‌കരിച്ചിട്ട്‌ അദ്ദേഹം ഉറങ്ങി. പിന്നെ ഉറക്കമുണര്‍ന്ന്‌ അദ്ദേഹം നമസ്‌കരിക്കാന്‍ നിന്നപ്പോള്‍ ഞാന്‍ ചെന്ന്‌ അദ്ദേഹത്തിന്റെ ഇടതുഭാഗത്ത്‌ നിന്നു. അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ വലതുഭാഗത്തേക്ക്‌ മാറ്റിനിര്‍ത്തി. അങ്ങനെ അദ്ദേഹം അഞ്ചു റക്‌അത്ത്‌ നമസ്‌കരിച്ചു. പിന്നീട്‌ രണ്ടു റക്‌അത്ത്‌ നമസ്‌കരിച്ചിട്ട്‌ അദ്ദേഹം ഉറങ്ങി. അപ്പോള്‍ അദ്ദേഹത്തിന്റെ കൂര്‍ക്കം വലി ഞാന്‍ കേട്ടു. പിന്നീട്‌ അദ്ദേഹം (സുബ്‌ഹ്‌) നമസ്‌കാരത്തിന്‌ (പള്ളിയിലേക്ക്‌) പുറപ്പെട്ടു.''

ഇബ്‌നുഅബ്ബാസിനെ നബി(സ) നിര്‍ത്തിയത്‌ അദ്ദേഹത്തിന്റെ വലതുഭാഗത്ത്‌ അതേ നിരയില്‍ തന്നെയായിരുന്നോ അതല്ല അല്‌പം പിന്നോട്ട്‌ നീങ്ങിയായിരുന്നോ എന്ന്‌ ഈ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാല്‍ ബുഖാരി ഈ ഹദീസിന്‌ നല്‌കിയ ശീര്‍ഷകം `രണ്ടു പേരാണ്‌ നമസ്‌കരിക്കുന്നതെങ്കില്‍ ഇമാമിന്റെ വലതുഭാഗത്ത്‌ അദ്ദേഹത്തിന്റെ നേരെ തുല്യസ്ഥാനത്താണ്‌ നില്‌ക്കേണ്ടത്‌' എന്നാകുന്നു. ഹദീസില്‍ നിന്ന്‌ അപ്രകാരമാണ്‌ അദ്ദേഹം ഗ്രഹിച്ചതെന്നര്‍ഥം. എന്നാല്‍ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാതാവായ ഇബ്‌നുഹജര്‍ അദ്ദേഹത്തിന്റെ ഫത്‌ഹുല്‍ബാരി എന്ന വ്യാഖ്യാന ഗ്രന്ഥത്തില്‍ (3:104) പറഞ്ഞിട്ടുള്ളത്‌ ശീര്‍ഷകത്തില്‍ പറഞ്ഞ കാര്യം ഈ ഹദീസില്‍ നിന്ന്‌ സംശയാതീതമായി തെളിയുന്നില്ലെന്നാണ്‌. കാരണം, ഇമാമിന്റെ വലതുഭാഗത്തേക്ക്‌ മാറ്റിനിര്‍ത്തി എന്നതിന്‌, ഒട്ടും മുന്നോട്ടോ പിന്നോട്ടോ നീങ്ങാത്തവിധം നേര്‍ക്കു നേരെ നിര്‍ത്തി എന്ന്‌ തന്നെ അര്‍ഥമാകണമെന്നില്ലല്ലോ. വലതുഭാഗത്ത്‌ തന്നെ അല്‌പം പുറകോട്ട്‌ നീക്കി നിര്‍ത്തിയാലും `വലത്തോട്ട്‌ മാറ്റി നിര്‍ത്തി' എന്ന്‌ പറയുന്നതില്‍ അപാകതയില്ല. ഈ നിലയിലാണ്‌ ശാഫിഈ മദ്‌ഹബുകാര്‍ ഈ ഹദീസിനെ വിലയിരുത്തുന്നത്‌. ഇമാം ബുഖാരിയെ പോലെ അത്വാഉം അഭിപ്രായപ്പെട്ടത്‌ ഇമാമിന്റെ നേര്‍വലതുഭാഗത്ത്‌ തന്നെയാണ്‌ ഏക മഅ്‌മൂം നില്‌ക്കേണ്ടതെന്നത്രെ. രണ്ടാം ഖലീഫ ഉമര്‍(റ) ഒരു മഅ്‌മൂമിനെ തന്റെ നേര്‍വലതുഭാഗത്ത്‌ തന്നെ നിര്‍ത്തിയ സംഭവം ഇമാം മാലിക്‌ മുവത്വയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers