ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സ്‌ത്രീകളുടെ പൊതു പ്രവര്‍ത്തനം


പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കാനും രാഷ്‌ട്രീയ മേഖലയില്‍ നിലയുറപ്പിക്കാനും സ്‌ത്രീകള്‍ മുന്നോട്ട്‌ വരണമെന്ന്‌ ചിലയാളുകളും എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ വീട്ടു ഭരണമാണ്‌ നല്ലതെന്നും രാഷ്‌ട്രീയരംഗത്ത്‌ അവര്‍ക്ക്‌ `ഇട'മില്ലെന്നും മറ്റു ചിലരും പറയുന്നു. ആധുനിക കാലത്ത്‌ സ്‌ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെയും വിവേചനങ്ങളുടെയും വെളിച്ചത്തില്‍ പ്രമാണബദ്ധമായി `സ്‌ത്രീയുടെ ഇട'ത്തെ വിശദീകരിക്കാമോ?

ജസ്‌ന, ചെറുവാടി

ഇത്‌ വളരെ വിശദമായി വിശകലനം ചെയ്യേണ്ട വിഷയമാണ്‌. ഈ പംക്തിയുടെ പരിമിതി അതിന്‌ അനുവദിക്കുകയില്ല. കുടുംബിനി എന്ന നിലയില്‍ ഒരു സ്‌ത്രീക്ക്‌ നിര്‍വഹിക്കാനുള്ള ബാധ്യതകളില്‍ വീഴ്‌ച വരുത്തിക്കൊണ്ട്‌ അവള്‍ മറ്റു മേഖലകളിലേക്ക്‌ തിരിയുന്നത്‌ തെറ്റാണെന്ന്‌ തന്നെയാണ്‌ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഭര്‍ത്താവിനോടും മക്കളോടും മറ്റു കുടുംബാംഗങ്ങളോടുമുള്ള ബാധ്യത നിര്‍വഹിക്കുന്നതോടൊപ്പം ജോലികളിലോ സേവനങ്ങളിലോ ഒരു സ്‌ത്രീ ഏര്‍പ്പെടുന്നത്‌ നിഷിദ്ധമാണെന്ന്‌ പറയാന്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവില്ല. മൂസാനബി(അ)യുടെ ഭാര്യ വിവാഹത്തിന്‌ മുമ്പ്‌ അജപാലനത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 28:23 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു. സബഇലെ രാജ്ഞിയെ സംബന്ധിച്ച്‌ സൂറത്തുന്നംലിലെ 23-44 സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. രാജ്യഭരണം സ്‌ത്രീകള്‍ക്ക്‌ നിഷിദ്ധമാണെന്ന്‌ ഈ സൂക്തങ്ങളിലോ ഖുര്‍ആനിലെ മറ്റു സൂക്തങ്ങളിലോ പറഞ്ഞിട്ടില്ല. അധിക വായനയ്‌ക്ക്‌ അത്തൗഹീദ്‌ മാസിക 2010 ഏപ്രില്‍-മെയ്‌ ലക്കത്തിലെ `സ്‌ത്രീ: സംവരണം, ജോലി, അധികാരം' എന്ന ലേഖനം കാണുക.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers