ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മതഗവേഷണമല്ലേ ഭിന്നതയ്‌ക്കു കാരണം?

മതകാര്യങ്ങളില്‍ ഖുര്‍ആനിലും നബിചര്യയിലും ഖണ്‌ഡിതമായ വിധി കണ്ടില്ലെങ്കില്‍ ഗവേഷണാടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്ന നിഗമനങ്ങള്‍ക്ക്‌ ഇസ്‌ലാം പ്രമാണികത കല്‌പ്പിച്ചു. കര്‍മശാസ്‌ത്ര പ്രശ്‌നങ്ങളിലെ ഈ നിയമ നിര്‍മാണമല്ലേ, ഇസ്‌ലാമിക സമൂഹത്തില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്‌ടിച്ചത്‌? പുതിയ തത്വചിന്തക്കും (പണ്‌ഡിത തീരുമാനം) ആധ്യാത്മിക ദര്‍ശനങ്ങള്‍ക്കും ഇസ്‌ലാം നിയമസാധുത നല്‌കുന്നതിനാല്‍ മദ്‌ഹബുകളും നവീന ചിന്താഗതികളും ഇപ്പോഴും മുസ്‌ലിംകളെ ഭിന്നിപ്പിച്ച്‌ കൊണ്ടിരിക്കുന്നു. ഖുര്‍ആനും സുന്നത്തും കൃത്യമായ മാര്‍ഗദര്‍ശനം നല്‌കുമെങ്കില്‍, സ്വതന്ത്ര തീരുമാനങ്ങള്‍ക്ക്‌ എന്താണ്‌ പ്രസക്തി?

കെ എ അബ്‌ദുസ്സമദ്‌ കല്ലടിക്കോട്‌

മനുഷ്യരെ സൃഷ്‌ടിച്ച അല്ലാഹു തന്നെയാണ്‌ അവരുടെ ശാരീരികവും മാനസികവുമായ ഘടനയില്‍ വൈവിധ്യമുണ്ടാക്കിയത്‌. ഈ വൈവിധ്യം നിമിത്തമാണ്‌ കുറെ വീക്ഷണവ്യത്യാസങ്ങളുണ്ടാകുന്നത്‌. ഇത്‌ അപകടകരമായ കാര്യമല്ല. അതിക്രമപരമായ ഭിന്നതയെ, അഥവാ സത്യം മനസ്സിലായിട്ടും വൈരാഗ്യമോ മാത്സര്യമോ നിമിത്തം അതില്‍ നിന്ന്‌ തെറ്റിപ്പോകുന്ന പ്രവണതയെയാണ്‌ വിശുദ്ധ ഖുര്‍ആന്‍ ആക്ഷേപിച്ചത്‌. ``എന്നാല്‍ വേദം നല്‌കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നു കിട്ടിയതിനുശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത്‌ അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല'' (വി.ഖു 2:213) ``വേദഗ്രന്ഥം നല്‌കപ്പെട്ടവര്‍ തങ്ങള്‍ക്ക്‌ അറിവ്‌ വന്നു കിട്ടിയ ശേഷം തന്നെയാണ്‌ ഭിന്നിച്ചത്‌. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്‌.'' (വി.ഖു 3:19)

സകല വിഷയങ്ങളുടെയും വിശദാംശങ്ങള്‍ സംബന്ധിച്ച്‌ അതിസൂക്ഷ്‌മമായ വിധി നല്‌കിയിട്ട്‌ അതില്‍ നിന്ന്‌ മനുഷ്യര്‍ അല്‌പമെങ്കിലും വ്യതിചലിച്ചാല്‍ അവരെ കുറ്റവാളികളായി ഗണിക്കുന്ന സമീപനമല്ല അല്ലാഹുവിന്റേത്‌. വലിയൊരളവോളം അവര്‍ക്ക്‌ അവന്‍ അഭിപ്രായ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‌കിയിരിക്കുന്നു. ``സത്യവിശ്വാസികളേ, ചില കാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്‌. നിങ്ങള്‍ക്ക്‌ അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത്‌ മനഃപ്രയാസമുണ്ടാക്കും.'' (വി.ഖു 5:101)

നിഷിദ്ധമായ ഏതാനും കാര്യങ്ങള്‍ വ്യക്തമാക്കിയ ശേഷം അതിനപ്പുറമുള്ളതെല്ലാം അനുവദനീയമായി അല്ലാഹു പ്രഖ്യാപിച്ചത്‌ (6:145, 4:24) മനുഷ്യരോടുള്ള അവന്റെ ഔദാര്യത്തിന്‌ വ്യക്തമായ തെളിവാകുന്നു. സങ്കീര്‍ണമായ വിലക്കുകള്‍ കൊണ്ട്‌ മനുഷ്യരെ വീര്‍പ്പ്‌ മുട്ടിക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്നു. അല്ലാഹു വിശാലത നല്‌കിയ കാര്യങ്ങളില്‍ പോലും ആര്‍ക്കും വീക്ഷണ വ്യത്യാസമുണ്ടാകരുതെന്ന്‌ ശഠിക്കുന്നത്‌ തികച്ചും തെറ്റാണ്‌. പരിശുദ്ധ ഹറമുകളിലെ ജമാഅത്തുകളില്‍ പങ്കെടുക്കുന്ന ജനലക്ഷങ്ങളുടെ നമസ്‌കാരത്തിന്റെ വിശദാംശങ്ങളില്‍ പല വ്യത്യാസങ്ങളും കാണാം. അതിന്റെ പേരില്‍ ആര്‍ക്കും ആശയക്കുഴപ്പമൊന്നും ഉണ്ടാകുന്നില്ല.

എന്നാല്‍ ഖുര്‍ആനിലെയോ പ്രാമാണികമായ ഹദീസിലെയോ വ്യക്തമായ നിര്‍ദേശം ഇന്നതാണെന്ന്‌ ബോധ്യമായിക്കഴിഞ്ഞാല്‍ അതിനെതിരായ അഭിപ്രായം പറയാന്‍ അല്ലാഹു വിശ്വാസികള്‍ക്ക്‌ സ്വാതന്ത്ര്യം നല്‌കിയിട്ടില്ല. ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായ തത്വചിന്തകളോ ആദ്ധ്യാത്മിക ദര്‍ശനങ്ങളോ മുസ്‌ലിംകള്‍ സ്വീകരിക്കാന്‍ പാടില്ല. സൃഷ്‌ടിയും സ്രഷ്‌ടാവും ഒന്നു തന്നെയാണെന്ന്‌ പറയുന്ന അദൈ്വത വാദവും, അല്ലാഹുവിന്റെയും റസൂലി(സ)ന്റെയും വിധിവിലക്കുകള്‍ `ദൈവികസത്തയില്‍ വിലയം പ്രാപിച്ചവര്‍'ക്ക്‌ ബാധകമല്ലെന്ന്‌ വാദിക്കുന്ന ചില ത്വരീഖത്തുകളും വിശുദ്ധ ഖുര്‍ആനിനും തിരുസുന്നത്തിനും തീര്‍ത്തും വിരുദ്ധമാകുന്നു. ഇസ്‌ലാമില്‍ നിയമസാധുതയുള്ള വീക്ഷണവൈവിധ്യങ്ങള്‍ ഏതൊക്കെയെന്നും, പ്രമാണവിരുദ്ധമായ ഭിന്നതകള്‍ ഏതെല്ലാമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers