ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ബദ്‌റിലെ ബന്ദികളുടെ വിഷയം

``ബദര്‍ യുദ്ധത്തില്‍ ബന്ദികളായവരെ വിട്ടയച്ചതിനെ ഖുര്‍ആന്‍ ആക്ഷേപിച്ചിട്ടുണ്ട്‌. അവരെ സ്വതന്ത്രരായി വിട്ടയയ്‌ക്കാതെ ശിക്ഷിക്കുകയായിരുന്നു വേണ്ടിയിരുന്നത്‌. ബദര്‍ ചരിത്രത്തില്‍ നിന്നും നമുക്ക്‌ ബോധ്യമാവുന്ന കാര്യമിതാണ്‌'' -ബദ്‌റില്‍ പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും സന്ദേശമാണുള്ളതെന്ന്‌ വാദിക്കുന്നവരില്‍ പെട്ട ഒരാളുടെ പ്രസംഗത്തില്‍ നിന്ന്‌. ഈ ബന്ദികളെക്കുറിച്ച്‌ ഖുര്‍ആനിന്റെ പ്രഖ്യാപനമെന്തായിരുന്നു?

മുഹമ്മദ്‌ അമീന്‍ മഞ്ചേരി

ബദ്‌റിലെ ബന്ദികളെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളത്‌ ഇപ്രകാരമാകുന്നു: ``ഒരു പ്രവാചകന്നും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി സ്ഥാപിക്കുന്നതു വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ വാങ്ങിയതിന്റെ (മോചന ദ്രവ്യത്തിന്റെ) പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു.'' (വി.ഖു 8:67,68)

മുസ്‌ലിംകളെ ഏറെക്കാലമായി നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നവരും, മുസ്‌ലിംകളെ ഉന്മൂലനംചെയ്യാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുമായ ശത്രുക്കളുമായാണ്‌ ബദ്‌റില്‍ ഏറ്റുമുട്ടിയത്‌. മതപീഡനം അവസാനിക്കുകയും മുസ്‌ലിംകള്‍ ഉന്മൂലനം ചെയ്യപ്പെടാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യണമെങ്കില്‍ ശത്രുക്കളെ കൊന്നൊടുക്കി അവരുടെ ശക്തി ക്ഷയിപ്പിക്കല്‍ അനിവാര്യമായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ബന്ദികളെ വിട്ടയച്ചതിനെ അല്ലാഹു ആക്ഷേപിച്ചത്‌. മുസ്‌ലിംകള്‍ ഉന്മൂലനഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പ്രതിരോധം സാധ്യമാകണമെങ്കില്‍ തന്നെ പ്രത്യാക്രമണം അനിവാര്യമായിത്തീരും. അതായിരുന്നു ബദ്‌റിലെ സാഹചര്യം.

ഉന്മൂലന ഭീഷണി നീങ്ങുകയും ശത്രുക്കളുടെ ശക്തി ഒട്ടൊക്കെ ക്ഷയിക്കുകയും ചെയ്‌താല്‍ യുദ്ധത്തടവുകാരെ മോചനമൂല്യം വാങ്ങിയോ അല്ലാതെയോ വിട്ടയക്കാന്‍ അല്ലാഹു അനുവദിച്ചിട്ടുണ്ട്‌. ``ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്‌തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിന്‌ ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചന മൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റ ഭാരങ്ങള്‍ ഇറക്കിവെക്കുന്നതുവരെയത്ര അത്‌.'' (വി.ഖു. 47:4)

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers